Wednesday, March 18, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ഏഴാമതുണ്ടായി ദേവിയ്ക്കു ഗര്‍ഭവും
മോദവും ഭീതിയും പൂണ്ടു ശൌരി
പിന്നെയും ദേവകി ഗര്‍ഭിണിയാണെന്നു
കേട്ടുടന്‍ കംസനും ഭീതിയാര്‍ന്നു

കാരാഗൃഹത്തിനു ചുറ്റുമായെത്രയോ
വീരരായുള്ളോരെ കാവലിട്ടു
അന്നേരം വൈകുണ്ഠവാസി മഹാവിഷ്ണു
മായാഭഗവതിയോടു ചൊല്ലി

“മായെ, നീ വേഗേന ഭൂതക്ലെ ചെന്നങ്ങു
ഞാന്‍ പറയുന്നതു ചെയ്തീടണം
ദേവകീ ഗര്‍ഭത്തിലുള്ളൊരു ബാലനെ
രോഹിണീ ഗര്‍ഭത്തിലാക്കീടണം

പിന്നെ നീ അമ്പാടി തന്നില്‍ യശോദ തന്‍
നന്ദിനിയായി പിറന്നു കൊള്‍ക!
കംസനെയൊന്നു നീ ഭീതിപ്പെടുത്തീട്ടു
വാസമാക്കീടുക ഭൂതലത്തില്‍

ഓരോതരമുള്ള പേരുകളോടുമാ-
യോരോരോ ക്ഷേത്രങ്ങള്‍ തന്നില്‍ വാഴ്ക!”
ദേവനന്രുള്‍ ചെയ്ത പോലവേ മായയും
കാര്യങ്ങളെല്ലാം നാത്തി പിന്നെ

നന്ദന്റെ ഭാമിനിയാകും യശോദ തന്‍
ഗര്‍ഭത്തില്‍ ചെന്നു ജനിയ്ക്കുവാനായ്
ദേവകീ ദേവി തന്‍ ഗര്‍ഭമലസിയെ-
ന്നേവറ്റും കേട്ടുടന്‍ ദു:ഖമാര്‍ന്നു

കംസനു ഹര്‍ഷവുമുണ്ടായി വന്നിതു
ദേവകീ ഗര്‍ഭവും പോയതിനാല്‍
ശ്രീ വാസുദേവനും ദേവകീ ഗര്‍ഭത്തി-
ലാവിര്‍ഭവിയ്ക്കുവാന്‍ തീര്‍ച്ചയാക്കി.

മോഹനമായൊരു തേജസ്സു വന്നങ്ങു
ദേവകീദേവിയില്‍ ചെന്നു ചേര്‍ന്നു
അഷ്ടമപുത്രനെക്കാത്തുടന്‍ കംസനും
എത്രയും ഭീതിയും പൂണ്ടു വാണു

നോക്കുന്ന ദിക്കതിലൊക്കവേ കംസനും
ശത്രുവെക്കണ്ടു ഭയന്നിരുന്നു
ഉണ്ണാനുറങ്ങുവാന്‍ വയ്യാതെ കംസനും
നന്നെ പരവശനായിത്തീര്‍ന്നു.

ദേവാധിദേവന്റെ കൃഷ്ണാവതാരത്തെ
ദേവകള്‍ കണ്ടങ്ങു സ്തോത്രം ചെയ്തു.
ബ്രഹ്മരുദ്രാദികള്‍, ഇന്ദ്രാദിദേവരും
ആകാശെ വന്നങ്ങു സ്തോത്രം ചെയ്തു.

ചിങ്ങമാസത്തിലെയഷ്ടമി രോഹിണി-
യര്‍ദ്ധരാത്രിയാകും നേരത്തിങ്കല്‍
ദേവകീദേവിയില്‍ നിന്നും ജനിയ്ക്കുവാന്‍
ദേവനും തത്ര തുനിഞ്ഞനേരം

മന്ദമായ് ശബ്ദിച്ചിതാകാശെ മേഘവും
വര്‍ഷവുമുണ്ടായി മന്ദമന്ദം
മൂഢരാം കംസന്റെ കിങ്കരരൊക്കെയും
ഗാഢമാം നിദ്രയിലാണ്ടു പോയി

പുണ്യമാം രോഹിണിയാകുന്ന നക്ഷത്രേ
ചിന്മയന്‍ താനു മവതരിച്ചു.
ആറ്റിനാന്‍ പാടിനാന്‍ ദേവഗന്ധര്‍വരും
പുഷ്പവര്‍ഷങ്ങളും തൂകി ദേവര്‍

കാരാഗൃഹമതില്‍ വന്നു നിറഞ്ഞിതു
മോഹനമായ പ്രകാസധാര
ദേവകീ ദേവിയും ശൌരിയും കണ്ടിതു
തങ്ങള്‍ തന്‍ മുന്നിലെ ദിവ്യരൂപം.

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ഇങ്ങിനെ കൊല്ലവുമൊന്നു കഴിഞ്ഞപ്പോള്‍
ദേവകി പെറ്റിട്ടൊരുണ്ണിയുണ്ടായ്
കോമളനാകുമാ ബാലനെ കണ്ടുടന്‍
മോദവുംദു:ഖവുമാര്‍ന്നു ശൌരി

തനുടെ സത്യത്തെ പാലിച്ചുകൊള്ളുവാന്‍
ഉണ്ണിയെ കൈയ്യിലെടുത്തുകൊണ്ടു
കംസന്റെ മന്ദിരം തന്നിലണഞ്ഞുടന്‍
നല്‍കി കരമതില്‍ പുത്രനേയും

വിസ്മയത്തോടുടന്‍ കംസനും ശൌരിയെ
സസ്നേഃഅം നോക്കി പറഞ്ഞിതേവം
“സത്യത്തെ പാലിച്ചു തന്നല്ലോ പുത്രനെ,
എത്രയും ധന്യന്‍ നീയെന്നു ചൊല്ലാം

ഇന്നിവന്‍ തന്നെ ഞാന്‍ കൊല്ലുന്നതുമില്ല
കൊണ്ടുപോയാലും നീയുണ്ണി തന്നെ
അഷ്ടമ പുത്രനാണല്ലോ മമ വൈരി
എട്ടാമന്‍ തന്നെ നീ തന്നാല്‍ മതി”

എന്നു പറഞ്ഞു മരുമകന്‍ തന്നെയും
നന്നായ് പുണര്‍ന്നു കൊടുത്തു കൈയ്യില്‍
നന്ദനന്‍ തന്നെയും വാങ്ങി വസു ദേവന്‍
മന്ദിരം തന്നിലും ചെന്നു വാണു

അന്നേരം നാരദമാമുനി കംസന്റെ
മന്ദിരം തന്നിലും വനതപ്പോള്‍
പൂജിച്ചിരുത്തി മുനിയേയും കംസനും
സാദരം നാരദന്‍ ചൊല്ലിയേവം

“ദേവകി തന്നുടെ പുത്രനെക്കൊല്ലാതെ
നീയെന്തു വിട്ടങ്ങയച്ചു കംസാ?
നിന്നുടെ ശത്രുവാ അഷ്ടമനാണെന്ന-
തെങ്ങിനെ നിശ്ചയിയ്ക്കുന്നു രാജാ?

പിന്നെയും ദേവകള്‍ പറ്റിയ്ക്കുമെന്നതും
നിന്നുടെയോര്‍മ്മയിലുണ്ടാവണം
മിത്രണ്‍ഗളായവരൊക്കെയും നിന്നുടെ-
ശത്രുവായ് വന്നിടുമെന്നറിക

ആപത്തു വന്നങ്ങടുത്തു, നിനക്കെടോ
ഭൂപതേ, വേണ്ടതു ചെയ്തു കൊള്‍ക!
ഞാനും മടങ്ങുന്നു, നിന്നുടെ വൈരിയ-
താരെന്നു നോക്കിയറിഞ്ഞു കൊള്‍ക!”

ഇത്തരം നാരദന്‍ ഏഷണിയുമോതി
സത്വരമങ്ങു മറഞ്ഞുപോയി.
കംസനും കോപം മുഴുത്തുടന്‍ ദേവകീ-
നന്ദനന്‍ തന്നെയും കൊന്നു വേഗം.

ആറുകുമാരകന്മാരെയിതുവിധം
ഓരോരോ കൊല്ലത്തില്‍ കൊന്നു കംസന്‍
ദേവകീദേവി- വസുദേവന്മാരെയും
കാരാഗ്രഹത്തിലടച്ചു പൂട്ടി

തന്നുടെ മാതാപിതാക്കളെ കംസനും
കാരാഗ്രഹത്തിലങ്ങാക്കി വേഗം
ദുഷ്ടരാം മന്ത്രിമാര്‍ തന്നോടു കൂടവേ
സാധുജനത്തെയും ഹിംസിച്ചിതു.

കംസനില്‍ ഭീതിയും പൂണ്ടുടനേവരും
വാണിതു തങ്ങള്‍ തന്‍ മന്ദിരത്തില്‍....

ദശമം..(ശ്രീകൃഷ്ണാവതാരം)

ഭാഗം-1


ശ്രീ വാസുദേവന്റെ ലീലാവതാരങ്ങള്‍
ചാലെയെഴുതുന്നോരെന്നെയിപ്പോള്‍
ശ്രീ ഗണനാഥനും വാണിയാം ദേവിയും
വന്നു വിളങ്ങേണം നാവു തന്മേല്‍!

നാരദമാമുനി, വ്യാസനും , ശ്രീശുകന്‍
പാരാതെയെന്നെ തുണച്ചിടേണം.
തെറ്റുകള്‍ വല്ലതും വന്നു ഭവിച്ചാലും
കുറ്റം പറയല്ലേയാരുമെന്നേ!

അച്ചുതന്‍ തന്നുടെ സല്‍ക്കഥയെന്നോര്‍ത്തു
പുച്ഛിയ്ക്കുകയില്ല സജ്ജനവും
നാരായന ഹരേ! കൃഷ്ണാ മുരാന്തകാ
പാലനം ചെയ്കെന്നെയെന്നുമെന്നും!

കഥാരംഭം


ദുഷ്ടരാം കംസാദി ഭൂപര്‍ തന്‍ ഭാരത്താല്‍
കഷ്ടത പൂണ്ടുളള ഭൂമിദേവി
ഗോരൂപം പൂണ്ടുടന്‍ സത്യലോകത്തെത്തി
ഒക്കെ വിരിഞ്ചനോടോതി ദേവി.

ബ്രഹ്മനത് കേട്ടു, രുദ്രാദി ദേവനു-
മൊന്നിച്ചു പാലാഴി തീരം പുക്കു
ഭക്തിപുരസ്സരം ഭക്തപ്രിയനായ
ശ്രീ മഹാവിഷ്ണുവെ സ്തോത്രം ചെയ്തു.

ബ്രഹ്മസ്തുതി കേട്ടു പാരം പ്രസന്നനായ്
ചിന്മയന്‍ താക് ഷ്യങ്കലേറിയെത്തി
കൊണ്ടല്‍ നേര്‍വര്‍ണ്ണന്റെ ദിവ്യമാം രൂപത്തെ
കണ്ടു വണങ്ങിനാന്‍ ബ്രഹ്മദേവന്‍

മന്ദസ്മിതം തൂകി കാരുണ്യമോടുടന്‍
ഇന്ദിരാവല്ലഭന്‍ ചൊല്ലിയേവം
“എന്താണിന്നേവരുമിത്രയും ദു:ഖത്താല്‍
എന്നെയും കാണുവാന്‍ വന്നതിപ്പോള്‍?”

ബ്രഹ്മനും ഭൂമി തന്‍ ദു:ഖങ്ങള്‍ സര്‍വ്വതു-
മന്‍പോടുണര്‍ത്തിനാന്‍ ദേവനോടു,
“എല്ലാമറിയുന്ന നിന്തിരുമേനിയു-
മിന്നിനി ഭൂമി തന്‍ ഭാരം തീര്‍ക്കൂ!”

ദേവനരുള്‍ ചെയ്തു,”നിങ്ങള്‍ തന്‍ ദു:ഖത്തെ
വേഗേന തീര്‍ക്കുന്നതുണ്ടു ഞാനും
യാദവ വംശത്തില്‍ ശ്രീ വസുദേവന്റെ
പുത്രനായ് ഞാന്‍ വരും കൃഷ്ണനായി

എന്നുടെ ജ്യേഷ്ഠനായ് വന്നു ജനിച്ചിടും
പന്നഗശ്രേഷ്ഠന്‍ അനന്തമൂര്‍ത്തി
മായയാം ദുര്‍ഗ്ഗയുമെന്റെ സഹജയായ്
വന്നു ജനിച്ചിടും നന്ദഗേഹേ

ദേവകളാം നിങ്ങളെന്റെ സഹായിയായ്
വന്നു ജനിയ്ക്കുക ഭൂതലത്തില്‍”
എന്നു പറഞ്ഞങ്ങവരെക്കടാക്ഷിച്ചു
ചിന്മയന്‍ താനും മറഞ്ഞുപോയി.

സന്തോഷമാര്‍ന്നുടന്‍ ബ്രഹ്മാദിദേവരും
സ്വന്തം പുരിയതില്‍ ചെന്നു ചേര്‍ന്നു
ശ്രീ മധുരാപുരി വാഴുന്ന രാജനാം
ഉഗ്രസേനസുതനായ കംസന്‍

ദുഷ്ടരാം കൂട്ടുകാരൊത്തവനെത്രയോ
ശിഷ്ടരായുള്ളോരെ ദ്വേഷം ചെയ്തു
അഛനുമമ്മയെപ്പോലുമേ കംസനും
പുച്ഛമായ് തന്നെയേകണ്ടതുള്ളൂ

ഉഗ്രസേനന്റെ സഹജനാം ദേവകന്‍
തന്നുടെ പുത്രിയാം ദേവകിയെ
ശൂരസേനസുതന്‍ ശൌരിയും വേട്ടിതു
പാരം മഹോത്സവത്തോടുകൂടി.

സോദരീസ്നേഹത്താല്‍ കംസനും ദമ്പതി-
മാരെ തന്‍ തേരതിലേറ്റിക്കൊണ്ടു
വാദ്യഘോഷത്തൊടും സേനാസമേതനായ്
പോകുമ്പൊഴാകാശദേശെ നിന്നായ്

കേക്കായിയിങ്ങനെ നല്ലൊരശരീരി
മൂര്‍ഖനാം കംസനും കേള്‍ക്കുവാനായ്
“ദുഷ്ടനാം കംസാ! ഈ ദേവകിയ്ക്കുണ്ടാകു-
മഷ്ടമ പുത്രനാം നിന്റെ കാലന്‍”

ഈ വിധം വാക്കുകള്‍ കേട്ടുടന്‍ കംസനും
ദേവകിദേവിയെ വെട്ടുവാനായ്
വാളുമായെത്തവേ ചെന്നു തടുത്തിതു
ശൌരിയും, ഖേദേനയോതിയേവം

“ദുര്‍ന്നയം ചെയ്യല്ലേ മന്നവാ! നീയിപ്പോള്‍
നിന്നുടെ സോദരിയല്ലേയിവള്‍?
എന്തു പിഴച്ചിതു നിന്നോടിവളുമേ?
കന്യാവധമിതു യുക്തമല്ല.

കല്യാണം ചെയ്ത ദിനത്തിലിവളേയും
കൊല്ലുന്നതെത്രയും കഷ്ടം! കഷ്ടം! “
ഏവം വസുദേവ വാക്കുകള്‍ കേട്ടിട്ടും
കംസനുണ്ടായില്ല ഭാവഭേദം

പിന്നെയും ചൊല്ലിനാന്‍ ശൌരിയവനോടു,
“എന്നുടെ ഭാഷിതം കേള്‍ക്കു, കംസാ,
ഇന്നിവള്‍ക്കുണ്ടാവും പുത്രരെയൊക്കവേ
നിന്നുടെ കൈയില്‍ ഞാന്‍ നല്‍കുന്നുണ്ടൂ

സത്യം പറയുന്നു, വിശ്വസിച്ചീടുക,
വിട്ടു തന്നീടുകെന്‍ ഭാര്യ തന്നേ”
ശൌരി തന്‍ സത്യത്തെ കേട്ടുടന്‍ കംസനും
പാരം ബഹുമാനമാര്‍ന്നുകൊണ്ടു

ദേവകി തന്നെയും വിട്ടുടന്‍ വേഗേന
പോകുവാന്‍ സമ്മതം നല്‍കീടിനാന്‍
ഭാര്യയുമൊന്നിച്ചു മന്ദിരം പുക്കുടന്‍
ഭീതി കലര്‍ന്നു വസിച്ചു ശൌരി

ശൌരി തന്‍ ഭാര്യയും രോഹിണീദേവിയും
കംസനിലുള്ളോരു പേടി മൂലം
അമ്പാടി തന്നിലും ചെന്നു വസിച്ചിതു
അമ്പോടു വല്ലാത്ത ദു:ഖത്തൊടെ

(തുടരും)

Friday, February 27, 2009

കുറൂരമ്മ

ശ്രീഗുരുവായൂരപ്പന്റെ പാദഭക്തരായ പൂന്താനവും മേല്‍പ്പത്തൂരും വില്വമംഗലവും കുറൂരമ്മയുമൊക്കെ ഒരേ കാലത്തു ജീവിച്ചിരുന്നവരാണല്ലോ? അതില്‍ കുറൂരമ്മയെ നമുക്കൊന്നു അനുസ്മരിയ്ക്കാം. ഈ കഥയില്‍ കുറൂരമ്മയെപ്പറ്റി എന്റെ ഭാവനയ്ക്കനുസരിച്ചു മാത്രം എഴുതിയിട്ടുള്ളതിനാല്‍ കഥയില്‍ വ്യത്യാസം കണ്ടേയ്ക്കാം.





കുറൂരമ്മ വളരെ കുട്ടിക്കാലം തൊട്ടേ ശ്രീകൃഷ്ണ ഭക്തയായിരുന്നു.എല്ലാ മാസവും ഗുരുവായൂര്‍ പോയി ദര്‍ശനം കഴിയ്ക്കും. നമ്പൂതിരി ചെറുപ്പത്തിലേ മരിച്ചു. കുട്ടികളും ഉണ്ടായില്ല. ബന്ധുക്കളാണെങ്കില്‍ അവരെ ഒറ്റയ്ക്കാക്കി വേറിട്ടു താമസവുമായി. കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ള മുതലുണ്ടെങ്കിലും അതു നോക്കി നടത്താന്‍ ആളില്ലാതെ പോയി. പരിചാരികയായ ലക്ഷ്മിയും മകന്‍ മാധവനും കുറൂരമ്മയ്ക്കു തുണയായി ഉണ്ടായിരുന്നു. വളപ്പില്‍ പ്രയത്നിച്ചിട്ടു മാധവനും ലക്ഷ്മിയും പച്ചക്കറികളും മറ്റും ഉണ്ടാക്കും . അതു അവര്‍ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും . അങ്ങനെ അവര്‍ കഴിഞ്ഞു കൂടി.

കുറൂരമ്മ ദാസിയോടു പറയാറുണ്ടായിരുന്നു:

കുറൂരമ്മ: “ലക്ഷ്മീ...എനിയ്ക്കു വയസ്സായാല്‍ ആരാണു എന്നെ നോക്കുക? അമ്പാടിക്കണ്ണന്‍ എന്നെ ബുദ്ധിമുട്ടിയ്ക്കാതെ കൊണ്ടുപോയാല്‍ മത്യായിരുന്നു. ഞാനെത്ര മഹാപാപിയാണു, അല്ലെ? ഭര്‍ത്താവും പുത്രനും ബന്ധുക്കളുമില്ലാത്ത പാപി. കുറച്ചു കഴിഞ്ഞാല്‍ നിങ്ങളും എന്നെ ഉപേക്ഷിയ്ക്കില്ലെ?“

ലക്ഷ്മി: (സങ്കടത്തോടെ) അരുതു, തമ്പുരാട്ടീ. അങ്ങനെയൊന്നും വിചാരിയ്ക്കരുതു. ...അടിയനും മോനും തമ്പുരാട്ടിയെ വിട്ടു പോകില്ല. നമുക്കു സഹായത്തിനു ശ്രീ ഗുരുവായൂരപ്പനുണ്ടു. സമാധാനിയ്ക്കൂ!”

കുറൂരമ്മ: (ദീര്‍ഘനിശ്വാസത്തോടെ നെഞ്ചത്തു കൈ വച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട്) “ഉണ്ണിക്കൃഷ്ണാ...എനിയ്ക്കാരുമില്ലാ...അവിടുന്നല്ലാതെ....”

പശുക്കറവയുണ്ടായിരുന്നതിനാല്‍ കുറൂരമ്മ ദിവസവും ശ്രീലാകത്തു കണ്ണനു പാലും വെണ്ണയും നിവേദിയ്ക്കും, ദാസിയോടു പറയും:

“ഈ പാലും വേണ്ണയും തിന്നാന്‍ ഒരു കുട്ടി പോലും ഇവിടെയില്ലല്ലോ, ലക്ഷ്മീ....”
അപ്പോള്‍ ലക്ഷ്മി സമാധാനിപ്പിയ്ക്കും.

ഒരു ദിവസം മാധവന്‍ ചന്തയില്‍ നിന്നും വന്നപ്പോള്‍ ഒക്കത്തു അമ്പാടിക്കണ്ണനെപ്പോലെ സുന്ദരനായ ഒരു ബാലനും ഉണ്ടായിരുന്നു.

മാധവന്‍ :(സന്തോഷത്തോടെ) “അമ്മേ..തമ്പുരാട്ടീ, നോക്കൂ..ഇതാ എന്റെ കയ്യില്‍ ഒരു ഉണ്ണി. നമുക്കു ഗുരുവായൂരപ്പന്‍ തന്ന നിധിയാണു.”

കുറൂരമ്മയും ലക്ഷ്മിയും മാധവന്റെ കൈയ്യിലെ ഉണ്ണിയെ അത്ഭുതപൂര്‍വ്വം നോക്കി. കഷ്ടിച്ചു ഒന്നര വയസ്സേ തോന്നിയ്ക്കൂ! എന്തൊരു മുഖശ്രീ!

കുറൂരമ്മ: “മാധവാ...നിനക്കു എവിടെ നിന്നാണു ഈ കുട്ടിയെ കിട്ടിയതു? ഇതിന്റെ അച്ഛനുമമ്മയും ഇതിനെ കാണാഞ്ഞു വിഷമിയ്ക്കുകയാവും. എവിടെ നിന്നു കിട്ടിയോ അവിടെത്തന്നെ കൊണ്ടു ചെന്നാക്കൂ!”

മാധവന്‍: “ഇല്ല, തമ്പുരാട്ടീ..ഈ കുട്ടിയ്ക്കു ആരും തന്നെ ഇല്ലെന്നാണറിഞ്ഞതു. ഞാന്‍ പല ആള്‍ക്കാരോടും ചോദിച്ചു. ആര്‍ക്കും കുട്ടിയെ നഷ്ടപ്പെട്ടിട്ടില്ല. ഇതു തമ്പുരാട്ടിയ്ക്കു ദൈവം അറിഞ്ഞു തന്ന നിധിയാണു. നമുക്കിവനെ വളര്‍ത്താം. ആരെങ്കിലും വന്നാല്‍ തെളിവുകളുണ്ടെങ്കില്‍ കൊടുക്കാം.. അമ്മേ...ഈ കുട്ടിയെ നല്ല പോലെ കുളിപ്പിച്ചു ചരടും പട്ടു കോണകവുമുടുപ്പിയ്ക്കൂ!”

കുറൂരമ്മയ്ക്കു കുട്ടിയെ എടുത്തു മാറോടണയ്ക്കാന്‍ കൊതി തോന്നി. എന്നാലും ആരുടെ കുട്ടി, ഏതു ജാതി എന്നൊന്നും അറിയാതെ ഒന്നു തൊടാന്‍ പോലും വൈമനസ്യം! ലക്ഷ്മി മാധവന്റെ ഒക്കത്തിരുന്ന കുട്ടിയെ എടുത്തു കുളിപ്പിയ്ക്കാനൊരുങ്ങി. കുറൂരമ്മ ഉണ്ണിയെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ ഉണ്ണിയെ വാങ്ങി ഉമ്മ വച്ചു. വേഗം വെള്ളം ചൂടാക്കി എണ്ണ തേച്ചു കുളിപ്പിച്ചു, പട്ടു കോണകമുടുപ്പിച്ചു. എന്തൊരു സുന്ദരക്കുട്ടന്‍!

കുറൂരമ്മ ആനന്ദവും അത്ഭുതവും പൂണ്ടു നില്‍ക്കുമ്പോള്‍ മാധവന്‍ പറഞ്ഞു: “ തമ്പുരാട്ടി സംശയിക്കണ്ടാ...വേഗം ഉണ്ണിയ്ക്കു നിവേദിച്ച പാലും പഴവും വെണ്ണയും ഒക്കെ കൊടുക്കൂ. അതിനു നല്ല വിശപ്പുണ്ടാകും.”

കുറൂരമ്മ ഒന്നു മടിച്ചു നിന്നെങ്കിലും അമ്മയുടെയും മകന്റേയും നിര്‍ബന്ധത്തിനു വഴങ്ങി വേഗം പാലും പഴവും വെണ്ണയും കൊണ്ടു വന്നു ഉണ്ണിയുടെ മുന്നില്‍ വച്ചു.

(തുടരും)

Thursday, February 26, 2009

എന്റെ മോഹം

ഉണ്ണിക്കണ്ണനോടുള്ള ഭക്തിയിലലിഞ്ഞു എല്ലാം മറന്നു കണ്ണനില്‍ ലയിയ്ക്കാന്‍ , സായൂജ്യമടയാന്‍ മോഹിയ്ക്കുന്ന ഒരു ഭക്തയുടെ മോഹങ്ങള്‍ കേള്‍ക്കണോ?



ഒന്നു ഗുരുവായൂര്‍ ചെന്നു മുകുന്ദനെ
വന്ദിയ്ക്കാനുണ്ടൊരു മോഹം
പുണ്യമാം ക്ഷേത്രക്കുളത്തിലെ തീര്‍ത്ഥത്തില്‍
മുങ്ങാനുമുണ്ടൊരു മോഹം.
കൂപ്പുകൈയ്യോടെയെന്‍ കണ്ണന്‍ തിരുമുന്‍പില്‍
സര്‍വവും അര്‍പ്പിയ്ക്കാന്‍ മോഹം
കണ്ണന്റെ മൌലിയില്‍ ചൂടുന്നൊരു മയില്‍-
പ്പീലിയായ്ത്തീരുവാന്‍ മോഹം
മിന്നും തിരുനെറ്റി തന്നിലണിയുന്ന
ഗോപിയായ്ത്തീരാനും മോഹം
കന്‍ജവിലോചനന്‍ കണ്ണിലണിയുന്ന
അന്‍ജനമാകുവാന്‍ മോഹം
പുണ്ഡരീകാക്ഷന്റെ കാതില്‍ തിളങ്ങുന്ന
കുണ്ഡലമാവാനും മോഹം
കൊണ്ടല്‍ നേര്‍വര്‍ണ്ണന്റെ ചുണ്ടുകള്‍ രണ്ടിലും
ചുംബിയ്ക്കാനുണ്ടൊരു മോഹം
മന്ദസ്ന്മിതം തൂകും നന്ദകുമാരന്റെ
തിരുമുഖം കാണുവാന്‍ മോഹം
നീലക്കാര്‍വര്‍ണ്ണനണിയും പുലിനഖ
മാലയായ് തീരാനും മോഹം
അദ്ഭുതമാം തിരുമാറിലണിയുന്ന
കൌസ്തുഭമാകുവാന്‍ മോഹം
വനമാലി മാറിലണിയുന്ന നല്ലൊരു-
വനമാലയാകുവാന്‍ മോഹം
ശ്രീവാസുദേവന്റെ വക്ഷസ്സില്‍ മിന്നുന്ന
ശ്രീവത്സമാകുവാന്‍ മോഹം
പങ്കചലോചനന്‍ തന്‍ കരേ മിന്നുന്ന
കങ്കണമാവാനും മോഹം
കോടക്കാര്‍വര്‍ണ്ണനങ്ങൂതും മുരളി തന്‍
നാദമായ് തീരുവാന്‍ മോഹം
കാലിയെ മേയ്ക്കുന്ന കണ്ണന്റെ നല്ലൊരു
കോലായിത്തീരുവാന്‍ മോഹം
നന്ദകുമാരനരയിലണിയുന്ന
കിങ്ങിണിയാകുവാന്‍ മോഹം
ഭംഗിയില്‍ കണ്ണനുടുത്തോരഴകേറും
മഞ്ഞത്തുകിലാവാന്‍ മോഹം
ചഞ്ചലലോചനന്‍ കാലിലണിയുന്ന
പൊന്‍ ചിലമ്പാകുവാന്‍ മോഹം
വാതാലയത്തിലെ കണ്ണന്റെ മുന്‍പിലെ
വാതിലായ്ത്തീരാനും മോഹം
ഭക്തന്മാരര്‍പ്പിയ്ക്കും പാദപദ്മത്തിലെ
തൃത്താപ്പൂവാകുവാന്‍ മോഹം
ഗോപിമാര്‍ കൈകളിലേകുന്ന നല്ലൊരു
തൂവെണ്ണയാവാനും മോഹം
മാധവന്‍ തന്റെ കളിത്തോഴിയാകുന്ന
രാധികയാകുവാന്‍ മോഹം
പാര്‍ത്ഥന്റെ തേര്‍ത്തട്ടില്‍ മേവുന്ന കണ്ണന്റെ
ചാട്ടവാറാകുവാന്‍ മോഹം
കണ്ണന്റെ കാലിണ നക്കിത്തുടയ്ക്കുന്ന
കാലിക്കിടാവാകാന്‍ മോഹം
മോഹങ്ങളൊക്കെയും നിന്‍പാദപങ്കജേ
സാമോദം ഞാനും സമര്‍പ്പിയ്ക്കുന്നു
പാപങ്ങള്‍, പുണ്യങ്ങള്‍,ദു:ഖസുഖങ്ങളും
പാദാരവിന്ദത്തിലര്‍പ്പിയ്ക്കുന്നു.

എന്നെക്കുറിച്ചല്‍പ്പം....

ജനനം മഹാകവികുലമായ വെണ്മണി ഇല്ലത്തു. വിവാഹം കഴിച്ചെത്തിയതു പ്രസിദ്ധമായ മാടമ്പു ഇല്ലത്തു. 4 മക്കള്‍. ഭര്‍ത്താവു ഇന്നു ജീവിച്ചിരിപ്പില്ല. കുറച്ചെല്ലാം എഴുതി നോക്കി. എന്റെ മോഹം എന്ന കവിത ഭക്തപ്രിയയില്‍ അച്ചടിച്ചു വന്നതാണു. മറ്റു കൃതികള്‍ ഓരോന്നായി ഇവിടെയെഴുതാം. വിലയിരുത്തുമല്ലോ?