Wednesday, March 18, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ഏഴാമതുണ്ടായി ദേവിയ്ക്കു ഗര്‍ഭവും
മോദവും ഭീതിയും പൂണ്ടു ശൌരി
പിന്നെയും ദേവകി ഗര്‍ഭിണിയാണെന്നു
കേട്ടുടന്‍ കംസനും ഭീതിയാര്‍ന്നു

കാരാഗൃഹത്തിനു ചുറ്റുമായെത്രയോ
വീരരായുള്ളോരെ കാവലിട്ടു
അന്നേരം വൈകുണ്ഠവാസി മഹാവിഷ്ണു
മായാഭഗവതിയോടു ചൊല്ലി

“മായെ, നീ വേഗേന ഭൂതക്ലെ ചെന്നങ്ങു
ഞാന്‍ പറയുന്നതു ചെയ്തീടണം
ദേവകീ ഗര്‍ഭത്തിലുള്ളൊരു ബാലനെ
രോഹിണീ ഗര്‍ഭത്തിലാക്കീടണം

പിന്നെ നീ അമ്പാടി തന്നില്‍ യശോദ തന്‍
നന്ദിനിയായി പിറന്നു കൊള്‍ക!
കംസനെയൊന്നു നീ ഭീതിപ്പെടുത്തീട്ടു
വാസമാക്കീടുക ഭൂതലത്തില്‍

ഓരോതരമുള്ള പേരുകളോടുമാ-
യോരോരോ ക്ഷേത്രങ്ങള്‍ തന്നില്‍ വാഴ്ക!”
ദേവനന്രുള്‍ ചെയ്ത പോലവേ മായയും
കാര്യങ്ങളെല്ലാം നാത്തി പിന്നെ

നന്ദന്റെ ഭാമിനിയാകും യശോദ തന്‍
ഗര്‍ഭത്തില്‍ ചെന്നു ജനിയ്ക്കുവാനായ്
ദേവകീ ദേവി തന്‍ ഗര്‍ഭമലസിയെ-
ന്നേവറ്റും കേട്ടുടന്‍ ദു:ഖമാര്‍ന്നു

കംസനു ഹര്‍ഷവുമുണ്ടായി വന്നിതു
ദേവകീ ഗര്‍ഭവും പോയതിനാല്‍
ശ്രീ വാസുദേവനും ദേവകീ ഗര്‍ഭത്തി-
ലാവിര്‍ഭവിയ്ക്കുവാന്‍ തീര്‍ച്ചയാക്കി.

മോഹനമായൊരു തേജസ്സു വന്നങ്ങു
ദേവകീദേവിയില്‍ ചെന്നു ചേര്‍ന്നു
അഷ്ടമപുത്രനെക്കാത്തുടന്‍ കംസനും
എത്രയും ഭീതിയും പൂണ്ടു വാണു

നോക്കുന്ന ദിക്കതിലൊക്കവേ കംസനും
ശത്രുവെക്കണ്ടു ഭയന്നിരുന്നു
ഉണ്ണാനുറങ്ങുവാന്‍ വയ്യാതെ കംസനും
നന്നെ പരവശനായിത്തീര്‍ന്നു.

ദേവാധിദേവന്റെ കൃഷ്ണാവതാരത്തെ
ദേവകള്‍ കണ്ടങ്ങു സ്തോത്രം ചെയ്തു.
ബ്രഹ്മരുദ്രാദികള്‍, ഇന്ദ്രാദിദേവരും
ആകാശെ വന്നങ്ങു സ്തോത്രം ചെയ്തു.

ചിങ്ങമാസത്തിലെയഷ്ടമി രോഹിണി-
യര്‍ദ്ധരാത്രിയാകും നേരത്തിങ്കല്‍
ദേവകീദേവിയില്‍ നിന്നും ജനിയ്ക്കുവാന്‍
ദേവനും തത്ര തുനിഞ്ഞനേരം

മന്ദമായ് ശബ്ദിച്ചിതാകാശെ മേഘവും
വര്‍ഷവുമുണ്ടായി മന്ദമന്ദം
മൂഢരാം കംസന്റെ കിങ്കരരൊക്കെയും
ഗാഢമാം നിദ്രയിലാണ്ടു പോയി

പുണ്യമാം രോഹിണിയാകുന്ന നക്ഷത്രേ
ചിന്മയന്‍ താനു മവതരിച്ചു.
ആറ്റിനാന്‍ പാടിനാന്‍ ദേവഗന്ധര്‍വരും
പുഷ്പവര്‍ഷങ്ങളും തൂകി ദേവര്‍

കാരാഗൃഹമതില്‍ വന്നു നിറഞ്ഞിതു
മോഹനമായ പ്രകാസധാര
ദേവകീ ദേവിയും ശൌരിയും കണ്ടിതു
തങ്ങള്‍ തന്‍ മുന്നിലെ ദിവ്യരൂപം.

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ഇങ്ങിനെ കൊല്ലവുമൊന്നു കഴിഞ്ഞപ്പോള്‍
ദേവകി പെറ്റിട്ടൊരുണ്ണിയുണ്ടായ്
കോമളനാകുമാ ബാലനെ കണ്ടുടന്‍
മോദവുംദു:ഖവുമാര്‍ന്നു ശൌരി

തനുടെ സത്യത്തെ പാലിച്ചുകൊള്ളുവാന്‍
ഉണ്ണിയെ കൈയ്യിലെടുത്തുകൊണ്ടു
കംസന്റെ മന്ദിരം തന്നിലണഞ്ഞുടന്‍
നല്‍കി കരമതില്‍ പുത്രനേയും

വിസ്മയത്തോടുടന്‍ കംസനും ശൌരിയെ
സസ്നേഃഅം നോക്കി പറഞ്ഞിതേവം
“സത്യത്തെ പാലിച്ചു തന്നല്ലോ പുത്രനെ,
എത്രയും ധന്യന്‍ നീയെന്നു ചൊല്ലാം

ഇന്നിവന്‍ തന്നെ ഞാന്‍ കൊല്ലുന്നതുമില്ല
കൊണ്ടുപോയാലും നീയുണ്ണി തന്നെ
അഷ്ടമ പുത്രനാണല്ലോ മമ വൈരി
എട്ടാമന്‍ തന്നെ നീ തന്നാല്‍ മതി”

എന്നു പറഞ്ഞു മരുമകന്‍ തന്നെയും
നന്നായ് പുണര്‍ന്നു കൊടുത്തു കൈയ്യില്‍
നന്ദനന്‍ തന്നെയും വാങ്ങി വസു ദേവന്‍
മന്ദിരം തന്നിലും ചെന്നു വാണു

അന്നേരം നാരദമാമുനി കംസന്റെ
മന്ദിരം തന്നിലും വനതപ്പോള്‍
പൂജിച്ചിരുത്തി മുനിയേയും കംസനും
സാദരം നാരദന്‍ ചൊല്ലിയേവം

“ദേവകി തന്നുടെ പുത്രനെക്കൊല്ലാതെ
നീയെന്തു വിട്ടങ്ങയച്ചു കംസാ?
നിന്നുടെ ശത്രുവാ അഷ്ടമനാണെന്ന-
തെങ്ങിനെ നിശ്ചയിയ്ക്കുന്നു രാജാ?

പിന്നെയും ദേവകള്‍ പറ്റിയ്ക്കുമെന്നതും
നിന്നുടെയോര്‍മ്മയിലുണ്ടാവണം
മിത്രണ്‍ഗളായവരൊക്കെയും നിന്നുടെ-
ശത്രുവായ് വന്നിടുമെന്നറിക

ആപത്തു വന്നങ്ങടുത്തു, നിനക്കെടോ
ഭൂപതേ, വേണ്ടതു ചെയ്തു കൊള്‍ക!
ഞാനും മടങ്ങുന്നു, നിന്നുടെ വൈരിയ-
താരെന്നു നോക്കിയറിഞ്ഞു കൊള്‍ക!”

ഇത്തരം നാരദന്‍ ഏഷണിയുമോതി
സത്വരമങ്ങു മറഞ്ഞുപോയി.
കംസനും കോപം മുഴുത്തുടന്‍ ദേവകീ-
നന്ദനന്‍ തന്നെയും കൊന്നു വേഗം.

ആറുകുമാരകന്മാരെയിതുവിധം
ഓരോരോ കൊല്ലത്തില്‍ കൊന്നു കംസന്‍
ദേവകീദേവി- വസുദേവന്മാരെയും
കാരാഗ്രഹത്തിലടച്ചു പൂട്ടി

തന്നുടെ മാതാപിതാക്കളെ കംസനും
കാരാഗ്രഹത്തിലങ്ങാക്കി വേഗം
ദുഷ്ടരാം മന്ത്രിമാര്‍ തന്നോടു കൂടവേ
സാധുജനത്തെയും ഹിംസിച്ചിതു.

കംസനില്‍ ഭീതിയും പൂണ്ടുടനേവരും
വാണിതു തങ്ങള്‍ തന്‍ മന്ദിരത്തില്‍....

ദശമം..(ശ്രീകൃഷ്ണാവതാരം)

ഭാഗം-1


ശ്രീ വാസുദേവന്റെ ലീലാവതാരങ്ങള്‍
ചാലെയെഴുതുന്നോരെന്നെയിപ്പോള്‍
ശ്രീ ഗണനാഥനും വാണിയാം ദേവിയും
വന്നു വിളങ്ങേണം നാവു തന്മേല്‍!

നാരദമാമുനി, വ്യാസനും , ശ്രീശുകന്‍
പാരാതെയെന്നെ തുണച്ചിടേണം.
തെറ്റുകള്‍ വല്ലതും വന്നു ഭവിച്ചാലും
കുറ്റം പറയല്ലേയാരുമെന്നേ!

അച്ചുതന്‍ തന്നുടെ സല്‍ക്കഥയെന്നോര്‍ത്തു
പുച്ഛിയ്ക്കുകയില്ല സജ്ജനവും
നാരായന ഹരേ! കൃഷ്ണാ മുരാന്തകാ
പാലനം ചെയ്കെന്നെയെന്നുമെന്നും!

കഥാരംഭം


ദുഷ്ടരാം കംസാദി ഭൂപര്‍ തന്‍ ഭാരത്താല്‍
കഷ്ടത പൂണ്ടുളള ഭൂമിദേവി
ഗോരൂപം പൂണ്ടുടന്‍ സത്യലോകത്തെത്തി
ഒക്കെ വിരിഞ്ചനോടോതി ദേവി.

ബ്രഹ്മനത് കേട്ടു, രുദ്രാദി ദേവനു-
മൊന്നിച്ചു പാലാഴി തീരം പുക്കു
ഭക്തിപുരസ്സരം ഭക്തപ്രിയനായ
ശ്രീ മഹാവിഷ്ണുവെ സ്തോത്രം ചെയ്തു.

ബ്രഹ്മസ്തുതി കേട്ടു പാരം പ്രസന്നനായ്
ചിന്മയന്‍ താക് ഷ്യങ്കലേറിയെത്തി
കൊണ്ടല്‍ നേര്‍വര്‍ണ്ണന്റെ ദിവ്യമാം രൂപത്തെ
കണ്ടു വണങ്ങിനാന്‍ ബ്രഹ്മദേവന്‍

മന്ദസ്മിതം തൂകി കാരുണ്യമോടുടന്‍
ഇന്ദിരാവല്ലഭന്‍ ചൊല്ലിയേവം
“എന്താണിന്നേവരുമിത്രയും ദു:ഖത്താല്‍
എന്നെയും കാണുവാന്‍ വന്നതിപ്പോള്‍?”

ബ്രഹ്മനും ഭൂമി തന്‍ ദു:ഖങ്ങള്‍ സര്‍വ്വതു-
മന്‍പോടുണര്‍ത്തിനാന്‍ ദേവനോടു,
“എല്ലാമറിയുന്ന നിന്തിരുമേനിയു-
മിന്നിനി ഭൂമി തന്‍ ഭാരം തീര്‍ക്കൂ!”

ദേവനരുള്‍ ചെയ്തു,”നിങ്ങള്‍ തന്‍ ദു:ഖത്തെ
വേഗേന തീര്‍ക്കുന്നതുണ്ടു ഞാനും
യാദവ വംശത്തില്‍ ശ്രീ വസുദേവന്റെ
പുത്രനായ് ഞാന്‍ വരും കൃഷ്ണനായി

എന്നുടെ ജ്യേഷ്ഠനായ് വന്നു ജനിച്ചിടും
പന്നഗശ്രേഷ്ഠന്‍ അനന്തമൂര്‍ത്തി
മായയാം ദുര്‍ഗ്ഗയുമെന്റെ സഹജയായ്
വന്നു ജനിച്ചിടും നന്ദഗേഹേ

ദേവകളാം നിങ്ങളെന്റെ സഹായിയായ്
വന്നു ജനിയ്ക്കുക ഭൂതലത്തില്‍”
എന്നു പറഞ്ഞങ്ങവരെക്കടാക്ഷിച്ചു
ചിന്മയന്‍ താനും മറഞ്ഞുപോയി.

സന്തോഷമാര്‍ന്നുടന്‍ ബ്രഹ്മാദിദേവരും
സ്വന്തം പുരിയതില്‍ ചെന്നു ചേര്‍ന്നു
ശ്രീ മധുരാപുരി വാഴുന്ന രാജനാം
ഉഗ്രസേനസുതനായ കംസന്‍

ദുഷ്ടരാം കൂട്ടുകാരൊത്തവനെത്രയോ
ശിഷ്ടരായുള്ളോരെ ദ്വേഷം ചെയ്തു
അഛനുമമ്മയെപ്പോലുമേ കംസനും
പുച്ഛമായ് തന്നെയേകണ്ടതുള്ളൂ

ഉഗ്രസേനന്റെ സഹജനാം ദേവകന്‍
തന്നുടെ പുത്രിയാം ദേവകിയെ
ശൂരസേനസുതന്‍ ശൌരിയും വേട്ടിതു
പാരം മഹോത്സവത്തോടുകൂടി.

സോദരീസ്നേഹത്താല്‍ കംസനും ദമ്പതി-
മാരെ തന്‍ തേരതിലേറ്റിക്കൊണ്ടു
വാദ്യഘോഷത്തൊടും സേനാസമേതനായ്
പോകുമ്പൊഴാകാശദേശെ നിന്നായ്

കേക്കായിയിങ്ങനെ നല്ലൊരശരീരി
മൂര്‍ഖനാം കംസനും കേള്‍ക്കുവാനായ്
“ദുഷ്ടനാം കംസാ! ഈ ദേവകിയ്ക്കുണ്ടാകു-
മഷ്ടമ പുത്രനാം നിന്റെ കാലന്‍”

ഈ വിധം വാക്കുകള്‍ കേട്ടുടന്‍ കംസനും
ദേവകിദേവിയെ വെട്ടുവാനായ്
വാളുമായെത്തവേ ചെന്നു തടുത്തിതു
ശൌരിയും, ഖേദേനയോതിയേവം

“ദുര്‍ന്നയം ചെയ്യല്ലേ മന്നവാ! നീയിപ്പോള്‍
നിന്നുടെ സോദരിയല്ലേയിവള്‍?
എന്തു പിഴച്ചിതു നിന്നോടിവളുമേ?
കന്യാവധമിതു യുക്തമല്ല.

കല്യാണം ചെയ്ത ദിനത്തിലിവളേയും
കൊല്ലുന്നതെത്രയും കഷ്ടം! കഷ്ടം! “
ഏവം വസുദേവ വാക്കുകള്‍ കേട്ടിട്ടും
കംസനുണ്ടായില്ല ഭാവഭേദം

പിന്നെയും ചൊല്ലിനാന്‍ ശൌരിയവനോടു,
“എന്നുടെ ഭാഷിതം കേള്‍ക്കു, കംസാ,
ഇന്നിവള്‍ക്കുണ്ടാവും പുത്രരെയൊക്കവേ
നിന്നുടെ കൈയില്‍ ഞാന്‍ നല്‍കുന്നുണ്ടൂ

സത്യം പറയുന്നു, വിശ്വസിച്ചീടുക,
വിട്ടു തന്നീടുകെന്‍ ഭാര്യ തന്നേ”
ശൌരി തന്‍ സത്യത്തെ കേട്ടുടന്‍ കംസനും
പാരം ബഹുമാനമാര്‍ന്നുകൊണ്ടു

ദേവകി തന്നെയും വിട്ടുടന്‍ വേഗേന
പോകുവാന്‍ സമ്മതം നല്‍കീടിനാന്‍
ഭാര്യയുമൊന്നിച്ചു മന്ദിരം പുക്കുടന്‍
ഭീതി കലര്‍ന്നു വസിച്ചു ശൌരി

ശൌരി തന്‍ ഭാര്യയും രോഹിണീദേവിയും
കംസനിലുള്ളോരു പേടി മൂലം
അമ്പാടി തന്നിലും ചെന്നു വസിച്ചിതു
അമ്പോടു വല്ലാത്ത ദു:ഖത്തൊടെ

(തുടരും)