Wednesday, October 6, 2010

രുഗ്മിണീസ്വയംവരം ഭാഗം-3

ദ്വാരകതന്നിലേയ്ക്കങ്ങു ഗമിച്ചൊരാ-

ബ്രാഹ്മണനാകിയ സുന്ദരനും

ഓരോരോ ദേശവും ചെന്നുകടന്നുടൻ

ദ്വാരകാഗോപുരം തന്നിലേയ്ക്കായ്

ആരണനാകയാൽ ഏതു തടസ്സവും

കൂടാതകത്തുകടന്നുടനെ

പണ്ടു പരിചയമുള്ളതു കാരണം

കൊണ്ടൽനേർവർണ്ണന്റെ മന്ദിരത്തിൽ

ചെന്നു കടന്നുടനെല്ലാമുറിയിലും

നന്ദകുമാരനെ തേടിക്കൊണ്ടാൻ

ഇങ്ങിനെ കണ്ണനിരിയ്ക്കും മുറിയിലും

വന്നു ചെന്നെത്തിനാൻ ബ്രാഹ്മണനും

എന്തോ മനോരാജ്യം ചിന്തിച്ചിരിയ്ക്കുന്ന

ചെന്താമരാക്ഷനെ കണ്ടിതപ്പോൾ

കാലൊച്ച കേട്ടുടൻ കണ്ണും തുറന്നങ്ങു

ഭൂലോകനായകൻ നോക്കും നേരം

മുന്നിലായ് വിപ്രനെക്കണ്ടങ്ങെഴുന്നേറ്റു

വന്ദിച്ചു പീഠത്തിൽ കൊണ്ടിരുത്തി

കാലും മുഖവും കഴുകിത്തുടച്ചുടൻ

പാലും പഴങ്ങളും നൽകി ഭക്ത്യാ

എല്ലാം കഴിച്ചങ്ങിരിയ്ക്കുന്ന വിപ്രനെ

മല്ലാരി നോക്കിയരുളിച്ചെയ്തു

അങ്ങുന്നെവിടുന്നാണിപ്പോൾ വരുന്നതും

എങ്ങോട്ടു പോകുന്നതെന്നുമോതൂ

എന്തോ പറയുവാനുണ്ടെന്നു നിന്മുഖം

നന്നായ് വിളിച്ചറിയിയ്ക്കുന്നുണ്ടു

ആരുമടുത്തെങ്ങുമില്ലെന്നു കണ്ടപ്പോൾ

ആരണൻ കത്തു കൊടുത്തു കയ്യിൽ

എത്രയും വേഗത്തിൽപൊട്ടിച്ചെഴുത്തതു

ഉത്തമപൂരുഷൻ വായിച്ചപ്പോൾ

മന്ദസ്മിതം ചെയ്തു നന്ദകുമാരനും

സുന്ദരബ്രാഹ്മണനോടോതി വേഗം:

“അങ്ങു വരുന്നോരു നേരത്തുഞാനുമേ

ചിന്തിച്ചിരുന്നതു രുഗ്മിണിയെ

ആയവൾ തന്നുടെ രൂപഗുണഗണം

ഞാനുമേയേവമറീഞ്ഞിട്ടുണ്ടേ

ഇന്നവൾക്കെന്നോടു പ്രേമമുണ്ടെന്നതു

മിന്നിതാ കത്തിലൂടങ്ങറിഞ്ഞു

എത്രയും വേഗത്തിൽ കുണ്ഡിനം തന്നിലു-

മെത്തേണംകൊണ്ടിങ്ങു പോന്നിടേണം.

ഏട്ടനിവിടെയുമില്ലാത്തകാരണ-

മൊട്ടും തടസ്സവുമുണ്ടാവില്ല

ഏട്ടനറിഞ്ഞാൽ തടസ്സം പറഞ്ഞിടും

പിന്നെയെനിയ്ക്കനുകൂലമാകും

ഇങ്ങിനെയാണെന്റെയേട്ടന്റെ മാതിരി

യങ്ങേയ്ക്കിതൊക്കെയറിയാമല്ലോ?

അങ്ങു കുളിച്ചുടൻ സന്ധ്യാപൂജാദികൾ

ചെയ്തുടൻ ഭക്ഷണമുണ്ട ശേഷം

വിശ്രമിച്ചീടുകയപ്പോഴേയ്ക്കുംഞാനു-

മെത്തിടാം യാത്രയ്ക്കു തയ്യാറായി“

എന്നു പറഞ്ഞൊരു സേവകൻ തന്നെയും

വിട്ടിതു വിപ്രന്റെ കാര്യങ്ങൾക്കായ്

സുന്ദരബ്രാഹ്മണൻ ചെന്നു കുളിച്ചുടൻ

സന്ധ്യാപൂജാദികൾ ചെയ്തിട്ടുടൻ

മൃഷ്ടാന്നഭോജനമുണ്ടു മുറുക്കീട്ടു

മെത്തയിൽ വന്നു കിടക്കും നേരം

യാത്രയ്ക്കു തയ്യാറായുള്ളോരു വേഷത്തിൽ

തത്ര വന്നെത്തിനാൻ വാസുദേവൻ

വിപ്രനോടോതിനാൻ.” സാപ്പാടു നന്നായോ

വെറ്റിൽ‌പ്പാക്കൊക്കെക്കിട്ടിയില്ലേ?“

“എല്ലാമേകിട്ടി“ യെന്നങ്ങു പറഞ്ഞുടൻ

മല്ലാരി തന്നെയും നോക്കിയപ്പോൾ

“എന്നാൽ നമുക്കു പുറപ്പെടാം ഞാനുമേ

ചെന്നങ്ങൊരുക്കട്ടെ, തേർ, കുതിര“

എന്നു പറഞ്ഞുടൻ സൂതനെക്കൂടാതെ

ചെന്നു കുതിരയും തേരുംകൂട്ടി

ഗോപുരദ്വാരത്തിൽ കൊണ്ടു നിറുത്തീട്ട്

ആയുധമൊക്കെയും കേറ്റീ ദേവൻ

പിന്നീടു വിപ്രന്റെ കയ്യും പിടിച്ചിട്ടു

ചെന്നു കയേറിനാൻ തേരിൽ വേഗം

എത്രയും വേഗത്തിൽ തേരും തെളിച്ചങ്ങു

തത്ര മറഞ്ഞങ്ങു പോയി ദേവൻ

ഗോപുരകാവൽക്കാർ നോക്കിനിന്നാനപ്പോൾ

ഗോവിന്ദൻ പോകുന്നകാഴ്ച്ച കണ്ടു

കണ്ണനവരോടുമൊന്നു മേ ചൊല്ലിയി-

ല്ലങ്ങോട്ടവർക്കെങ്ങു ചോദിയ്ക്കാമോ?

രുഗ്മിണീസ്വയംവരം ഭാഗം-2

ഭാഗം-2


അന്തണൻ തന്നുടെ വാക്കുകൾ കേട്ടിട്ടു

സന്താപം തെല്ലൊന്നൊതുക്കി ദേവി

സ്വന്തം മണിയറ പുക്കുടൻ വേഗത്തിൽ

ചെന്താമരാക്ഷനു കത്തെഴുതി:

“വല്ലവി വല്ലഭ, നിന്നെ ഞാനെന്നുടെ

വല്ലഭനായി വരിച്ചിടുന്നു

ചേദിപൻ തന്നുടെ ഭാര്യയായ്ത്തീരുവാ-

നെന്നെയയയ്ക്കല്ലേ കണ്ണാ ഭവാൻ

അങ്ങ്യ്ക്കനുരൂപഭാര്യയായീടും ഞാൻ

അങ്ങു മനസ്സിൽ നിനയ്ക്കുമെങ്കിൽ

എത്രയും വേഗത്തിൽ കുണ്ഡിനം തന്നിലും

എത്തണമെന്നെയും കൊണ്ടുപോണം

വേളിത്തലേദിനം ദേവിയെവന്ദിയ്ക്കാൻ

ഞാനങ്ങു പോയിടും ക്ഷേത്രം തന്നിൽ

ദേവിയെ വന്ദിച്ചു പോരുന്ന നേരത്തു

ദേവാ നീയെന്നെ നിൻ തേരിലേറ്റൂ

ദ്വാരകയിലേയ്ക്കു കൊണ്ടങ്ങു പോയി നീ

ദാരങ്ങളാക്കുക പങ്കജാക്ഷ!“

ഇങ്ങനെയുള്ളൊരു കത്തങ്ങെഴുതീട്ടു

നന്നായ് പശവച്ചങ്ങൊട്ടിച്ചേവം

യാത്രയ്ക്കു തയ്യാറായ് വന്നൊരു സുന്ദര-

ബ്രാഹ്മണൻ തന്നുടെ കയ്യിൽ നൽകി

പിന്നെ കനത്ത മടിശ്ശീലയൊന്നെടു-

ത്തന്നവനേകിനാൾ യാത്രയ്ക്കായി.

നന്നായ് വരുമെന്നു ചൊല്ലിച്ചിരിച്ചങ്ങു

സുന്ദരബ്രാഹ്മണൻ പോയ് മറഞ്ഞു

അന്തപ്പുരത്തിങ്കലുള്ളവരാരുമേ-

യന്തണൻ പോയതറിഞ്ഞതില്ല.

രുഗ്മിണി തന്റെ സ്വയംവരമുണ്ടെന്നു

കൊട്ടിയറിയിച്ചു നാട്ടിലൊക്കെ.

കേട്ടവർ കേട്ടവർ വന്നു തുടങ്ങിനാൻ

കൂട്ടമായങ്ങനെ കുണ്ഡിനത്തിൽ

നല്ലൊരു സദ്യയും ദക്ഷിണയും കിട്ടു-

മെന്നോർത്തു വന്നെത്തി വിപ്രവർഗ്ഗം

ഊട്ടുപുരയിലും ചെന്നു സ്ഥലം പിടി-

ച്ചങ്ങിരുന്നീടുന്നു മുന്നിൽ തന്നെ

എല്ലാ രാജ്യത്തിലുമുള്ള നൃപന്മാർക്കു

കല്യാണക്കത്തങ്ങയയച്ചു രുഗ്മി

ദ്വാരകാനാഥനുമാത്രമയച്ചില്ല

ക്രൂരനാം രുഗ്മിയും കത്തൊന്നതും

പൌരജനങ്ങളും വീഥികൾ വീടുകൾ

തോരണജാലമലങ്കരിച്ചു.

കല്യാണമണ്ഡപമുണ്ടാക്കിട്ടായതിൽ

നല്ലോരലങ്കാരമൊക്കെച്ചെയ്തു

വന്നുകൂടുന്ന നൃപന്മാർക്കിരിയ്ക്കാനായ്

മഞ്ചങ്ങളേറെയും തീർത്തു മോദാൽ

എല്ലാരാജ്യത്തിലുമുള്ളനൃപന്മാരും

വന്നു തുടങ്ങിനാൻ കുണ്ഡിനത്തിൽ

അംഗനും വംഗനും തുംഗൻ കലിംഗനും

കേകയൻ കോസലൻ പൌണ്ഡ്രകനും

വന്നു ചേർന്നുള്ള നൃപന്മാരെയൊക്കെയും

നന്നായി സൽക്കാരം ചെയ്തു രുഗ്മി

കല്യാണവേഷമണിഞ്ഞു ശിശുപാലൻ

വന്നിതു മാഗധൻ തന്നോടൊപ്പം

തന്നുടെമന്ദിരം ആയവർക്കായിട്ടു

സന്തോഷമോടങ്ങു നൽകി രുഗ്മി

പാട്ടുമാട്ടങ്ങളും കൊട്ടും കുഴൽ വിളി-

യൊക്കവേയുണ്ടായി കുണ്ഡിനത്തിൽ

എങ്ങുമേ നോക്കിയാലാനന്ദമല്ലാതെ-

യെങ്ങുമൊരിടത്തും കാണാനില്ല

അന്തപ്പുരത്തിങ്കലുള്ളവർക്കാർക്കുമേ

സന്തോഷമൊന്നുമേയുണ്ടായില്ല

അന്തണൻ തന്റെ വരവൊന്നു കാണാഞ്ഞു

സന്താപമോടെയിരുന്നു ദേവി

രുഗ്മിണീസ്വയംവരം ഭാഗം -1

ഭാഗം-1

കുണ്ഡിനരാജാവാം ഭീഷ്മകൻ തന്നുടെ

നന്ദിനിയാകിന രുഗ്മിണിയും

കണ്ണന്റെ രൂപഗുണഗണം നാട്ടുകാർ

വർണ്ണിപ്പതും കേട്ടു മോദമർന്നു

നന്ദകുമാരൻ താൻ കാന്തനായ്ത്തീരുവാൻ

സുന്ദരി രുഗ്മിണിയാഗ്രഹിച്ചു

സോദരി തന്നെയും ചേദിപനേകുവാൻ

സോദരൻ രുഗ്മിയും നിശ്ചയിച്ചു.

അമ്മയ്ക്കുമച്ഛനുമിഷ്ടമില്ലെങ്കിലും

രുഗ്മിയെപ്പേടിച്ചു സമ്മതിച്ചു

ഇക്കഥകേട്ടുടൻ രുഗ്മിണീദേവിയും

ദു:ഖഭാവത്താൽ പറഞ്ഞിതേവം:

“ചേദിപൻ തന്നുടെ ഭാര്യയായ്ത്തീരുവാൻ

ഞാനുമേ സമ്മതിയ്ക്കില്ല തീർച്ച

എന്നുടെ ഭർത്താവായ്ത്തീരുന്നതിനിപ്പോൾ

നന്ദകുമാരകൻ മാത്രമാണു

കറ്റക്കാർവർണ്ണനെയല്ലതെ ഞാനിന്നു

മറ്റൊരുത്തനെയും വേൾക്കുകില്ല”

രുഗ്മിണിയ്ക്കീവേളിയിഷ്ടമില്ലെന്നമ്മ

രുഗ്മിയോടങ്ങു പറഞ്ഞ നേരം

രുഗ്മിയുമോതിനാൻ,“എന്നുടെ നിശ്ചയം

അമ്മേ ഞാൻ മാറ്റുകയില്ല, തീർച്ച.

എന്നുടെ സോദരി തന്നുടെ ഭർത്താവായ്

ഇന്നെന്റെ തോഴനാം ചേദിപൻ താൻ

യാദവരാജനാം കൃഷ്ണന്നൊരിയ്ക്കലും

സോദരി തന്നെ ഞാൻ നൽകുകില്ല.

രാമനും കൃഷ്ണനും വന്നുവെന്നാലപ്പോൾ

കേമമായ് സംഗരമുണ്ടായ് വരും.

കൂട്ടുകാരൊത്തുകൊണ്ടപ്പൊഴേ ഞാനങ്ങു

ചേട്ടാനിയന്മാരെ കൊല്ലുമല്ലൊ?“

അന്തപ്പുരത്തിലെസർവ്വജനങ്ങൾക്കും

സന്താപമുണ്ടായിയിക്കാര്യത്തിൽ

അന്തപ്പുരത്തിലെസ്സേവകനാകുന്ന

സുന്ദരബ്രാഹ്മണനെന്ന വിപ്രൻ

ആരുമടുത്തെങ്ങുമില്ലെന്നു കണ്ടപ്പോൾ

ആരണൻ രുഗ്മിണി തന്നോടോതി:

“സന്താപമൊക്കെക്കളയുക, രുഗ്മിണീ

സന്തോഷം നൽകുവാനുണ്ടു ഞാനും

ഞാനൊരു കാര്യം പറയുന്നത് കേട്ടു

വേഗമനുസരിച്ചീടു ഭദ്രേ!

എല്ലാവിവരവും ചൊല്ലി നീ കത്തൊന്നു

മല്ലാരിയ്ക്കേകാനെൻ കയ്യിൽ നൽകൂ

ആരുമറിയണ്ടാ,വേഗമെഴുന്നേൽക്കൂ

കാര്യങ്ങളൊക്കെ നടന്നിടട്ടേ!

(തുടരും)