Wednesday, July 29, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 (തുടര്‍ച്ച) 11

കാലത്തു കണ്ണനുണരുന്നതിന്മുന്‍പേ
ജോലികളൊക്കവേ തീര്‍ക്കാനായി
പാലും കറന്നടുപ്പത്തു വച്ചിട്ടു
ചാലെ തയിരു കലക്കുന്നേരം
കണ്ണനുണര്‍ന്നുടന്‍ പാലു കുടിയ്ക്കുവാന്‍
കണ്ണും തിരുമ്മിയങ്ങോടി വന്നു
കണ്ണനെത്തന്റെ മടിയില്‍ കിടത്തീട്ടു
തന്മുല നല്‍കിനാനമ്മയപ്പോള്‍
ഉണ്ണി രസിച്ചു മുലകുടിച്ചീടവേ
കണ്ടിതു ദേവിയടുപ്പില്‍ വച്ച
പാലു തിളച്ചു പതഞ്ഞുവന്നു
പാലു തിളച്ചു വരുന്നതു കണ്ടപ്പോള്‍
ബാലനെ താഴെയിരുത്തിപ്പോയി
അമ്മിഞ്ഞ നല്‍കുന്നതിന്റെയിടയ്ക്കമ്മ
പോയതില്‍ക്കണ്ണനു കോപം വന്നു
തൈരു കലത്തിന്റെയുള്ളില്‍ത്തന്‍ കാലിട്ടു
നന്നായുടച്ചിതു തൈരിന്‍ പാത്രം
മോരു പരന്നിതുപോയി പലവഴി
വേണ്ണയുരുണ്ടതിന്‍ മദ്ധ്യത്തിലും
മോദേന വെണ്ണയും വാരിയെടുത്തുടന്‍
ഏട്ടനും കൂട്ടര്‍ക്കുമേകീ പങ്കു
പാല്‍പ്പാത്രം വാങ്ങിയെടുത്താശു വച്ചിട്ടു
നോക്കവേ കണ്ടിതു കണ്ണന്‍ പണി
കോപിച്ചെശോദയും കോലുമെടുത്തിട്ടു
ബാലനെത്തല്ലുവാനോടിയെത്തി
അമ്മ വരുന്നതു കണ്ടപ്പോള്‍ കൃഷ്ണനും
പേടി നടിച്ചിട്ടങ്ങോടി മെല്ലെ
കോടക്കാര്‍വര്‍ണ്ണനെച്ചെന്നു പിടിയ്ക്കുവാ-
നോടിനാള്‍ ദേവിയും പിമ്പേത്തന്നെ
ഗോപികമാരൊക്കെ മൂക്കേല്‍ വിരല്‍ വച്ചു
കണ്ണന്റെ ചേഷ്ടകള്‍ കണ്ടു നിന്നാര്‍.
ബാലനെച്ചെന്നു പിടിയ്ക്കുവാനാകാതെ
പാരം വലഞ്ഞങ്ങു നിന്നു ദേവി
ആയതു കണ്ടപ്പോഴമ്മതന്‍ മുന്നിലായ്
മായാമയനുമേ ചെന്നു നിന്നു.
കണ്ണന്‍ മുഖാംബുജം നോക്കീട്ടെശോദയും
കള്ളക്കോപം നടിച്ചോതിയേവം
ഉണ്‍നീ നിന്‍ ദുര്‍ന്നയമിന്നു ഞാന്‍ തീര്‍ക്കുവേന്‍
കെട്ടിയിട്ടീടുമേ യീയുരലില്‍
എന്നു പറഞ്ഞൊരു പാശമെടുത്തുടന്‍
കണ്ണനെക്കെട്ടുവാന്‍ നോക്കുന്നേരം
നീളവുമല്‍പ്പം കുറവായിക്കാണ്‍കയാല്‍
വേറൊന്നതിങ്കൂടെച്ചേര്‍ത്തു കെട്ടി
എന്നിട്ടുമല്‍പ്പം കുറവായിക്കാണ്‍കയാല്‍
വേറെയുമൊന്നതില്‍ച്ചേര്‍ത്തു കെട്ടി
എത്രയൊക്കെക്കയര്‍ ചേര്‍ത്തങ്ങുകെട്ടീട്ടും
പറ്റില്ല കണ്ണനെക്കെട്ടുവാനായ്
ചില്‍പ്പുമാന്‍ തന്നെയും ബന്ധിയ്ക്കാനാകാതെ
അത്ഭുതം പൂണ്ടിതു ദേവി താനും
കണ്ടങ്ങു നില്‍ക്കുന്ന ഗോപീജനത്തിനു-
മുണ്ടായി വല്ലാത്ത വിസ്മയവും
എന്തിനിവേണ്ടതെന്നോര്‍ത്താളെശോദയും
സന്താപം പൂണ്ടങ്ങു നില്‍ക്കുന്നേരം
മെന്നെയും ബന്ധിയ്ക്കൂയെന്നു പറഞ്ഞിട്ടു
കണ്ണനുമമ്മയ്ക്കരികില്‍ വന്നു
അപ്പോളെശോദയും മുന്നമേ കെട്ടിയ
പാശത്താല്‍ ബന്ധിച്ചു കല്ലുരലില്‍
പിന്നീടു തന്നുടെ ജോലികള്‍ തീര്‍ക്കാനായ്
മന്ദിരം നോക്കി നടന്നുപോയി
നാരദമാമുനി തന്നുടെ ശാപത്താല്‍
നീര്‍മരമായി കുബേരപുത്രര്‍
കണ്ണനെക്കണ്ടാലന്നുണ്ടാകും മോക്ഷവു-
മെന്നു പറഞ്ഞു മറഞ്ഞു മുനി.
ആയവരമ്പാടി തന്നില്‍ മരമായി
വാണിതു മോക്ഷവും കാത്തുകൊണ്ടു
തന്നുടെ ഭക്തന്റെ വാക്കു നിറവേട്ടാന്‍
കണ്‍നനും നിശ്ചയം ചെയ്തു വേഗം
കെട്ടിയ നല്ലോരുരലും വലിച്ചങ്ങു
മുട്ടുകാല്‍ കുത്തീട്ടു യാത്രയായി
രണ്ടു മരങ്ങളും നില്‍ക്കുന്നതിന്‍ മദ്ധ്യെ
കൊണ്ടല്‍ നേര്‍വര്‍ണ്ണനും പോയി വേഗം
പെട്ടെന്നുരലതില്‍ തട്ടിയ നേരത്തു
പൊട്ടി മറിഞ്ഞങ്ങു മരങ്ങള്‍ വീണു
അപ്പോള്‍ മരത്തിന്നകത്തു നിന്നായിട്ട-
ങ്ങുല്‍ഭവിച്ചീടിനാന്‍ രണ്ടു പേരും
കൊണ്ടല്‍ നേര്‍വര്‍ണ്ണനെക്കൂപ്പി സ്തുതിച്ചുടന്‍
അമ്പോടു പോയി കുബേരപുത്രര്‍
വൃക്ഷം മറിഞ്ഞതിന്നൊച്ചയെക്കേട്ടുടന്‍
ഓടിയെത്തീടിനാന്‍ നന്ദാദികള്‍
ഓടിവന്നെത്തിയ നന്ദാദികള്‍ കണ്ടു
വീണു കിടക്കുന്നതാം മരണ്‍ഗള്‍
ആയതിന്‍ ചാരത്തു ബന്ധിതനായിട്ടു
മായാമയനേയും കണ്ടാരവര്‍
നന്ദനോ ബന്ധനമൊക്കെയഴിച്ചുടന്‍
തന്നുടെ പുത്രനെയാശ്ലേഷിച്ചു
ഓടിക്കിതച്ചങ്ങു വന്ന യശോദയും
കോടക്കാര്‍വര്‍ണ്ണനെ വാങ്ങി കയ്യില്‍
കാറ്റൊന്നുമില്ലാതെ വൃക്ഷങ്ങള്‍ വീണതു-
മാശ്ചര്യമെന്നവരെല്ലാം ചൊല്ലി
ദാമത്താല്‍ ബന്ധിയ്ക്ക കാരണം കൃഷ്ണനും
ദാമോദരനെന്നു പേരുണ്ടായി.

Sunday, July 26, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച) 10

വിഷ്ണുവിന്‍ സാന്നിദ്ധ്യം ഗോകുലെയാകയാല്‍
ലക്ഷ്മിയും വന്നങ്ങു ചെന്നു ചേര്‍ന്നു
ഗോവിന്‍ കിടാങ്ങള്‍ തന്‍ വാലും പിടിച്ചങ്ങു
കൂക്കി വിളിച്ചു രസിയ്ക്കുമവര്‍
പൊന്നുകൊണ്ടുളളതാമോടക്കുഴലുകള്‍
നന്ദനും നല്‍കിനാന്‍ ബാലന്മാര്‍ക്കു
ഓടക്കുഴലുവിളിച്ചുകൊണ്ടെയവര്‍
പാടിക്കളിച്ചിടും മോദത്തോടെ
ഓരോരോ ഗോപിമാര്‍ വന്നങ്ങെടുത്തുടന്‍
താലോലിച്ചങ്ങിനെയുമ്മവയ്ക്കും
തങ്ങള്‍ തന്‍ ജോലികളെല്ലാം മറന്നങ്ങു
അംഗനമാരവര്‍ നോക്കി നില്‍ക്കും
അമ്മിഞ്ഞ നല്‍കുവാന്‍ മാത്രമേ പുതരെ
അമ്മമാര്‍ക്കെപ്പോഴും കിട്ടാറുള്ളൂ
പാലു തരാം കണ്ണാ വെണ്ണ തരാം കണ്ണാ
പാട്ടൊന്നു പാടിടൂ നൃത്തം വയ്ക്കൂ
എന്നു പറഞ്ഞാലോയേട്ടനോടൊന്നിച്ചു
പാട്ടുകള്‍ പാടീടും നൃത്തം വയ്ക്കും
കണ്ണന്റെ ലീലകളോരോന്നും ചൊല്ലിടാ-
നെന്നാലെളുതല്ലയെന്നേവേണ്ടൂ
കൊണ്ടല്‍നേര്‍വര്‍ണ്ണറ്റെ കൂട്ടുകാരായിട്ടു-
മുണ്ടല്ലോ മുപ്പത്തിരണ്ടുപേരു
ആയവരൊന്നിച്ചു രാമനും കൃഷ്ണനും
മണ്ണില്‍ക്കളിച്ചുരസിയ്ക്കും നേരം
കണ്ണനിതാമണ്ണുതിന്നുവെന്നു ചെന്ന-
ങ്ങമ്മയോടോതിനാര്‍ ബാലന്മാരും
കോപിച്ചു കോലുമായ് വന്നൂ യശോദയും
ബാലകന്‍ തന്നെ പിടിച്ചു ചൊല്ലി
എന്തിനു കണ്ണാ നീ മണ്ണു ഭുജിച്ചതു
വെണ്ണയും പാലും ഞാന്‍ നല്‍കാഞ്ഞിട്ടോ?
മണ്ണുഭുജിയ്ക്കുകിലുണ്ടാമേദീനവും
എന്നുണ്ണീയെന്തിനായേവം ചെയ്തു?
അമ്മ തന്‍ വാക്കുഅകള്‍ കേട്ടു ചിരിച്ചുടന്‍
അംബുജലോചനന്‍ ചൊല്ലിയേവം
അമ്മേഞാന്‍ മണ്ണൊന്നും തിന്നില്ല യേട്ടനും
കൂട്ടരും ചില്വതു ഭോസ്ക്കു തന്നെ
എന്നാല്‍ നീ വായൊന്നു നന്നായ് തുറക്കുക
ഞാനൊന്നു നോക്കട്ടെ സത്യമെന്നു
എന്നതു കേട്ടപ്പോള്‍ കണ്ണനാമുണ്ണിയും
തന്നുടെ വായ തുറന്നു കാട്ടി
കണ്ടിതെശോദയും കണ്ണന്റെ വായ് തന്നില്‍
അംബര മത്ഭുതം, പര്‍വതങ്ങള്‍,
ബ്രഹ്മനും രുദ്രനും ചന്ദ്രനും സൂര്യനും
ഇന്ദ്രനും ഗന്ധര്‍വ്വ ദേവന്മാരും
ഗോകുലം, ഗോക്കളും നന്ദനും താനുമേ
തന്നുടെയോമനപ്പുത്രനേയും
അന്തകനാകുന്ന ദേവനേയും കണ്ടു
ഹന്ത മിഴിയടച്ചോതി ദേവി
കണ്ണാനീ വേഗമടയ്ക്കുക വായയും
വല്ലാതെ പേടിയാകുന്നിതുണ്ണീ
വെണ്‍നയും പാലും പഴണ്‍ഗളും നല്‍കിടാം
ഉണ്ണീ നീ വേഗത്തില്‍ വാ മുറുക്കൂ
അമ്മ തന്‍ വാക്കുകള്‍ കേട്ടു മുകുന്ദനും
അന്‍പൊടു വായ മുറുക്കി വേഗം
അമ്മേ നീ കണ്ണനിന്നമ്മിഞ്ഞയേകുക
യെന്നു പറഞ്ഞു മടിയിലേറി
സന്തോഷത്തോടുടന്‍ കണ്ണനെച്ചുംബിച്ചു
തന്മകനേകിനാന്‍ പാലും ദേവി.

Wednesday, July 22, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 തുടര്‍ച്ച 9

ബാലകന്മാരുടെ നാമകരണവു-
മാരാണു ചെയ്കയെന്നോര്‍ത്തു നന്ദന്‍
ശൌരി തന്‍ വാക്കാലെ ഗര്‍ഗ്ഗമഹാമുനി
വന്നെത്തി നന്ദന്റെ മന്ദിരത്തില്‍
വന്ദിച്ചു മാമുനി തന്നെ യ്ഥോചിതം
പൂജിച്ചു നന്ദനും ചൊല്ലിയേവം
ഞാനുമവിടുത്തെച്ചിന്തിച്ചിതപ്പൊഴേ-
യണ്‍ഗിങ്ങു വന്നതു ഭാഗ്യമായി.
എന്നുടെ പുത്രര്‍ക്കു നാമകരണവു-
മങ്ങു താന്‍ ചെയ്തിങ്ങു തന്നിടേണം
ഗര്‍ഗ്ഗനും ചൊല്ലിനാന്‍ ഗോപ്യമായ് ചെയ്യേണം
കംസനറിഞ്ഞാല്‍ കുഴപ്പമാകും
അങ്ങിനെത്തന്നെയെന്നോതീട്ടു നന്ദനും
വേണ്ടുന്നതൊക്കെയും വട്ടം കൂട്ടി
അമ്മമാര്‍ പുത്രരെ നന്നായ് ക്കുളിപ്പിച്ചു
നന്നായലങ്കരിച്ചിട്ടുമുടന്‍
ഗര്‍ഗ്ഗമഹാമുനി തന്നുടെ ചാരത്തു
ചെന്നു നിന്നീടിനാര്‍ ഭക്തിപൂര്‍വ്വം
ഹോമപൂജാദികളൊക്കെ നടത്തീട്ടു
നാമകരണം നടത്തീടുവാന്‍
രോഹിണീപുത്രനെ ആദ്യമെടുത്തുടന്‍
കര്‍ണ്ണത്തില്‍ മൂന്നുരു പേരു ചൊല്ലി
രാമന്‍, ബലഭദ്രന്‍, സങ്കര്‍ഷണനെന്നു
നാമവുമുണ്ണിയ്ക്കു നല്‍കി മുനി
പിന്നെയനുഗ്രഹം നല്‍കീട്ടങ്ങുണ്ണിയെ
രോഹിണീദേവി തന്‍ കയ്യില്‍ നല്‍കി
പിന്നീടു കണ്‍നനെ വാങ്ങി മുനീന്ദ്രനും
മൂന്നുരു ചൊല്ലിനാന്‍ കൃഷ്ണാ, കൃഷ്ണാ
നന്ദനോടോതിനാന്‍ നിന്നുടെ പുത്രനു
ഒന്നല്ല, പേരുകളുണ്ടനേകം
നാരായണന്‍, ഹരി, വാസുദേവന്‍, കൃഷ്ണന്‍,
പേരുകള്‍ ചൊല്ലുവാനാവതില്ല
ഏവര്‍ക്കും പൂജ്യനായ് വന്നീടുമേയിവന്‍
ശ്രീ മഹാവിഷ്ണുവിന്‍ തുല്യനായി
കോമളന്മാരാകും രാമനും കൃഷ്ണനും
ആപത്തു നീക്കീടും നിങ്ങള്‍ക്കെല്ലാം
എല്ലാവിധമുള്ളോരാപത്തും നീക്കീട്ടു
സര്‍വ്വഭാഗ്യങ്ങളുമുണ്ടാക്കീടും
എന്നു പറഞ്ഞുടന്‍ കണ്ണനെച്ചുംബിച്ചു
നന്ദന്റെ കയ്യില്‍ക്കൊടുത്തു മുനി
എല്ലാം പറഞ്ഞു കുമാരരെ നോക്കീട്ടു
സമ്മാനിതനായി പോയി മുനി
സന്തോഷമുണ്ടായിവന്നിതു നന്ദനു-
മമ്മമാര്‍ക്കും മറ്റു ഗോപന്മാര്‍ക്കും
പുത്രര്‍ക്കണിയുവാന്‍ പണ്ടങ്ങള്‍ തീര്‍ത്തവ-
രെത്രയും മോഹന രത്നങ്ങളാല്‍
തന്റെ കുമാരനെന്നുള്ളപോലെത്തന്നെ
രാമനെസ്സ്നേഹിച്ചു നന്ദഗോപന്‍
കാലില്‍ത്തളകളും കയ്യില്‍ വളകളും
മാറില്‍പ്പുലിനഖമാലകളും
ഗോപിയണിഞ്ഞല്ലോ പൂമുഖമായതില്‍
വാലിട്ടെഴുതിയാ നേത്രങ്ങളും
കാതിലോ മിന്നുന്ന നല്ല കടുക്കനും
പൊന്മോതിരങ്ങള്‍ വിരലുകളില്‍
മുട്ടുകള്‍ കുത്തി നടക്കാനിരിയ്ക്കാനും
എത്തിപ്പിടിച്ചങ്ങു നില്‍ക്കുവാനും
നാലടി വയ്ക്കുമ്പോല്‍ താഴെപ്പതിച്ചിടും
ചുണ്ടും പിളുര്‍ത്തിക്കരഞ്ഞും കൊണ്ടു
കണ്ടുനില്‍ക്കുന്നവരോടിയണഞ്ഞുടന്‍
രണ്ടുപേര്‍ക്കും നല്‍കും നല്ലൊരുമ്മ.
പിന്നെത്തനിയെ നടക്കാനുമോടാനും
ക്ബാലകന്മാരവര്‍ പ്രാപ്തരായി.
രാമന്റെ ദേഹമോ തൂവെള്ളയാം നിറം
കൃഷ്ണന്റെ ദേഹമോ നീലവര്‍ണ്ണം.
ഏട്ടനെക്കാളും വലിപ്പമെനിയ്ക്കെന്നു
ചൊല്ലിട്ടു കണ്ണന്‍ മുകളില്‍ നില്‍ക്കും
ഞാനല്ലെ നിന്നുടെ ഏട്ടനെന്നുള്ളതു
രാമനനുജനോടോതുമപ്പോള്‍
ബാലകന്മാരുടെ യോരോരോലീലകള്‍
കാണുന്നവരെല്ലാം നോക്കി നില്‍ക്കും

ദശമം(ശ്രീകൃഷ്ണാവതാരം)

ഭാഗം -1 തുടര്‍ച്ച 8

പിന്നെയൊരു ദിനം കണ്ണനെ മെത്തയില്‍
നന്നായുറക്കിക്കിടത്തി ദേവി
ബാലരെ കാവലുമേല്‍പ്പിച്ചു തന്നുടെ
ജോലികള്‍ ചെയ്യുവാന്‍ പോയ നേരം
കംസന്റെ കിങ്കരനായ ശകടനും,
വന്നിതു കണ്‍നനെക്കൊല്ലാനായി
വണ്ടിയായ് വന്നുടന്‍ കണ്ണന്റെ മേലേയ്ക്കു
ചാടുവാന്‍ പാകത്തില്‍ നിന്ന വേള
കണ്ണനും കാലു കുടഞ്ഞൊരു നേരത്തു
ഖണ്ടമായ് വീണിതു വണ്ടി ദൂരെ
വണ്ടി മറിഞ്ഞങ്ങു വീഴുന്നൊരൊച്ചയും
കേട്ടുടനോടി വന്നെത്തിയമ്മ
കണ്ടിതു ദേവിയും കണ്ണറ്റെ ചാരത്തു
വണ്ടി തകര്‍ന്നു കിടക്കുന്നതും
അന്തികേ നില്‍ക്കുന്ന ബാലരോടാരാഞ്ഞി-
തെങ്ങനെ വണ്ടി മറിഞ്ഞതെന്നു
ഓതി കുമാരരും കണ്‍നന്റെ കാലടി
വണ്ടിയില്‍ തട്ടി മറിഞ്ഞതാണു
ചൊല്ലി യശോദയും കണ്ണന്റെ കാലടി
തൊട്ടിടില്‍ പൊട്ടുമോ വണ്ടിയിതു?
ഉണ്ണി തന്‍ മേലേയ്ക്കു വീഴാതെ വണ്ടിയാ-
മണ്ണില്‍ മറിഞ്ഞതു ഭാഗ്യമായി.
കണ്ണനെ ചേര്‍ത്തു പിടിച്ചു യശോദയും
നന്നായ് തലോടിനാള്‍ പിഞ്ചു കാലില്‍
നന്ദാദി ഗോപരും വണ്ടി കിടപ്പതു
കണ്ടുടന്‍ ആശ്ചര്യം പൂണ്ടു കൊണ്ടാര്‍.

ഉണ്ണിയ്ക്കു പാലുകൊടുത്തിട്ടൊരുദിനം
വേലകള്‍ തീര്‍ക്കുവാന്‍ പോയിതമ്മ
കണ്ണനെക്കൊല്ലുവാന്‍ കംസന്റെയാജ്ഞയാല്‍
വന്നു തൃണാവര്‍ത്തനെന്ന ദുഷ്ടന്‍
കാറ്റായി വന്നവന്‍ ഗോകുലമൊക്കെയും
മൂടി പൊടിയോലും കാറ്റുകൊണ്ടു
കണ്ണുകാണാതങ്ങു ഗോകുലവാസികള്‍
അങ്ങോട്ടുമിങ്ങോട്ടുമോടീടിനാര്‍
ഉണ്ണിയെച്ചെന്നങ്ങെടുത്തുടന്‍ ദാനവന്‍
വിണ്ണിലെയ്ക്കങ്ങങ്ങുയര്‍ന്നുപോയി
കണ്ണനവനുടെ കണ്ഠം കരം കൊണ്ടു
നന്നായ് പിടിച്ചു വരിഞ്ഞിതപ്പോള്‍
ശ്വാസവും കിട്ടുവാനാകാതെ ദാനവന്‍
കണ്ണനെ തള്ളുവാനോങ്ങും നേരം
കൊല്ലുവേനിന്നിവന്‍ തന്നെ ഞാനെന്നോര്‍ത്തു
കണ്ണന്‍ കരത്താല്‍ മുറുക്കി കണ്ഠം.
പ്രാണപരാക്രമത്തോടങ്ങു ദാനവന്‍
വീണിതു താഴേയ്ക്കു പാറ തന്മേല്‍
പൊട്ടിച്ചിതറിയവനുടെ ദേഹവും
കണ്ണനോ പാറപ്പുറത്തിരിപ്പൂ.
കാറ്റും പൊടിയും ശമിച്ചപ്പോളേവരു-
മെത്തിനാന്‍ തങ്ങള്‍ തന്‍ മന്ദിരത്തില്‍
ദേവി യശോദയും കണ്ണനെക്കാണാഞ്ഞു
പാരമുറക്കെക്കരഞ്ഞിരുന്നു
നന്ദാദി ഗോപരും കണ്ണനെക്കാണാഞ്ഞു
നന്നായ് തിരഞ്ഞു നടക്കുന്നേരം
കണ്ടിതു ദൂരവേ പാറപ്പുറത്തായി
കണ്ണന്‍ ചിരിച്ചങ്ങിരിയ്ക്കുന്നതും
ഉണ്ണിയരികിലായ് കൂറ്റനാം ദാനവന്‍
പൊട്ടിച്ചിതറിക്കിടക്കുന്നതും
നന്ദനും കണ്ണനെച്ചെന്നങ്ങെടുത്തുടന്‍
നന്നായിച്ചുംബിച്ചിട്ടമ്മയ്ക്കേകി
കണ്‍നനു തന്മുല നല്‍കി യശോദയും
തന്‍ തിരുമേനി പുണര്‍ന്നു മോദാല്‍
നന്ദനും ഗോപരും ചിന്തിച്ചിതെങ്ങനെ
ദുഷ്ടനാം ദാനവന്‍ ചത്തു പോയി
‘കണ്ണനെ കൊണ്ടങ്ങുപോകവേ കാല്‍ തട്ടി
പാറയില്‍ വീണു തകര്‍ന്നതാവാം
എന്നു പറഞ്ഞവര്‍ ദാനവന്‍ ദേഹവും
തീയിട്ടു കത്തിച്ചു ചാമ്പലാക്കി.

Tuesday, July 7, 2009

ദശമം(ശ്രീകൃഷ്ണചരിതം)

ഭാഗം -1 (തുടര്‍ച്ച) പൂതനാമോക്ഷം

കാലത്തു ഗോകുലവാസികള്‍ കേട്ടിതു
ബാലകനുണ്ടായി നന്ദനെന്ന്
രോഹിണീദേവിയ്ക്കുമുണ്ടായി മുന്നവേ
മോഹനരൂപനാം പുത്രനൊന്നു
ആനന്ദമാടുവാനമ്പാടി വാസികള്‍
ആഹ്ലാദഘോഷം മുഴക്കീടിനാന്‍
ഉണ്ണിയെക്കാണുവാന്‍ ഗോപിമാര്‍-ഗോപരും
വന്നു നിറഞ്ഞിതു കാഴ്ച്ചയുമായ്
ഉണ്‍നിയ്ക്കു മംഗളം നേന്നുകൊണ്ടണ്‍ഗനെ
പെണ്ണുങ്ങള്‍ പാടിക്കളിച്ചു ചുറ്റും
നന്ദനും മോദേന പുത്രനെക്കണ്ടുടന്‍
ജാതകര്‍മ്മങ്ങളും ചെയ്തു വേഗം
കസനു കപ്പം കൊടുക്കുവാനായുടന്‍
പോയിനാന്‍ നന്ദന്‍ മധുരയ്ക്കായി
അന്നേരം പൂതന ബാലരെക്കൊല്ലുവാന്‍
വന്നെത്തി ഗോകുലദേശത്തിലും,
സുന്ദരീവേഷം ചമഞ്ഞുടന്‍ നന്ദന്റെ
മന്ദിരം തന്നിലും വന്നു ചേര്‍ന്നു
ഉണ്ണിയെക്കാണുവാന്‍ വന്നതാമെന്നോത്തി-
താരും തടഞ്ഞതുമില്ലവളെ
ഓരോരോ മന്ദിരം തന്നില്‍ നടന്നവള്‍
കാഴ്ച്ചകള്‍ കാണുകയെന്ന ഭാവാല്‍
തക്കവും പാര്‍ത്തു നടന്നവള്‍ ചെന്നെത്തി
കണ്ണന്‍ കിടക്കും മുറിയ്ക്കകത്തും
ആരുമടുത്തെങ്ങുമില്ലെന്നു കണ്ടുടന്‍
കണ്‍നന്റെ ശയ്യയ്ക്കരികിലെത്തി
കയുയുമുയര്‍ത്തീട്ട”ങ്ങെന്നെയെടുക്കാമോ?’
എന്നുള്ള ഭാവാല്‍ ചിരിച്ചു കണ്ണന്‍
മോഹനരൂ‍പനാമുണ്ണിയെക്കണ്ടിട്ടു
മോഹിച്ചു പോയിതു പൂതനയും
മന്ദമെടുത്തവള്‍ കണ്ണനെ തന്നുടെ
അങ്കേ കിടത്തീട്ടു മോദത്തോടെ
കാകോളം തേച്ചുള്ള തന്റെ മുലയതു
കണ്ണന്റെ വായിലായ് വച്ചിതവള്‍
നന്നായ് മുലയും വലിച്ചു കുടിച്ചിതു
കണ്ണനാമുണ്ണി ചിരിച്ചുകൊണ്ടു
പാലിനോടൊപ്പമായ് പൂതന തന്നുടെ
പ്രാണനും കണ്ണന്‍ വലിച്ചിതപ്പോള്‍
പ്രാണപരാക്രമമോടവളുണ്ണിയെ
തല്ലിനാന്‍, തള്ളിനാന്‍ വേദനയാല്‍
ആയതു കാരണം കണ്ണനും വിട്ടില്ല
പാണികള്‍ കൊണ്ടു പിടിച്ചു ബലാല്‍
പ്രാണപരാക്രമത്താലവളൊട്ടങ്ങു
പോയി വീണീടിനാള്‍ കാടു തന്നില്‍
ഘോരമാം മാമരം വീഴുന്നപോലവേ
രാക്ഷസീവേഷമായ് വീണിതവള്‍
ആയവള്‍ മാറത്തു വീഴാതെ കണ്ണനും
നന്നായ് പിടിച്ചു കിടന്നിതപ്പോള്‍
പൂതന വീണു പതിച്ചതിന്‍ ശബ്ദവും
ദാരുണമായൊരു രോദനവും
കേട്ടുടന്‍ ഗോപികാ-ഗോപസംഘമതും
കൂട്ടമായോടിത്തിരഞ്ഞവാറെ
ഓടിക്കിതച്ചിതു വന്നാള്‍ യശോദയും
കോടക്കാര്‍ വര്‍ണ്ണനെക്കാണാതെന്നായ്
രോദനം ചെയ്തിതു കേട്ടുടനേവരും
ആകുലത്തോടുടന്‍ തേടിയേവം
ഏവം നടന്നു തിരഞ്ഞവരേവരും
പൂതനതന്റെയരികിലെത്തി
പൂതന മാറില്‍ കിടന്നു കളിയ്ക്കുന്ന
പൈതലെ കണ്ടവര്‍ വിസ്മയിച്ചു
പൂതന തന്നുടെ ഘോരമാം രൂപവും
കണ്ടിട്ടവരുമേ ഭീതി പൂണ്ടാന്‍
വേഗം കുമാരനെ കയ്യിലെടുത്തിട്ടു
ദേവി യശോദ തന്‍ കയ്യിലേകി
തന്നുടെ പുത്രനെ മാറോടണച്ചിട്ടു
നന്നായ്ത്തഴുകി മുലയുമേകി
ഉണ്ണിയ്ക്കു പേടികള്‍ തട്ടാതിരിയ്ക്കുവാന്‍
ചെയ്തിതു രക്ഷാര്‍ത്ഥം ഗോപന്മാരും
ഗോധൂളി കൊണ്ടങ്ങു ഗോപിയുമിട്ടിതു
ഗോവിന്റെ വാലാലുഴിഞ്ഞുമിട്ടു
മൂര്‍ത്തികള്‍ മൂവരെ പ്രാര്‍ത്ഥിച്ചിതമ്മയും
കാത്തുകൊണ്ടീടുക പുത്രനേയും
നന്ദനും കംസനു കപ്പം കൊടുത്തിട്ടു
ചെന്നു സുഹൃത്തായ ശൌരി ഗേഹേ
ഉത്തമ ബന്ധുവെക്കണ്ടുടന്‍ ശൌരിയും
ഹസ്തം പിടിച്ചങ്ങിരുത്തി ചാരെ
സന്താന ദു:ഖം ഭവിച്ച സുഹൃത്തിനെ
സന്തതമാശ്വസിപ്പിച്ചു നന്ദന്‍
ചൊല്ലി വസുദേവനെന്നുടെ പുത്രനു-
മങ്ങ തന്‍ പുത്രനുമൊന്നു തന്നെ
വേഗേനപോകേണമങ്ങയും ഗോകുലെ
കാണുന്നു വല്ലാത്ത ദുര്‍ന്നിമിത്തം
ശൌരി തന്‍ വാക്കുകള്‍ കേട്ടുടന്‍ നന്ദനും
വേഗേന ഗോകുലം താനണഞ്ഞു
അപ്പോളവിടെ നടന്നോരു കാര്യങ്ങ-
ളെത്രയും ഗോപര്‍ പറഞ്ഞറിഞ്ഞു
പൂതന തന്നുടെ ദേഹവും കണ്ടിതു
ഭൂതലേ വിസ്മയപ്പെട്ടു രാജന്‍
നമ്മുടെയുണ്ണിയീ പൂതന തന്നെയും
കൊന്നുവെന്നുള്ളതു ചിത്രം തന്നെ
പൂതനാ ദേഹവും സത്വരം ഖണ്ഡിച്ചു
തീയതിലിട്ടങ്ങു ചുട്ടെരിച്ചു
തന്നെ വധിയ്ക്കുവാന്‍ വന്നൊരു ദുഷ്ടയ്ക്കു
കണ്ണനാമുണ്ണി കൊടുത്തു മോക്ഷം.

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ദേവി തന്‍ വാക്കുകള്‍ കേട്ടുടന്‍ കംസനും
ഭീതിയും താപവും പൂണ്ടു കൊണ്ടു
കാരാഗൃഹത്തിലും ചെന്നു വസുദേവ-
ദേവകിമാരെ നമിച്ചു ചൊല്ലി:

“ദുഷ്ടരാം ഞാനുമേ നിങ്ങള്‍ തന്‍ പുത്രരെ
നഷ്ടമാക്കിയതും കഷ്ടം തന്നെ.
ആകാശവാണികള്‍ കേട്ടു ഞാന്‍ ചെയ്തതു
പാതകമെത്രയുമായിപ്പോയി
തെറ്റുകളെല്ലാം പൊറുത്തുടന്‍ നിങ്ങളും
മാപ്പുനല്‍കീടണമിന്നെനിയ്ക്കു.”

ഏവം പറഞ്ഞു കരയുന്ന കംസനെ
ശൌരിയും ചെന്നങ്ങു ശാന്തനാക്കി
ആശ്വസിപ്പിച്ചു പറഞ്ഞയച്ചീടിനാന്‍,
“ഈശ്വരനിശ്ചയം മാറ്റാനാക.”
കംസനും ഭീതിയാല്‍ മന്ദിരം പുക്കുടന്‍
പാരം വിഷണനായ് മേവിയപ്പോള്‍
ഊണുമുറക്കവുമില്ലാതെ രാത്രിയും
ശത്രുവെയോര്‍ത്തു കഴിഞ്ഞു നേരം
നോക്കുന്ന ദിക്കാകെ കംസനു ദേവിയും
നില്‍ക്കുന്നുവെന്നങ്ങു തോന്നിയല്ലോ?
കാലത്തു തന്നെ സഭയൊന്നു കൂട്ടീട്ടു
ആലോചനചെയ്താന്‍ മന്ത്രിമാരായ്
പൂതനാ, ധേനുകന്‍ പിന്നെ പ്രബലനും
ചാണൂരന്‍, മുഷ്ടികനെന്നിവരായ്
ദുഷ്ടരാം മന്ത്രിമാര്‍ ചൊല്ലി ഭവാനുമേ
യിത്രയും ഭീതനായ് വന്നതെന്തേ?
സര്‍വ്വ ദു:ഖങ്ങളും തീര്‍ക്കുവാന്‍ ഞങ്ങളി-
ന്നങ്ങയോടൊപ്പമായുണ്ടിതല്ലോ?
പൂതന ചൊല്ലിനാന്‍ ഞാനും മുലയൂട്ടി
ബാലരെയൊക്കെയും കൊല്ലുന്നുണ്ടു.
കംസനോ പാരം പ്രസന്നനായിട്ടുടന്‍
ഹിംസയും ചെയ്തിതു സാധുക്കളെ

Monday, July 6, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 തുടര്‍ച്ച

ശൌരിയും ബാലനെ ആമോദാശ്രുക്കളാല്‍
നന്നായ് കുളിപ്പിച്ചങ്ങാശിസ്സേകി
പിന്നെക്കുമാരനെക്കൈത്താരിലേന്തീട്ടു
മന്ദം പുറപ്പെടാന്‍ നോക്കുംനേരം
കാലതില്‍ ബന്ധിച്ച ചങ്ങലക്കൂട്ടവും
പാറ്റെ മുറിഞ്ഞണ്‍ഗു വീണു ഭൂവില്‍
കാരാഗൃഹത്തിന്റെ വാതായനങ്ങളും
താനെ തുറന്നിതു പോകുവാനായ്
കണ്ണുകള്‍ കാണാതെ നിന്നിതു ശൌരിയും
നല്ല മഴയുമിരുട്ടും കൊണ്ടും
വന്നിതനന്തനും തന്റെ ഫണത്താലെ
നല്ല കുടയാക്കി നിന്നു പിന്നില്‍
നാഗത്തിന്‍ രത്നത്തിന്‍ ശോഭയാല്‍ മാര്‍ഗ്ഗവും
കാണായി ശൌരിയ്ക്കു പോകുവാനായ്
അദ്ഭുതപ്പെട്ടുടന്‍ ശൌരി നടന്നുടന്‍
കാളിന്ദി തന്നുടെ വക്കിലെത്തി
എങ്ങിനെ താനീ നദിയും കടന്നങ്ങു
ചെന്നെത്തും ഗോകുലേയെന്നതോര്‍ത്താന്‍
ഏവം നിനയ്ക്കവേ കാളീന്ദിയാം നദി
രണ്ടാകിമാര്‍ഗ്ഗവുമുണ്ടാകിനാന്‍
വേഗന്‍ നടന്നുടന്‍ ശൌരിയും ഗോകുലം
തന്നുടെ മുന്നിലും ചെന്നതപ്പോള്‍
ഗാഢമാം നിദ്രയിലമ്പാടിവാസികള്‍,
എങ്ങുമൊരൊച്ചയനക്കമില്ല
ഗോപുരവാതിലും വീടിന്റെ വാതിലും
താനെ മലര്‍ന്നു കിടന്നിടുന്നു
വേഗമകത്തു കടന്നു യ്യശോദ തന്‍
മെത്തയില്‍ ബാലകന്‍ തന്നെയാക്കി
ബാലികതന്നെയെടുത്തുടന്‍ വേഗത്തില്‍
തന്നുടെ മന്ദിരം തന്നിലെത്തി
ആനകദുന്ദുഭി വന്നതും പോയതു-
മാരുമറിഞ്ഞില്ല, ചിത്രം, ചിത്രം!
താനെയടഞ്ഞുതേ കാരാഗ്രഹമതും
ചങ്ങല വന്നുടന്‍ കാലിലായി
ദേവകി തന്നുടെ കയ്യിലെ കന്യക
വേഗം കരഞ്ഞിതുറക്കെത്തന്നെ
ഞെട്ടിയുണര്‍ന്നിതു കംസന്റെ കിങ്കരര്‍
കുട്ടി കരയുന്നൊരൊച്ച കേട്ടു
ഓടിയണഞ്ഞുടന്‍ കംസനോടോതിനാന്‍
ദേവകീദേവിയും പെറ്റിതെന്നായ്
കംസനുമോടിക്കിതച്ചു വന്നീടിനാന്‍
കാരാഗൃഹവും തുറന്നുകൊണ്ടു
കന്യയ്ക്കു സ്തന്യവും നല്‍കിക്കിടക്കുന്ന
തന്നുടെ സോദരിതന്നെക്കണ്ടു.
വേഗം കുമാരിക തന്നെയെടുത്തുടന്‍
പോകുവാനായി തുനിഞ്ഞനേരം
ദേവകി താനും കരഞ്ഞു പറഞ്ഞിതു
നല്‍കുക, സോദര പുത്രി തന്നെ
എത്രയോയെന്നുടെപുത്രരെക്കൊന്നു നീ
തന്നാലുമിന്നിവള്‍ തന്നെ ജ്യേഷ്ഠാ,
കന്യകയാമിവള്‍ നിന്നെ വധിയ്ക്കില്ല
തന്നാലുമെന്നുടെ പുത്രി തന്നെ
ഏവം സഹോദരി ചൊന്നതു കേള്‍ക്കാതെ
കുഞ്ഞിനെക്കയ്യിലെടുത്തു വേഗം
കാലില്‍പ്പിടിച്ചങ്ങു കല്ലിലടിയ്ക്കുവാന്‍
ചാലവേ കംസനുമോങ്ങുന്നേരം
ബാലികതാനുമുയര്‍ന്നങ്ങുപോയിട്ട-
ങ്ങാകാസദേശത്തു പോയി നിന്നു
ചാരുകിരീടവും ഭാരവും കങ്കണ-
ജാലം നിറഞ്ഞ കരങ്ങളെട്ടും
എട്ടു കരത്തിലും ദിവ്യായുധങ്ങളും
പട്ടുപുടവയും കാഞ്ചികളും
ദേവാധിദേവന്മാര്‍ സിദ്ധരും കിന്നര-
ഗന്ധര്‍വ്വശ്രേഷ്ഠരാല്‍ സേവ്യയായി
കംസനും ഭീതനായ് നില്‍ക്കുമ്പോള്‍ ദേവിയും
ചൊല്ലിനാല്‍ ഗംഭീരനാദത്തൊടെ

“മൂഢനാം കംസാ നീ കേള്‍ക്കുക,നിന്നുടെ
കാലനും ഭൂമിയില്‍ ജാതനായി.
ഇന്നുഞാന്നിന്നെയും കൊല്ലുന്നതില്ലല്ലോ
എന്നുടെ കാലു പിടിയ്ക്ക മൂലം
നിന്നുടെ കാലനെവിടെയെന്നുള്ളതും
നന്നായ് തിരഞ്ഞങ്ങു കണ്ടു കൊള്‍ക!”

ഏവം പറഞ്ഞുടന്‍ ദേവിയും ദേവരാല്‍
സേവിതയായി മറഞ്ഞുപോയി.

(തുടരും )

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 തുടര്‍ച്ച

എന്തെന്നറിയാതെ രണ്ടുപേരുമുടന്‍
കണ്ണു തിരുമ്മീട്ടു നോക്കുന്നേരം
കാണുവാനായിതു ശ്രീ മഹാവിഷ്ണുവിന്‍
മോഹനമാകിയ രൂപമതും

പീലിയണിഞ്ഞുള്ള പൊന്നിന്‍ കിരീടവും
ഫാലത്തില്‍ നല്ലൊരു ഗോപിയതും
ചില്ലീയുഗളവുംഭക്തരില്‍ കാരുണ്യം
തുള്ളി വര്‍ഷിയ്ക്കുന്ന നേത്രങ്ങളും

മന്ദസ്മിതം തൂകും ചുണ്ടുകളും പിന്നെ
കുണ്ഡലശോഭയും കണ്ടിതവര്‍
മിന്നും ഗളതലേ നല്ല വനമാല
കൌസ്തുഭരത്നവും ഹാരങ്ങളും

കങ്കണജാലവും നാലുകരങ്ങളില്‍
ശംഖുചക്രഗദപദ്മങ്ങളും
ശ്രീ വത്സ ചിഹ്നം കലര്‍ന്നൊരാമാറിടം
കായാമ്പൂ വര്‍ണ്ണവും കാഞ്ചികളും

ആലില തോല്‍ക്കുന്ന നല്ലോരുദരവും
കാലിലണിയുന്ന പൊഞ്ചിലമ്പും
മിന്നുന്ന മഞ്ഞപ്പട്ടാടയതിന്മേലെ
പൊന്നരഞ്ഞാണവും കിങിണിയും

ഇങ്ങിനെയുള്ളൊരു മംഗള രൂപത്തെ
കണ്ടു വണങ്ങി സ്തുതിച്ചാരവര്‍

കൃഷ്ണ്ണ ജഗല്പതേ! വൃഷ്ണീകുലോത്തമാ!
വൃഷ്ണൊ, മുരാന്തകാ! പാഹി പാഹി!

എന്തൊരു ഭാഗ്യമീ ഞങ്ങളും ചെയ്തിതു
നിന്തിരുമേനിയെ ദര്‍ശിയ്ക്കുവാന്‍!
മായാമയാ ഹരേ!മാധവാശ്രീ പതേ!
മായയില്‍ നിന്നങ്ങു മുക്തനാക്കൂ!

എത്രയും ദുര്‍ഭാഗ്യയായൊരെന്‍ ഗര്‍ഭത്തില്‍
അദ്ഭുതവിഗ്രഹം നീയുണ്ടായി?
എന്നുടെ സോദരന്‍ ദുര്‍ന്നയന്‍ കംസനും
ഇന്നിതറിയുകില്‍ എന്തുണ്ടാവും?

കോമളമാകുമീ രൂപമതെപ്പോഴും
മാമക മാനസേ മിന്നേണമേ!
അദ്ഭുതമാകുമീ രൂപം മറച്ചു നീ
ചില്‍പ്പുമാ, നല്ലൊരു ബാലനാവൂ!

എന്നുടെ സംസാര ദു:ഖങ്ങള്‍ തീരുവാന്‍
നിന്നെയും ലാളിച്ചു, ധന്യയാക്കൂ!

ഇങ്ങിനെ ദേവകീ വാക്കുകള്‍ കേട്ടുടന്‍
മന്ദസ്മിതം തൂകി ദേവനോതി
“അമ്മേ, ഭവതിയും അച്ഛനും മുന്നമേ
എന്നെ ഭജിച്ചിതു, പുത്രനാവാന്‍.
പുണ്യവാന്മാരായ നിങ്ങള്‍ക്കു കാണുവാന്‍
എന്നുടെ രൂപവും കാട്ടിത്തന്നു.
ഇല്ലിനി നിങ്ങള്‍ക്കു യാതൊരു ദു:ഖവും
എല്ലാം കലയുന്നതുണ്ടു ഞാനും
ദുഷ്ടരെയാകവേ ശിഷ്ടിച്ചു ഞാനുമേ
ശിഷ്ടരേ പാലനം ചെയ്തീടുവാന്‍
വൃഷ്ണിവംശത്തിങ്കല്‍ നിങ്ങള്‍ തന്‍ പുത്രനായ്
കൃഷ്ണനെന്നുള്ളോരു പേരോടുമേ
താതാ, ഭവാനെന്നെക്കൊണ്ടുപോയ് നന്ദന്റെ
ഗോകുലം തന്നിലുംകൊണ്ടു ചെന്നു
എന്നെയവിടെ കിടത്തി യശോദ തന്‍
നന്ദിനി തന്നെയും കൊണ്ടു പോരൂ
യാതൊരു വിഘ്നവും കൂടാതെ താതനും
സാധിയ്ക്കുമീകാര്യ്ം മംഗളമായ്”

ഏവം പറഞ്ഞു തന്‍ രൂപം മറച്ചുടന്‍
കോമളരൂപനാം ബാലനായി
കാലും കരവും കുടഞ്ഞു കിടന്നൊരു
നീലാഭ കോലുന്ന രൂപവുമായ്
ദേവകീദേവിയും മോദേന ചെന്നെടു
ത്താദരാന്‍സ്തന്യവും നല്‍കിയല്ലോ?
പിന്നെപ്പുണര്‍ന്നങ്ങു ചുംബിച്ചു സ്നേഹേന
തന്നുടെ കാന്തന്റെ കയ്യിലേകി..

(തുടരും)