Tuesday, August 18, 2009

ദസമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച) പ്രലംബ വധം

പിന്നെയൊരുദിനം രാമനും കൃഷ്ണനും
ബാലകന്മാരൊത്തു കാനനം പോയ്
ഓരോതരമുള്ള കേളികളാടിനാന്‍
ബാലകന്മാരൊത്തു രാമകൃഷ്ണര്‍
തമ്മിലന്യോന്യമടിച്ചു കളിയ്ക്കുവാന്‍
സന്നദ്ധരായവര്‍ രണ്ടു പങ്കായ്
ഒന്നിനു നായകന്‍ രാമനെന്നാണു മ-
റ്റേ ഭാഗം നായകന്‍ കൃഷ്ണന്‍ താനും
തോറ്റവരൊക്കെ ജയിയ്ക്കുന്നവരെയു-
മേറ്റി നടക്കണമെന്നായ് വാതു
അങ്ങിനെ തണ്‍ഗളില്‍ രണ്ടു ഭാഗങ്ങളും
തമ്മിലടിച്ചു കളിയ്ക്കുന്നേരം
കംസന്റെ കിങ്കരനായ പ്രലംബനും
വന്നിതു കൃഷ്ണനെക്കൊല്ലാനായി
ഗോപാലവേഷവും പൂണ്ടവന്‍ വന്നിട്ടു
ബാലകരൊത്തു കളിയ്ക്കുന്നേരം
കണ്ണനറിഞ്ഞുടനണ്ണനെ നോക്കീട്ടു
കണ്ണിനാല്‍ സംജ്ഞയും നല്‍കീടിനാന്‍
ഓരോരോ ബാലകര്‍ തോറ്റോര്‍ ജയിച്ചോരെ
തോളിലുമേറ്റി നടന്നു കൊണ്ടാര്‍
ശ്രീദാമ കണ്ണനെ തോല്‍പ്പിച്ച നേരത്തു
കണ്ണനവനേയും തോളിലേറ്റി
തോറ്റു പ്രലംബനും രാമനോടേറ്റിട്ടു
ചെന്നവന്‍ രാമനെ തോളിലേറ്റി
രാമനെക്കൊന്നതിനപ്പുറം കൃഷ്ണനെ-
യേവംനിനച്ചങ്ങുയര്‍ന്നു വേഗം
ഭീകരമായുള്‍ല രൂപവും പൂണ്ടവന്‍
രാമനെക്കൊല്ലുവാന്‍നോക്കുന്നെരം
പെട്ടെന്നു രാമനും മുഷ്ടി ചുരുട്ടീട്ടു
ദുഷ്ടന്റെ മണ്ടയിലൊന്നിടിച്ചു
പൊട്ടിത്തകര്‍ന്ന ശിരസ്സുമായിട്ടവന്‍
പെട്ടെന്നു ഭൂമിയില്‍ വന്നു വീണു
ദേവകള്‍ പൂമാരി വര്‍ഷിച്ചു, കണ്ണനും
രാമനെ ചെന്നിട്ടങ്ങാശ്ലേഷിച്ചു
ബാലരുമാമോദാല്‍ രാമനെ നോക്കീട്ടു
ആര്‍ത്തു വിജയഘോഷം മുഴക്കി.

പിന്നെയൊരു ദിനം രാമനും കൃഷ്ണനും
ഗോപാലര്‍,ഗോക്കളുമൊത്തു കാട്ടില്‍
പുല്ലുകള്‍ തിന്നു നടന്നു പശുക്കളും
നല്ല ഋഷികവനത്തിലെത്തി
കാട്ടുതീ വന്നു പടര്‍ന്നതു കണ്ടുടന്‍
ഗോപാലബാലര്‍ കരഞ്ഞു ചൊല്ലി.
രാമാ, മഹാബലാ കൃഷ്ണാ കൃപാനിധേ
ദേഹം മുഴുവനും ചുട്ടീടുന്നു
രക്ഷിച്ചു കൊള്ളണേ ഞങ്ങളെ വേഗത്തില്‍
അഗ്നിയില്‍ നിന്നുമകറ്റണമേ
കണ്ണനും ചൊല്ലിനാന്‍ പേടിയുണ്ടെന്നാകില്‍
കണ്ണടച്ചീടണം വേഗം തന്നെ.
ആയതുകേട്ടവര്‍ കണ്ണുമടച്ചപ്പോള്‍
പാനവും ചെയ്തിതു കണ്ണന്‍ തീയെ
ബാലകര്‍ തന്നോടു ചൊല്ലി മുകുന്ദനും
തീയെല്ലാം കെട്ടല്ലോ കണ്‍ തുറക്കൂ
കണ്ണു തുറന്നവര്‍ നോക്കവേ തീയതിന്‍
ലാഞ്ചനപോലുമേ കണ്ടതില്ല
അല്‍ഭുതമുണ്ടായി വന്നിതവര്‍ക്കെല്ലാം
കൃഷ്ണനെക്കെട്ടിപ്പുണര്‍ന്നാരവര്‍

Monday, August 17, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 (തുടര്‍ച്ച) 15
കാളിയമര്‍ദ്ദനം

രാമനെക്കൂടാതൊരുദിനം കൃഷ്ണനും
ഗോക്കളും ഗോപകുമാരരുമായ്
കാട്ടിലും ചെന്നങ്ങു ഗോക്കളെ തീറ്റീട്ട-
ങ്ങോരോ കളികളും ചെയ്താനവര്‍
നേരംവും നട്ടുച്ചയായിക്കഴിഞ്ഞപ്പോള്‍
പാരം തളര്‍ന്നിതു ഗോപാലരും
ദാഹവും ക്സുത്തുമതേറെയുണ്ടാകയാല്‍
ദാഹജലത്തെത്തിരഞ്ഞാരവര്‍
ചങ്ങാതി കൃഷ്ണനെയെത്ര തിരഞ്ഞിട്ടു-
മെങ്ങുമതായില്ല കണ്ടീടുവാന്‍
ഗോക്കളെക്കൂട്ടി നടന്നവരെത്തിനാന്‍
കാളിന്ദി തന്നുടെ തീരത്തിങ്കല്‍
വേഗം നദിയിലിറങ്ങിക്കുമാരരും
ഗോക്കളും വെള്ളം കുടിച്ച നേരം
പെട്ടെന്നു ദേഹവും കാലും തളര്‍ന്നവര്‍
മോഹിച്ചു ഭൂമിയില്‍ വീണിതല്ലോ
അന്നേരം കൃഷ്ണനും ചങ്ങാതിമാരേയു-
മന്വേഷിച്ചു വന്നു, ഗോക്കളേയും
കാളിന്ദി വക്കില്‍ മരിച്ചു കിടക്കുന്ന
ബാലരെ, ഗോക്കളെ കണ്ടു കൃഷ്ണന്‍
എങ്ങിനെയാണിവരിങ്ങു മരിച്ചതു
സംഗതിയെന്തെന്നുമോര്‍ത്തു കണ്ണന്‍
കാളഭുജംഗമാം കാളിയ സര്‍പ്പവും
കാളിന്ദി തന്നില്‍ വസിയ്ക്ക മൂലം
ഇന്നിവന്‍ തന്റെ വിഷം ചേര്‍ന്ന വെള്ളവും
ചെന്നു കുടിയ്ക്കയാല്‍ വന്നു മൃത്യു
ക്ണ്ണനും ചെന്നങ്ങവരെയും തന്നുടെ
കയ്യാല്‍ തലോടീട്ടു ജീവനേകി
നല്ലൊരുറക്കം കഴിഞ്ഞതുപോലവ-
രുല്ലാസമോടെയെണീറ്റു നിന്നു
കണ്ണനെ മുന്നിലായ് കണ്ടപ്പോള്‍ ബാലരും
സന്തോഷം കൊണ്ടു മതിമറന്നു
കാളിയന്‍ തന്നുടേ ദര്‍പ്പമടക്കുവാന്‍
നാളികനേത്രനുറച്ചു കൊണ്ടു
കാളിന്ദി വക്കിലായ് നില്‍ക്കും മരത്തിന്റെ
മേലേയ്ക്കു കേറിനാന്‍ ധൈര്യപൂര്‍വം
പീതാംബരപ്പട്ടു നന്നായി ചുറ്റീട്ട-
ങ്ങോടക്കുഴലതു വച്ചതിലായ്
ശങ്കിച്ചു നില്‍ക്കാതെ ചാടീ നദിയതില്‍
ചങ്ങാതിമാരങ്ങു നോക്കി നില്‍ക്കേ
ഗോപാലബാലരും ഗോക്കളുമൊക്കവേ
ആകുലത്തോടങ്ങു നോക്കി നിന്നു
കാളീന്ദി വെള്ളം കലങ്ങി മറഞ്ഞിതു
കായാമ്പൂവര്‍ണ്ണനും ചാടുകയാല്‍
ഘോഷമിതെന്തെന്നറീയുവാന്‍ സര്‍പ്പവും
ഘോഷേണ വന്നങ്ങു നോക്കുന്നേരം
കാളീന്ദി തന്നിലായ് നീന്തി രസിയ്ക്കുന്ന
കാര്‍വര്‍ണ്ണനെക്കണ്ടു കാളിയനും
കണ്‍നനെക്കൊത്താനായ് കാളിയന്‍ സര്‍പ്പവും
നന്നായ് ക്കുതിച്ചങ്ങു വന്നീടിനാന്‍
അങ്ങോട്ടുമിങ്ങോട്ടും നീന്തീട്ടു കണ്ണനും
നന്നായ് വലച്ചിതു കാളിയനെ
കണ്‍നന്‍ തളര്‍ന്നെന്ന മട്ടില്‍ക്കിടക്കവേ
ചെന്നങ്ങൂ ചുറ്റിനാന്‍ കണ്ണന്‍ തന്നെ
അമ്പാടിതന്നിലായന്നേരം കണ്ടിതു
വല്ലാതെയുള്ളോരു ദുര്‍ന്നിമിത്തം
അപ്പോഴവിടേയ്ക്കു വന്നോരു രാമനു
മെല്ലാമറിഞ്ഞങ്ങു ചൊല്ലിയേവം
താതനുമമ്മയും ഖേദിയ്ക്ക വേണ്ടൊട്ടും
കണ്ണനെ ഞാനിപ്പോള്‍ കൊണ്ടു വരാം
കൂട്ടുകാരൊക്കേയും കൂടവേയുണ്ടല്ലോ
പേടിയ്ക്ക വേണ്ടാ, ഞാന്‍ പോകുന്നിതാ
എന്നു പറഞ്ഞു നടന്നിതു രാമനും
പിന്നാലെ നന്ദാദി ഗോപന്മാരും
അമ്മ യ്ശോദയും, രോഹിണി, ഗോപിമാര്‍
പിന്നാലെ യെല്ലാരും പോയി ദു:ഖാല്‍
കണ്ണനെ നന്നായ് തിരഞ്ഞു തിരഞ്ഞവര്‍
ചെന്നെത്തി കാളിന്ദി തീരം തന്നില്‍
പൊട്ടിക്കരഞ്ഞണ്‍ഗു നില്‍ക്കുന്ന ബാലരെ
ക്കണ്ടു ചോദിച്ചപ്പോള്‍ രാമന്‍ താനും
നിങ്ങള്‍ കരയുന്നതെന്തിനായെങ്ങുപോയ്
കണ്ണന്‍,പറയുവിന്‍ കൂട്ടുകാരേ
ബാലകര്‍ കൈ ചൂണ്ടിക്കാട്ടി കാളിന്ദിയില്‍
കാളിയന്‍ കണ്ണനെ ചുറ്റിയതും
ഓടി വന്നെത്തിയ താത മാതാക്കളും
കണ്ടിതു കണ്ണനെ കാളിന്ദിയില്‍
ചാടാനൊരുങ്ങിയ താത മാതാക്കളെ
രാമന്‍ തടുത്തു പറഞ്ഞാനേവം
സന്താപമൊക്കെയും നീക്കണം നിങ്ങള്‍ തന്‍
ചെന്താമരാക്ഷ്നുമിങ്ങെത്തിടും
കണ്ണനു കേടുകളൊന്നും ഭവിയ്ക്കില്ല
നിങ്ങളെന്‍ വാക്കുകള്‍ വിശ്വസിയ്ക്കൂ
അമ്മ തന്‍ ദു:ഖവും ഏട്ടന്‍ പറഞ്ഞതും
കേട്ടുടന്‍ കണ്ണനും തന്റെയുടല്‍
ഒന്നു കുടഞ്ഞപ്പോള്‍ ചുറ്റുകള്‍ വേര്‍പെട്ടു
കാളിയന്‍ ദൂരെ തെറിച്ചു വീണു
ഓടിയണഞ്ഞവനെത്തുന്ന നേരത്തു
ചാടി ഫണത്തില്‍ കരേറി കൃഷ്ണന്‍
ഓടക്കുഴലും വിളിച്ചു കൊണ്ടങ്ങനെ-
യോരോ ഫണത്തിലും നൃത്തമാടി
ആടിനാന്‍ പാടിനാനപ്സരസ്ത്രീകളും
തൂകിനാന്‍ പൂ മലര്‍ ദേവന്മാരും
കാളിയന്‍ തന്നുടെയോരോ ഫണത്തിലും
വാരിജലോചനന്‍ നൃത്തമാടി
പീലിത്തിരുമുടി കെട്ടഴിഞ്ഞീടിനാന്‍
മാലകള്‍ പൊട്ടി നുറുങ്ങി വീണു
കങ്കണം, കാല്‍ത്തളയെല്ലാം കിലുങ്ങിനാന്‍
മഞ്ഞപ്പട്ടാട കിഴിഞ്ഞുലഞ്ഞു
കോമളനാകിയ കണ്ണന്റെ നൃത്തവും
ഭാവവും കാണുവാനെന്തു ഭംഗി!
കാളിയ സര്‍പ്പവും ചോരയും ഛര്‍ദ്ദിച്ചു
പാരം തളര്‍ന്നവന്‍ ദര്‍പ്പം പോയി
കാളിയന്‍ തന്റെ കളത്രവും പുത്രരും
വന്നുടന്‍ കണ്‍നന്റെ സ്യ്ഹോത്രം ചെയ്തു
പാഹിമാം പാഹിമാം ഗോകുലനായക
പാഹി മുകുന്ദാ മുരാരേ കൃഷ്ണാ!
വല്ലവീ വല്ലഭാ കൊല്ലരുതേ ഭവാന്‍
ഇന്നിവന്‍ തന്നെയും ദേവ ദേവാ
ഇന്നിവന്‍ തന്നെയുമങ്ങു വധിയ്ക്കുകില്‍
ഞങ്ങളനാധരായ് ത്തീരുമല്ലോ
ഇന്നിവന്‍ തന്നുടെ ദര്‍പ്പവും തീര്‍ത്തണ്‍ഗു
നന്ദസൂനോ ഭവാന്‍ രക്ഷ ചെയ്യൂ
ഏവമവരുടെ വാക്കുകള്‍ കേട്ടപ്പോള്‍
ദേവനും പുഞ്ചിരി പൂണ്ടു ചൊല്ലി
കൊല്ലുന്നതില്ല ഞാന്‍ ഇന്നിവന്‍ തന്നുടെ
ദര്‍പ്പത്തെ തീര്‍പ്പതിനായിച്ചെയ്തു
നിങ്ങളും കാളീന്ദി വിട്ടങ്ങു പോയാലേ
ഇന്നീ നദിയതു ശുദ്ധമാകൂ
നല്ല രമനകമെന്നുള്ള ദ്വീപതില്‍
ചെന്നു വസിയ്ക്കുക സൌഖ്യമായി
ഏവം മുകുന്ദന്റെ വാക്കുകള്‍ കേട്ടുടന്‍
കാളിയന്‍ താനും തൊഴുതു ചൊല്ലി
അങ്ങു വസിയ്ക്കുന്ന രൂക്ഷനാം താര്‍ക്ഷ്യനും
ഞണ്‍ഗളെയല്ലാമേ കൊന്നു തിന്നും
കണ്‍നനും ചൊല്ലിനാന്‍ പേടിയ്ക്ക വേണ്ടാ നീ
എന്നുടെ കാലടി നിന്നിലുണ്ടു
ആയതു കൊണ്ടുടല്‍ പോയാലും നിങ്ങള്‍ക്കു
പേടിയ്ക്ക വേണ്ടാ ഗരുഡന്‍ തന്നെ
കണ്‍നനു കാഴ്ച്ചയയ് നാഗരത്നങ്ങളും
നല്‍കി വന്ദിച്ചവര്‍ യാത്രയായി
രാമനെ ചെന്നങ്ങു വന്ദിച്ചു കൃഷ്ണനും
രാമനുമാമോദത്തോടെ പുല്‍കി
താതമാതാക്കള്‍ തന്‍ മുന്നിലും ചെന്നിട്ട-
ങ്ങാദരപൂര്‍വ്വേണ വന്ദിച്ചവര്‍
കണ്‍നനെ കെട്ടിപ്പുണര്‍ന്നവര്‍, ഉണ്ണിയ്ക്കു
നന്മകള്‍ നേര്‍ന്നിതു കണ്ണുനീരാല്‍
നേരവും രാത്രിയായെന്നതു കണ്ടവര്‍
രാത്രി കഴിച്ചു വനത്തിനുള്ളില്‍
ഏവരും നന്നായുറങ്ങുന്ന നേരത്തു
കത്തിവന്നീടിനാന്‍ കാട്ടു തീയും
ഉച്ചത്തിലേവരും നന്നായ് കരഞ്ഞ്അല്ലോ
അച്ച്യുതാ കാക്കണമെന്നു ചൊല്ലി
കണ്ണനുമോതിനാന്‍ നിങ്ങളെല്ലാവരും
കണ്ണടച്ചീടുവിന്‍, പേടിയ്ക്കണ്ടാ
കണ്‍നടച്ചീടിനാന്‍ പേടിയോടെയവര്‍
കണ്ണനുമഗ്നിയെ പാനം ചെയ്തു
കണ്ണു തുറന്നവര്‍ നോക്കുന്ന നേരത്തു
തീയുമേയില്ല, പുകയുമില്ല
ആശ്ചര്യപ്പെട്ടുടന്‍ മാതാപിതാക്കളു-
മാശ്ലേഷണം ചെയ്തു കൃഷ്ണനെയും.

ദശമം(ശ്രീകൃഷ്ണാവതാരം)

ഭാഗം -1 (തുടര്‍ച്ച) 14
ധേനുകവധം

പിന്നെയൊരു ദിനം രാമനും കൃഷ്ണനും
കൂട്ടരോടൊത്തങ്ങു കാട്ടില്‍ പുക്കു
ഓടിയും ചാടിയുംപാടിക്കളിച്ചുകൊ-
ണ്ടോരോരോ ദിക്കിലൊളിച്ചു കൊണ്ടും
മാമരേ തൂങ്ങുന്ന വാനരന്മാരുടെ
വാലുപിടിച്ചു രസിച്ചു കൊണ്ടും
പൂച്ചയെപ്പോലെയും തത്തയെപ്പോലെയു-
മൊച്ച്യുണ്ടാക്കീട്ടു കേളിയാടി
കണ്‍നന്റെ യുറ്റസഖിയാം സുദാമാവു
കണ്‍നനോടോതിനാന്‍ മന്ദഹാസാല്‍
രാമാ, ബലരാമാ, കൃഷ്ണാ, ജനാര്‍ദ്ദനാ
മാമകവാക്യണ്‍ഗള്‍ കേട്ടുകൊള്‍ക!
അല്‍പ്പമകലത്തായുണ്ടൊരു കാനനം
താലഫലത്തലതിപൂരിതം
നല്ലഫലമതു തിന്നുവാന്‍ ഞങ്ങള്‍ക്കു
നന്നായിട്ടാശയുമുണ്ടു കൃഷ്ണാ
ആ കാടകത്തിന്നു വാഴുന്നതെത്രയും
ദുഷ്ടനായുള്ളോരു ധേനുകനും
അങ്ങോട്ടു പോകുന്ന മര്‍ത്ത്യരെയൊക്കെയും
കൊന്നൊടുക്കിയവന്‍ തിന്നിടുന്നു
ആയവന്‍ തന്നെ നീ കൊന്നിട്ടു ഞങ്ങള്‍ക്കു
താലഫലങ്ങളും തന്നിടേണം
വാക്കതു കേട്ടപ്പോള്‍ വീരന്‍ ബലരാമന്‍
മുന്‍പെ നടന്നിതു കണ്ണനൊപ്പം,
രാമനും ചെന്നങ്ങു തന്റെ കരത്താലെ
താലമരങ്ങള്‍ കുലുക്കിയപ്പോള്‍
പക്വഫലങ്ങളുമൊക്കെ പ്പരന്നിതു
ഭൂതലേ കാടിന്നകത്തപ്പൊഴേ
നല്ല ഫലണ്‍ഗാതെല്ലാമെടുത്തുടന്‍
തിന്നു രസിച്ചിതു ബാലന്മാരും
ഒച്ചയതുകേട്ടങ്ങെത്തിനാന്‍ ധേനുകന്‍
എത്രയും ഘോരമായാര്‍ത്തു കൊണ്ടു
ധേനുകന്‍ തന്നുടെ കാലുപിടിച്ചിട്ടു
രാമന്‍ മരത്തിലടിച്ചു കൊന്നു
ധേനുകന്‍ തന്നുടെ കിംകരന്മാരേയും
രാമനും കൃഷ്ണനും കൊന്നുവീഴ്ത്തി
താലഫലണ്‍ഗളെടുത്തു സന്നദ്ധരായ്
ഗോകുലം തന്നിലും ചെന്നു ബാലര്‍
ദേവിമാര്‍ മക്കളെ നന്നായ് കുളിപ്പിച്ചു മോദേന ഭക്ഷണം നല്‍കീടിനാര്‍.

Sunday, August 16, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

രാമനും കൃഷ്ണനും ബാലകരൊത്തുടന്‍
ഗോക്കളെത്തീറ്റി നടക്കും കാലം
കംസന്റെ കിംകരനായ വത്സാസുരന്‍
ഗോവിന്‍സ്വരൂപമായ് വന്നുചേര്‍ന്നാന്‍
കണ്ണനറിഞ്ഞുടന്‍ കാലില്‍ പിടിച്ചിട്ടു
മന്നിലടിച്ചങ്ങു കൊന്നുവല്ലോ?
അത്ഭുതപ്പെട്ടുപോയ് ഗോപാലബാലരും
പുഷ്പവര്‍ഷങ്ങളും ചെയ്തു ദേവര്‍

കൊക്കിന്റെ വേഷമായ് വന്നു ബകാസുരന്‍
കൃഷ്ണനെക്കൊല്ലുവാന്‍ കംസവാക്കാല്‍
കൊത്തി വിഴുങ്ങുവാന്‍ വന്നോരവനേയും
കൊക്കു പിളര്‍ത്തീട്ടു കൊന്നു കൃഷ്ണന്‍
വിസ്മയപ്പെട്ടിതു ഗോപാലരൊക്കെയും
സൂനങ്ങള്‍ വര്‍ഷിച്ചു ദേവന്മാരും

പിന്നെയൊരു ദിനം രാമനും കൃഷ്ണനും
ബാലരോടൊത്തൊരു കാനനത്തില്‍
നന്നായ് ക്കളിയ്ക്കവേ വന്നിതഘാസുരന്‍
പാമ്പിന്റെ വേഷമായ്, കംസഭൃത്യന്‍
ഘോരനാംസര്‍പ്പത്തിന്‍ രൂപേ വഴിയതില്‍
വായും പിളര്‍ന്നു കിടന്നു പൊണ്ണന്‍
ഗോപാലബാലരും നല്ല ഗുഹയെന്ന-
തേവം നിനച്ചവന്‍ വായില്‍ക്കേറി
ബാലകന്മാരൊക്കെ സര്‍പ്പത്തിന്‍ വായയില്‍
ചാലെക്കടന്നതു കണ്ടു കണ്ണന്‍
ഇന്നിനിവേണ്ടതെന്താണെന്നു ചിന്തിച്ചു
ചെന്നവന്‍ തന്നുടെ വായില്‍പ്പുക്കു
വായയും പൂട്ടിന്നാന്‍ ഘോരനാം സര്‍പ്പവും
മായാമയനും വളര്‍ന്നുയര്‍ന്നു
ശ്വാസം കിട്ടീടാതെ നന്നായ് വലഞ്ഞുടന്‍
കംസന്റെ കിങ്കരന്‍ ചത്തു വീണു
കണ്ണന്റെയിക്കളി കണ്ടൊരു ദേവകള്‍
നന്നായി വാഴ്ത്തിസ്തുതിച്ചിതേവം
ബാലകന്മാരേയും കണ്ണന്‍ തന്‍ കയ്യാലേ
ചാലേയെണീപ്പിച്ചു ജീവനേകി
ആമോദത്തോടപ്പോല്‍ കൃഷ്ണനെ രാമനും
വാരിപ്പുണര്‍ന്നു ചുംബിച്ചിതപ്പോള്‍.

രാമനും കൃഷ്ണനും കാട്ടിലൊരു ദിനം
ബാലകരോടും പശുക്കളോടും
ഭോജനം ഭാജനം കയ്യിലെടുത്തുടന്‍
കാനനേ ചെന്നു കളിച്ചീടുവാന്‍
ദേവി യശോദയും ബാലക്ന്മാരെയും
തേച്ചു കുളിപ്പിച്ചലങ്കരിച്ചു
നീലക്കാര്‍കൂന്തലു ചീന്തി മിനുക്കീട്ടു
മാലയും ചുറ്റീട്ടു പീലി കുത്തി
ഫാലത്തില്‍ ഗോപിക്കുറിയുമണിയിച്ചു
വാലിട്ടെഴുതിനാന്‍ കണ്ണുകളും
നന്മുഖം ചുംബിച്ചു,കാതിലും മിന്നുന്ന
നല്ല കടുക്കനും ചാര്‍ത്തിച്ചേവം
മാറില്‍ പുലിനഖ മാലയണിയിച്ചു
പിന്നെ വനമാല ഹാരങ്ങളും
പീതാംബരപ്പട്ടും ചാര്‍ത്തിയതിന്മേലെ
കിങ്ങിണി പൊന്നരഞ്ഞാണം ചാര്‍ത്തി
കൈകളില്‍ മോതിരം കങ്കണവുമിട്ടു
കാലില്‍ കിലുങ്ങുന്ന പൊഞ്ചിലമ്പും
രാനെയീവിധം തന്നെയണിയിച്ചു
വര്‍ണ്ണത്തില്‍ മാത്രമേയുള്ളൂ മാറ്റം
മിന്നുന്നോരോടക്കുഴലും കൊടുത്തമ്മ
കയ്യിലായ് ഭോജനപാത്രമതും
ബാലകന്മാരോടു ചൊല്ലി യശോദയും
പോകല്ലേ കാളിന്ദീ വക്കില്‍ നിങ്ങള്‍
എന്നു പറഞ്ഞിട്ടവരെത്തഴുകീട്ടു
തന്നുടെ ജോലിയ്ക്കായ് പോയിയമ്മ

ബാലന്മാരും ബലരാമന്‍ മുകുന്ദനും
കാലികളൊത്തു കളിച്ചു കാട്ടില്‍
ഓടക്കുഴലൂതി പാട്ടുകള്‍ പാടിയും
ചാലേക്കളികളും ചെയ്താരവര്‍
രാമനും കൃഷ്ണനും ബാലകരൊത്തിട്ടു
ഭോജനമുണ്ണാനിരുന്നു മോദാല്‍
മേല്‍പ്പോട്ടുരുളകള്‍ പൊക്കിയെറിഞ്ഞതു
കീഴ്പ്പോട്ടിങ്ങെത്തുമ്പോള്‍ വായിലാക്കും
കൂട്ടുകാര്‍ തന്നുടെ പാത്രങ്ങളിലവര്‍
കാണാതെ കയ്യിട്ടു കയ്ക്കലാക്കും
ഇങ്ങിനെയങ്ങവര്‍ മോദിച്ചിരിയ്ക്കവേ-
യങ്ങകലത്തേയ്ക്കു പോയി ഗോക്കള്‍
കണ്ണനോതി നിങ്ങളുണ്ണുവിന്‍ ഞാനങ്ങു
ചെന്നു പശുക്കളെത്തേടീടുവന്‍
കയ്യിലുരുളയുമോടക്കുഴലുമായ്
കണ്ണന്‍ പശുക്കളെത്തേടിപ്പോയി
എങ്ങു തിരഞ്ഞീട്ടും കണ്ടീലാ പൈക്കളെ
എന്തിതിന്‍ കാരണമോര്‍ത്തു കണ്ണന്‍
മര്‍ത്ത്യനാം കണ്ണന്റെ ശക്തിയറിയുവാന്‍
ഗോക്കളെയൊക്കെ മറച്ചു വിധി.
കണ്ണനും വേഗം തിരിച്ചു ബാലന്മാര-
ങ്ങുണ്ണും സ്ഥലത്തായി വന്ന നേരം
ഗോപാലബാലകന്മാരേയും കണ്ടില്ല
ഏട്ടനേപ്പോലുമേ കണ്ടതില്ല
തന്നെപ്പരീക്ഷിപ്പാനായി വിരിഞ്ചനും
ഇന്നിതു ചെയ്തതാണെന്നറിഞ്ഞു
എന്നാലവനുമിന്നെന്നുടെ ശക്തിയെ
നന്നായറിയണമോര്‍ത്തു കൃഷ്ണന്‍
ബാലകവൃന്ദവും ഗോക്കളെയൊക്കെയും
തന്നുടെ ശക്തിയാലുണ്ടാക്കിനാന്‍
എന്നിട്ടവരൊപ്പം മുന്നത്തെപ്പോലവേ
ഭോജനം ചെയ്തിതു ദേവദേവന്‍
കണ്ണന്റെ വേലകളെന്തെന്നറിയുവാന്‍
ബ്രഹ്മനും കീഴോട്ടു നോക്കുന്നേരം
ഗോപാലബാലരും നല്പശുവൃന്ദവും
കണ്ണന്നരികിലായ് കണ്ടു നില്‍പ്പൂ
തന്റെയരികിലുംകണ്ണന്നരികിലു
മുണ്ടു പശുക്കള്‍, ബാലന്മാര്‍ ചിത്രം!
കണ്ണുമടച്ചണ്‍ഗു നിന്നു വിരിഞ്ചനു-
മിന്നിനിയെന്തൊന്നു വേണമോര്‍ത്തു
പിന്നെ നയനം തുറന്നു നോക്കീടവേ
കണ്ടിതു താഴെയായ് വിഷ്ണുരൂപം
തന്നുടെ തെറ്റുപൊറുക്കുവാന്‍ വേഗത്തില്‍
കണ്ണന്റെ കാലടി വന്ദിയ്ക്കേണം
എന്നു നിനയ്ക്കവേ താഴത്തു കണ്ടിതു
പൊന്നുണ്ണിക്കൃഷ്ണനെയേകനായി
താപവും ഭീതിയും പൂണ്ടു വിരിഞ്ചനും
ഭൂതലേ ചെന്നു നമിച്ചു പാദംഭക്തിപുരസ്സരം നേത്രം നിറഞ്ഞുടന്‍
കണ്ണന്റെ കാലടി തന്നില്‍ വീണു
ഞാനറിയാതങ്ങു ചെയ്തൊരീ തെറ്റിന്നു
ദീനബന്ധോ ഹരേ! നീ പൊറൊക്ക!
മര്‍ത്ത്യനായ് ത്തീര്‍ന്നപ്പോളങു തന്‍ ശക്തിയ-
തെത്രയുണ്ടെന്നറിയാനതായി
ചെയ്തൊരീ തെറ്റിതെല്ലാം പൊറുക്കേണം
നല്‍കീടവേണമേ മാപ്പെനിയ്ക്കു
സൃഷ്ടിച്ചും രക്ഷിച്ചും സംഹരിച്ചുമിന്നി-
തൊക്കെ ഭവാനല്ലോ കൃഷ്ണ, കൃഷ്ണാ!
മൂര്‍ത്തികള്‍ മൂവരും നീ തന്നെയല്ലയോ
ഞാനും ഭവാനുടെ സൃഷ്ടി തന്നെ!
സര്‍വ്വാപരാധം പൊറുത്തു കൊള്ളേണമേ
സര്‍വ്വേശ്വര!ഹരേ! വാസുദേവാ!
ഏവം സ്തുതിച്ചൊരു ബ്രഹ്മനോടോതിനാന്‍
പോവുക ഞാനിന്നു മാപ്പു തന്നു
വന്ദിച്ചു കൃഷ്ണനെ മൂന്നു വലം വച്ചു
ബ്രഹ്മനും പോയിനാന്‍ സത്യലോകം.

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം 1 (തുടര്‍ച്ച) 12
ഏട്ടനും കൂട്ടരുമൊത്തങ്ങു കണ്ണനും
കാട്ടിത്തുടങ്ങി വികൃതികളും
ഗോപികമാരുടെ വീടുകളില്‍ ചെന്നു
വെണ്ണയും പാലും കവര്‍ന്നെടുക്കും
ഏവരും പങ്കിട്ടെടുത്തു കഴിച്ചിടും
ബാക്കി വരുന്നതു പൂച്ചയ്ക്കേകും
കണ്ണന്റെ ചോരണം വല്ലാതെയായപ്പോള്‍
ഗോപിമാരമ്മയോടോതിയെല്ലാം
ദേവീ യശോദേ, നിന്‍ പുത്രനാല്‍ ഞങ്ങളു-
മാകെ വിഷമത്തിലായിയല്ലോ?
വെണ്ണ്യും പാലും കുടിയ്ക്കുവാന്‍ വന്നെന്നാല്‍
ഞങ്ങളവനു കൊടുക്കാറുണ്ടു
എത്ര ഭുജിച്ചാലും പോരായീക്കണ്ണനു
കട്ടു ഭുജിച്ചാലേ തൃപ്തിയാവൂ?
ഇന്നലെയച്ഛനു വച്ചുള്ള പാലൊക്കെ
കണ്ണന്‍ കുടിച്ചിട്ടു പാത്രം തന്നില്‍
വെള്ളമൊഴിച്ചിട്ടു നന്നായടച്ചല്ലോ
അച്ചനും ചെന്നുകുടിച്ചു വെള്ളം
കോപിച്ചു താതനും പാത്രമെടുത്തുടന്‍
മേലേയ്ക്കെറിഞ്ഞു , ഞാനെന്തു ചെയ്‌വാന്‍?
മറ്റൊരു ഗോപിക ചൊല്ലിനാനിന്നലെ
അച്ഛനായുണ്ടാക്കി വച്ചൊരപ്പം
അച്ചുതന്‍ വന്നു ഭുജിച്ചിട്ടു പാത്രത്തില്‍
ചാണകമാകിയടച്ചു വച്ചു
കണ്ണുകാണാത്തോരെന്നച്ഛനും ചാണക-
മപ്പമെന്നോര്‍ത്തിട്ടു വായിലിട്ടു
എന്നെയുമേറെപരുഷങ്ങള്‍ ചൊന്നച്ഛന്‍
എല്ലാം പറയുവാനാവതില്ലാ.
മറ്റൊരു ഗോപിക ചൊന്നാനുറിയില്‍ ഞാന്‍
വച്ചൊരു പാലൊക്കെ തട്ടി കണ്ണന്‍
വേറൊരു ഗോപിക ചൊല്ലി ഞാനിന്നലെ
പൈക്കറന്നീടുവാന്‍ ചെന്ന നേരം
എന്നുടെ പയ്യിനെ മാറ്റീട്ടു കൃഷ്ണനും
ഇന്നവള്‍ തന്നുടെ പയ്യേക്കെട്ടി
ഇത്രയും ദുര്‍വൃത്തി കാട്ടുന്നിതെന്തയ്യോ
ഉത്തമേ! നിന്നുടെ പുത്രന്‍ കഷ്ടം!
പാലു കുടിച്ചുടന്‍ പാത്രങ്ങളെല്ലാമേ
തല്ലിത്തകര്‍ത്തു കിണറ്റിലിടും
ഏവമവരുടെ വാക്കുകള്‍ കേട്ടപ്പോ-
ളാകുലമോടെ പറഞ്ഞു ദേവി
എന്നുടെ പുത്രന്‍ നശിപ്പിച്ചതിനൊക്കെ
നിങ്ങള്‍ക്കു നല്‍കീടാം വേണ്ട ധനം
മണ്‍പാത്രം പോയതിനൊക്കെയും നിങ്ങള്‍ക്ക്
പൊന്‍പാത്രം തന്നെ ഞാന്‍ തന്നീടാമേ
ഇന്നിമേല്‍ ക്കണ്ണനെക്കോണ്ടു നിങ്ങള്‍ക്കാര്‍ക്കു-
മുണ്ടാകയില്ല ദുരിതമൊന്നും
എന്നുടെ പുത്രനെ നിങ്ങള്‍ വെറുക്കല്ലേ
നന്നായവനു ഞാന്‍ ശിക്ഷ നല്‍കാം
എന്നു പറഞ്ഞവര്‍ക്കെല്ലാര്‍ക്കും നല്‍കിനാര്‍
പൊന്നും പണങ്ങളും പാത്രങ്ങളും
സന്തോഷത്തോടതു വാങ്ങീട്ടു ഗോപിമാര്‍
സ്വന്തം ഗൃഹത്തെയ്ക്ക്യ് യാത്രയായി.
അമ്മയും ഗോപികമാരും പറഞ്ഞത-
ങ്ങംബുജലോചനന്‍ കേട്ടു നിന്നു


അമ്പാടി തന്നിലെ നന്ദന്റെ ബന്ധുക്ക-
ളമ്പോടു ചൊല്ലിനാന്‍ നന്ദനോടു
അമ്പാടി തന്നില്‍ നിന്നെല്ലാവരുമുടന്‍
വൃന്ദാവനേ ചെന്നു വാണീടേണം
എത്രയുമാപത്തു വന്നിതിവിടെയും
പുത്രന്‍ തന്‍ രക്ഷയ്ക്കായ് പോയീടേണം
വെള്ളവും പുല്ലും സമൃദ്ധമാണസ്ഥലേ
ഗോക്കള്‍ക്കു മേയുവാന്‍ പറ്റുമല്ലോ
കാളീന്ദിയാം നദിയുണ്ടു നികടത്തില്‍
ഗോവര്‍ദ്ധനഗിരിരാജനതും
അങ്ങിനെ തന്നെയെന്നോര്‍ത്തിട്ടു നന്ദനും
എല്ലാര്‍ക്കും പോകാനനുജ്ഞയേകി
വീടുകളുണ്ടാക്കാനുള്ള സാമഗ്രികള്‍
കൂടെക്കരൂതീട്ടു യാത്രയായി
നന്ദനും രോഹിണി താനുമെശോദയും
രാമ-കൃഷ്ണാദിയാം പുത്രരോടും
എല്ലാമെടുത്തുടന്‍ വണ്ടിയിലേറ്റീട്ടു
വൃന്ദാവനം നോക്കി യാത്രയായി.
ഓടക്കുഴലൂതി പാട്ടുകള്‍ പാടീട്ടു
ആനന്ദമോടങ്ങു ബാലന്മാരും
നന്ദന്റെ പിന്നലെ വണ്ടിയിലേറീനാന്‍
ഗോപിമാര്‍, ഗോപണ്മാര്‍ ഗോക്കളോടും
ഇങ്ങനെയെല്ലാരും വൃന്ദാവനേ ചെന്നു
ഭംഗിയില്‍ മന്ദിരം തീര്‍ത്തു വാണു
മോഹനമായുള്ളവൃന്ദാവനം തന്നില്‍
രാമനും കൃഷ്ണനു മാനന്ദിച്ചാന്‍.

Wednesday, July 29, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 (തുടര്‍ച്ച) 11

കാലത്തു കണ്ണനുണരുന്നതിന്മുന്‍പേ
ജോലികളൊക്കവേ തീര്‍ക്കാനായി
പാലും കറന്നടുപ്പത്തു വച്ചിട്ടു
ചാലെ തയിരു കലക്കുന്നേരം
കണ്ണനുണര്‍ന്നുടന്‍ പാലു കുടിയ്ക്കുവാന്‍
കണ്ണും തിരുമ്മിയങ്ങോടി വന്നു
കണ്ണനെത്തന്റെ മടിയില്‍ കിടത്തീട്ടു
തന്മുല നല്‍കിനാനമ്മയപ്പോള്‍
ഉണ്ണി രസിച്ചു മുലകുടിച്ചീടവേ
കണ്ടിതു ദേവിയടുപ്പില്‍ വച്ച
പാലു തിളച്ചു പതഞ്ഞുവന്നു
പാലു തിളച്ചു വരുന്നതു കണ്ടപ്പോള്‍
ബാലനെ താഴെയിരുത്തിപ്പോയി
അമ്മിഞ്ഞ നല്‍കുന്നതിന്റെയിടയ്ക്കമ്മ
പോയതില്‍ക്കണ്ണനു കോപം വന്നു
തൈരു കലത്തിന്റെയുള്ളില്‍ത്തന്‍ കാലിട്ടു
നന്നായുടച്ചിതു തൈരിന്‍ പാത്രം
മോരു പരന്നിതുപോയി പലവഴി
വേണ്ണയുരുണ്ടതിന്‍ മദ്ധ്യത്തിലും
മോദേന വെണ്ണയും വാരിയെടുത്തുടന്‍
ഏട്ടനും കൂട്ടര്‍ക്കുമേകീ പങ്കു
പാല്‍പ്പാത്രം വാങ്ങിയെടുത്താശു വച്ചിട്ടു
നോക്കവേ കണ്ടിതു കണ്ണന്‍ പണി
കോപിച്ചെശോദയും കോലുമെടുത്തിട്ടു
ബാലനെത്തല്ലുവാനോടിയെത്തി
അമ്മ വരുന്നതു കണ്ടപ്പോള്‍ കൃഷ്ണനും
പേടി നടിച്ചിട്ടങ്ങോടി മെല്ലെ
കോടക്കാര്‍വര്‍ണ്ണനെച്ചെന്നു പിടിയ്ക്കുവാ-
നോടിനാള്‍ ദേവിയും പിമ്പേത്തന്നെ
ഗോപികമാരൊക്കെ മൂക്കേല്‍ വിരല്‍ വച്ചു
കണ്ണന്റെ ചേഷ്ടകള്‍ കണ്ടു നിന്നാര്‍.
ബാലനെച്ചെന്നു പിടിയ്ക്കുവാനാകാതെ
പാരം വലഞ്ഞങ്ങു നിന്നു ദേവി
ആയതു കണ്ടപ്പോഴമ്മതന്‍ മുന്നിലായ്
മായാമയനുമേ ചെന്നു നിന്നു.
കണ്ണന്‍ മുഖാംബുജം നോക്കീട്ടെശോദയും
കള്ളക്കോപം നടിച്ചോതിയേവം
ഉണ്‍നീ നിന്‍ ദുര്‍ന്നയമിന്നു ഞാന്‍ തീര്‍ക്കുവേന്‍
കെട്ടിയിട്ടീടുമേ യീയുരലില്‍
എന്നു പറഞ്ഞൊരു പാശമെടുത്തുടന്‍
കണ്ണനെക്കെട്ടുവാന്‍ നോക്കുന്നേരം
നീളവുമല്‍പ്പം കുറവായിക്കാണ്‍കയാല്‍
വേറൊന്നതിങ്കൂടെച്ചേര്‍ത്തു കെട്ടി
എന്നിട്ടുമല്‍പ്പം കുറവായിക്കാണ്‍കയാല്‍
വേറെയുമൊന്നതില്‍ച്ചേര്‍ത്തു കെട്ടി
എത്രയൊക്കെക്കയര്‍ ചേര്‍ത്തങ്ങുകെട്ടീട്ടും
പറ്റില്ല കണ്ണനെക്കെട്ടുവാനായ്
ചില്‍പ്പുമാന്‍ തന്നെയും ബന്ധിയ്ക്കാനാകാതെ
അത്ഭുതം പൂണ്ടിതു ദേവി താനും
കണ്ടങ്ങു നില്‍ക്കുന്ന ഗോപീജനത്തിനു-
മുണ്ടായി വല്ലാത്ത വിസ്മയവും
എന്തിനിവേണ്ടതെന്നോര്‍ത്താളെശോദയും
സന്താപം പൂണ്ടങ്ങു നില്‍ക്കുന്നേരം
മെന്നെയും ബന്ധിയ്ക്കൂയെന്നു പറഞ്ഞിട്ടു
കണ്ണനുമമ്മയ്ക്കരികില്‍ വന്നു
അപ്പോളെശോദയും മുന്നമേ കെട്ടിയ
പാശത്താല്‍ ബന്ധിച്ചു കല്ലുരലില്‍
പിന്നീടു തന്നുടെ ജോലികള്‍ തീര്‍ക്കാനായ്
മന്ദിരം നോക്കി നടന്നുപോയി
നാരദമാമുനി തന്നുടെ ശാപത്താല്‍
നീര്‍മരമായി കുബേരപുത്രര്‍
കണ്ണനെക്കണ്ടാലന്നുണ്ടാകും മോക്ഷവു-
മെന്നു പറഞ്ഞു മറഞ്ഞു മുനി.
ആയവരമ്പാടി തന്നില്‍ മരമായി
വാണിതു മോക്ഷവും കാത്തുകൊണ്ടു
തന്നുടെ ഭക്തന്റെ വാക്കു നിറവേട്ടാന്‍
കണ്‍നനും നിശ്ചയം ചെയ്തു വേഗം
കെട്ടിയ നല്ലോരുരലും വലിച്ചങ്ങു
മുട്ടുകാല്‍ കുത്തീട്ടു യാത്രയായി
രണ്ടു മരങ്ങളും നില്‍ക്കുന്നതിന്‍ മദ്ധ്യെ
കൊണ്ടല്‍ നേര്‍വര്‍ണ്ണനും പോയി വേഗം
പെട്ടെന്നുരലതില്‍ തട്ടിയ നേരത്തു
പൊട്ടി മറിഞ്ഞങ്ങു മരങ്ങള്‍ വീണു
അപ്പോള്‍ മരത്തിന്നകത്തു നിന്നായിട്ട-
ങ്ങുല്‍ഭവിച്ചീടിനാന്‍ രണ്ടു പേരും
കൊണ്ടല്‍ നേര്‍വര്‍ണ്ണനെക്കൂപ്പി സ്തുതിച്ചുടന്‍
അമ്പോടു പോയി കുബേരപുത്രര്‍
വൃക്ഷം മറിഞ്ഞതിന്നൊച്ചയെക്കേട്ടുടന്‍
ഓടിയെത്തീടിനാന്‍ നന്ദാദികള്‍
ഓടിവന്നെത്തിയ നന്ദാദികള്‍ കണ്ടു
വീണു കിടക്കുന്നതാം മരണ്‍ഗള്‍
ആയതിന്‍ ചാരത്തു ബന്ധിതനായിട്ടു
മായാമയനേയും കണ്ടാരവര്‍
നന്ദനോ ബന്ധനമൊക്കെയഴിച്ചുടന്‍
തന്നുടെ പുത്രനെയാശ്ലേഷിച്ചു
ഓടിക്കിതച്ചങ്ങു വന്ന യശോദയും
കോടക്കാര്‍വര്‍ണ്ണനെ വാങ്ങി കയ്യില്‍
കാറ്റൊന്നുമില്ലാതെ വൃക്ഷങ്ങള്‍ വീണതു-
മാശ്ചര്യമെന്നവരെല്ലാം ചൊല്ലി
ദാമത്താല്‍ ബന്ധിയ്ക്ക കാരണം കൃഷ്ണനും
ദാമോദരനെന്നു പേരുണ്ടായി.

Sunday, July 26, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച) 10

വിഷ്ണുവിന്‍ സാന്നിദ്ധ്യം ഗോകുലെയാകയാല്‍
ലക്ഷ്മിയും വന്നങ്ങു ചെന്നു ചേര്‍ന്നു
ഗോവിന്‍ കിടാങ്ങള്‍ തന്‍ വാലും പിടിച്ചങ്ങു
കൂക്കി വിളിച്ചു രസിയ്ക്കുമവര്‍
പൊന്നുകൊണ്ടുളളതാമോടക്കുഴലുകള്‍
നന്ദനും നല്‍കിനാന്‍ ബാലന്മാര്‍ക്കു
ഓടക്കുഴലുവിളിച്ചുകൊണ്ടെയവര്‍
പാടിക്കളിച്ചിടും മോദത്തോടെ
ഓരോരോ ഗോപിമാര്‍ വന്നങ്ങെടുത്തുടന്‍
താലോലിച്ചങ്ങിനെയുമ്മവയ്ക്കും
തങ്ങള്‍ തന്‍ ജോലികളെല്ലാം മറന്നങ്ങു
അംഗനമാരവര്‍ നോക്കി നില്‍ക്കും
അമ്മിഞ്ഞ നല്‍കുവാന്‍ മാത്രമേ പുതരെ
അമ്മമാര്‍ക്കെപ്പോഴും കിട്ടാറുള്ളൂ
പാലു തരാം കണ്ണാ വെണ്ണ തരാം കണ്ണാ
പാട്ടൊന്നു പാടിടൂ നൃത്തം വയ്ക്കൂ
എന്നു പറഞ്ഞാലോയേട്ടനോടൊന്നിച്ചു
പാട്ടുകള്‍ പാടീടും നൃത്തം വയ്ക്കും
കണ്ണന്റെ ലീലകളോരോന്നും ചൊല്ലിടാ-
നെന്നാലെളുതല്ലയെന്നേവേണ്ടൂ
കൊണ്ടല്‍നേര്‍വര്‍ണ്ണറ്റെ കൂട്ടുകാരായിട്ടു-
മുണ്ടല്ലോ മുപ്പത്തിരണ്ടുപേരു
ആയവരൊന്നിച്ചു രാമനും കൃഷ്ണനും
മണ്ണില്‍ക്കളിച്ചുരസിയ്ക്കും നേരം
കണ്ണനിതാമണ്ണുതിന്നുവെന്നു ചെന്ന-
ങ്ങമ്മയോടോതിനാര്‍ ബാലന്മാരും
കോപിച്ചു കോലുമായ് വന്നൂ യശോദയും
ബാലകന്‍ തന്നെ പിടിച്ചു ചൊല്ലി
എന്തിനു കണ്ണാ നീ മണ്ണു ഭുജിച്ചതു
വെണ്ണയും പാലും ഞാന്‍ നല്‍കാഞ്ഞിട്ടോ?
മണ്ണുഭുജിയ്ക്കുകിലുണ്ടാമേദീനവും
എന്നുണ്ണീയെന്തിനായേവം ചെയ്തു?
അമ്മ തന്‍ വാക്കുഅകള്‍ കേട്ടു ചിരിച്ചുടന്‍
അംബുജലോചനന്‍ ചൊല്ലിയേവം
അമ്മേഞാന്‍ മണ്ണൊന്നും തിന്നില്ല യേട്ടനും
കൂട്ടരും ചില്വതു ഭോസ്ക്കു തന്നെ
എന്നാല്‍ നീ വായൊന്നു നന്നായ് തുറക്കുക
ഞാനൊന്നു നോക്കട്ടെ സത്യമെന്നു
എന്നതു കേട്ടപ്പോള്‍ കണ്ണനാമുണ്ണിയും
തന്നുടെ വായ തുറന്നു കാട്ടി
കണ്ടിതെശോദയും കണ്ണന്റെ വായ് തന്നില്‍
അംബര മത്ഭുതം, പര്‍വതങ്ങള്‍,
ബ്രഹ്മനും രുദ്രനും ചന്ദ്രനും സൂര്യനും
ഇന്ദ്രനും ഗന്ധര്‍വ്വ ദേവന്മാരും
ഗോകുലം, ഗോക്കളും നന്ദനും താനുമേ
തന്നുടെയോമനപ്പുത്രനേയും
അന്തകനാകുന്ന ദേവനേയും കണ്ടു
ഹന്ത മിഴിയടച്ചോതി ദേവി
കണ്ണാനീ വേഗമടയ്ക്കുക വായയും
വല്ലാതെ പേടിയാകുന്നിതുണ്ണീ
വെണ്‍നയും പാലും പഴണ്‍ഗളും നല്‍കിടാം
ഉണ്ണീ നീ വേഗത്തില്‍ വാ മുറുക്കൂ
അമ്മ തന്‍ വാക്കുകള്‍ കേട്ടു മുകുന്ദനും
അന്‍പൊടു വായ മുറുക്കി വേഗം
അമ്മേ നീ കണ്ണനിന്നമ്മിഞ്ഞയേകുക
യെന്നു പറഞ്ഞു മടിയിലേറി
സന്തോഷത്തോടുടന്‍ കണ്ണനെച്ചുംബിച്ചു
തന്മകനേകിനാന്‍ പാലും ദേവി.

Wednesday, July 22, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 തുടര്‍ച്ച 9

ബാലകന്മാരുടെ നാമകരണവു-
മാരാണു ചെയ്കയെന്നോര്‍ത്തു നന്ദന്‍
ശൌരി തന്‍ വാക്കാലെ ഗര്‍ഗ്ഗമഹാമുനി
വന്നെത്തി നന്ദന്റെ മന്ദിരത്തില്‍
വന്ദിച്ചു മാമുനി തന്നെ യ്ഥോചിതം
പൂജിച്ചു നന്ദനും ചൊല്ലിയേവം
ഞാനുമവിടുത്തെച്ചിന്തിച്ചിതപ്പൊഴേ-
യണ്‍ഗിങ്ങു വന്നതു ഭാഗ്യമായി.
എന്നുടെ പുത്രര്‍ക്കു നാമകരണവു-
മങ്ങു താന്‍ ചെയ്തിങ്ങു തന്നിടേണം
ഗര്‍ഗ്ഗനും ചൊല്ലിനാന്‍ ഗോപ്യമായ് ചെയ്യേണം
കംസനറിഞ്ഞാല്‍ കുഴപ്പമാകും
അങ്ങിനെത്തന്നെയെന്നോതീട്ടു നന്ദനും
വേണ്ടുന്നതൊക്കെയും വട്ടം കൂട്ടി
അമ്മമാര്‍ പുത്രരെ നന്നായ് ക്കുളിപ്പിച്ചു
നന്നായലങ്കരിച്ചിട്ടുമുടന്‍
ഗര്‍ഗ്ഗമഹാമുനി തന്നുടെ ചാരത്തു
ചെന്നു നിന്നീടിനാര്‍ ഭക്തിപൂര്‍വ്വം
ഹോമപൂജാദികളൊക്കെ നടത്തീട്ടു
നാമകരണം നടത്തീടുവാന്‍
രോഹിണീപുത്രനെ ആദ്യമെടുത്തുടന്‍
കര്‍ണ്ണത്തില്‍ മൂന്നുരു പേരു ചൊല്ലി
രാമന്‍, ബലഭദ്രന്‍, സങ്കര്‍ഷണനെന്നു
നാമവുമുണ്ണിയ്ക്കു നല്‍കി മുനി
പിന്നെയനുഗ്രഹം നല്‍കീട്ടങ്ങുണ്ണിയെ
രോഹിണീദേവി തന്‍ കയ്യില്‍ നല്‍കി
പിന്നീടു കണ്‍നനെ വാങ്ങി മുനീന്ദ്രനും
മൂന്നുരു ചൊല്ലിനാന്‍ കൃഷ്ണാ, കൃഷ്ണാ
നന്ദനോടോതിനാന്‍ നിന്നുടെ പുത്രനു
ഒന്നല്ല, പേരുകളുണ്ടനേകം
നാരായണന്‍, ഹരി, വാസുദേവന്‍, കൃഷ്ണന്‍,
പേരുകള്‍ ചൊല്ലുവാനാവതില്ല
ഏവര്‍ക്കും പൂജ്യനായ് വന്നീടുമേയിവന്‍
ശ്രീ മഹാവിഷ്ണുവിന്‍ തുല്യനായി
കോമളന്മാരാകും രാമനും കൃഷ്ണനും
ആപത്തു നീക്കീടും നിങ്ങള്‍ക്കെല്ലാം
എല്ലാവിധമുള്ളോരാപത്തും നീക്കീട്ടു
സര്‍വ്വഭാഗ്യങ്ങളുമുണ്ടാക്കീടും
എന്നു പറഞ്ഞുടന്‍ കണ്ണനെച്ചുംബിച്ചു
നന്ദന്റെ കയ്യില്‍ക്കൊടുത്തു മുനി
എല്ലാം പറഞ്ഞു കുമാരരെ നോക്കീട്ടു
സമ്മാനിതനായി പോയി മുനി
സന്തോഷമുണ്ടായിവന്നിതു നന്ദനു-
മമ്മമാര്‍ക്കും മറ്റു ഗോപന്മാര്‍ക്കും
പുത്രര്‍ക്കണിയുവാന്‍ പണ്ടങ്ങള്‍ തീര്‍ത്തവ-
രെത്രയും മോഹന രത്നങ്ങളാല്‍
തന്റെ കുമാരനെന്നുള്ളപോലെത്തന്നെ
രാമനെസ്സ്നേഹിച്ചു നന്ദഗോപന്‍
കാലില്‍ത്തളകളും കയ്യില്‍ വളകളും
മാറില്‍പ്പുലിനഖമാലകളും
ഗോപിയണിഞ്ഞല്ലോ പൂമുഖമായതില്‍
വാലിട്ടെഴുതിയാ നേത്രങ്ങളും
കാതിലോ മിന്നുന്ന നല്ല കടുക്കനും
പൊന്മോതിരങ്ങള്‍ വിരലുകളില്‍
മുട്ടുകള്‍ കുത്തി നടക്കാനിരിയ്ക്കാനും
എത്തിപ്പിടിച്ചങ്ങു നില്‍ക്കുവാനും
നാലടി വയ്ക്കുമ്പോല്‍ താഴെപ്പതിച്ചിടും
ചുണ്ടും പിളുര്‍ത്തിക്കരഞ്ഞും കൊണ്ടു
കണ്ടുനില്‍ക്കുന്നവരോടിയണഞ്ഞുടന്‍
രണ്ടുപേര്‍ക്കും നല്‍കും നല്ലൊരുമ്മ.
പിന്നെത്തനിയെ നടക്കാനുമോടാനും
ക്ബാലകന്മാരവര്‍ പ്രാപ്തരായി.
രാമന്റെ ദേഹമോ തൂവെള്ളയാം നിറം
കൃഷ്ണന്റെ ദേഹമോ നീലവര്‍ണ്ണം.
ഏട്ടനെക്കാളും വലിപ്പമെനിയ്ക്കെന്നു
ചൊല്ലിട്ടു കണ്ണന്‍ മുകളില്‍ നില്‍ക്കും
ഞാനല്ലെ നിന്നുടെ ഏട്ടനെന്നുള്ളതു
രാമനനുജനോടോതുമപ്പോള്‍
ബാലകന്മാരുടെ യോരോരോലീലകള്‍
കാണുന്നവരെല്ലാം നോക്കി നില്‍ക്കും

ദശമം(ശ്രീകൃഷ്ണാവതാരം)

ഭാഗം -1 തുടര്‍ച്ച 8

പിന്നെയൊരു ദിനം കണ്ണനെ മെത്തയില്‍
നന്നായുറക്കിക്കിടത്തി ദേവി
ബാലരെ കാവലുമേല്‍പ്പിച്ചു തന്നുടെ
ജോലികള്‍ ചെയ്യുവാന്‍ പോയ നേരം
കംസന്റെ കിങ്കരനായ ശകടനും,
വന്നിതു കണ്‍നനെക്കൊല്ലാനായി
വണ്ടിയായ് വന്നുടന്‍ കണ്ണന്റെ മേലേയ്ക്കു
ചാടുവാന്‍ പാകത്തില്‍ നിന്ന വേള
കണ്ണനും കാലു കുടഞ്ഞൊരു നേരത്തു
ഖണ്ടമായ് വീണിതു വണ്ടി ദൂരെ
വണ്ടി മറിഞ്ഞങ്ങു വീഴുന്നൊരൊച്ചയും
കേട്ടുടനോടി വന്നെത്തിയമ്മ
കണ്ടിതു ദേവിയും കണ്ണറ്റെ ചാരത്തു
വണ്ടി തകര്‍ന്നു കിടക്കുന്നതും
അന്തികേ നില്‍ക്കുന്ന ബാലരോടാരാഞ്ഞി-
തെങ്ങനെ വണ്ടി മറിഞ്ഞതെന്നു
ഓതി കുമാരരും കണ്‍നന്റെ കാലടി
വണ്ടിയില്‍ തട്ടി മറിഞ്ഞതാണു
ചൊല്ലി യശോദയും കണ്ണന്റെ കാലടി
തൊട്ടിടില്‍ പൊട്ടുമോ വണ്ടിയിതു?
ഉണ്ണി തന്‍ മേലേയ്ക്കു വീഴാതെ വണ്ടിയാ-
മണ്ണില്‍ മറിഞ്ഞതു ഭാഗ്യമായി.
കണ്ണനെ ചേര്‍ത്തു പിടിച്ചു യശോദയും
നന്നായ് തലോടിനാള്‍ പിഞ്ചു കാലില്‍
നന്ദാദി ഗോപരും വണ്ടി കിടപ്പതു
കണ്ടുടന്‍ ആശ്ചര്യം പൂണ്ടു കൊണ്ടാര്‍.

ഉണ്ണിയ്ക്കു പാലുകൊടുത്തിട്ടൊരുദിനം
വേലകള്‍ തീര്‍ക്കുവാന്‍ പോയിതമ്മ
കണ്ണനെക്കൊല്ലുവാന്‍ കംസന്റെയാജ്ഞയാല്‍
വന്നു തൃണാവര്‍ത്തനെന്ന ദുഷ്ടന്‍
കാറ്റായി വന്നവന്‍ ഗോകുലമൊക്കെയും
മൂടി പൊടിയോലും കാറ്റുകൊണ്ടു
കണ്ണുകാണാതങ്ങു ഗോകുലവാസികള്‍
അങ്ങോട്ടുമിങ്ങോട്ടുമോടീടിനാര്‍
ഉണ്ണിയെച്ചെന്നങ്ങെടുത്തുടന്‍ ദാനവന്‍
വിണ്ണിലെയ്ക്കങ്ങങ്ങുയര്‍ന്നുപോയി
കണ്ണനവനുടെ കണ്ഠം കരം കൊണ്ടു
നന്നായ് പിടിച്ചു വരിഞ്ഞിതപ്പോള്‍
ശ്വാസവും കിട്ടുവാനാകാതെ ദാനവന്‍
കണ്ണനെ തള്ളുവാനോങ്ങും നേരം
കൊല്ലുവേനിന്നിവന്‍ തന്നെ ഞാനെന്നോര്‍ത്തു
കണ്ണന്‍ കരത്താല്‍ മുറുക്കി കണ്ഠം.
പ്രാണപരാക്രമത്തോടങ്ങു ദാനവന്‍
വീണിതു താഴേയ്ക്കു പാറ തന്മേല്‍
പൊട്ടിച്ചിതറിയവനുടെ ദേഹവും
കണ്ണനോ പാറപ്പുറത്തിരിപ്പൂ.
കാറ്റും പൊടിയും ശമിച്ചപ്പോളേവരു-
മെത്തിനാന്‍ തങ്ങള്‍ തന്‍ മന്ദിരത്തില്‍
ദേവി യശോദയും കണ്ണനെക്കാണാഞ്ഞു
പാരമുറക്കെക്കരഞ്ഞിരുന്നു
നന്ദാദി ഗോപരും കണ്ണനെക്കാണാഞ്ഞു
നന്നായ് തിരഞ്ഞു നടക്കുന്നേരം
കണ്ടിതു ദൂരവേ പാറപ്പുറത്തായി
കണ്ണന്‍ ചിരിച്ചങ്ങിരിയ്ക്കുന്നതും
ഉണ്ണിയരികിലായ് കൂറ്റനാം ദാനവന്‍
പൊട്ടിച്ചിതറിക്കിടക്കുന്നതും
നന്ദനും കണ്ണനെച്ചെന്നങ്ങെടുത്തുടന്‍
നന്നായിച്ചുംബിച്ചിട്ടമ്മയ്ക്കേകി
കണ്‍നനു തന്മുല നല്‍കി യശോദയും
തന്‍ തിരുമേനി പുണര്‍ന്നു മോദാല്‍
നന്ദനും ഗോപരും ചിന്തിച്ചിതെങ്ങനെ
ദുഷ്ടനാം ദാനവന്‍ ചത്തു പോയി
‘കണ്ണനെ കൊണ്ടങ്ങുപോകവേ കാല്‍ തട്ടി
പാറയില്‍ വീണു തകര്‍ന്നതാവാം
എന്നു പറഞ്ഞവര്‍ ദാനവന്‍ ദേഹവും
തീയിട്ടു കത്തിച്ചു ചാമ്പലാക്കി.

Tuesday, July 7, 2009

ദശമം(ശ്രീകൃഷ്ണചരിതം)

ഭാഗം -1 (തുടര്‍ച്ച) പൂതനാമോക്ഷം

കാലത്തു ഗോകുലവാസികള്‍ കേട്ടിതു
ബാലകനുണ്ടായി നന്ദനെന്ന്
രോഹിണീദേവിയ്ക്കുമുണ്ടായി മുന്നവേ
മോഹനരൂപനാം പുത്രനൊന്നു
ആനന്ദമാടുവാനമ്പാടി വാസികള്‍
ആഹ്ലാദഘോഷം മുഴക്കീടിനാന്‍
ഉണ്ണിയെക്കാണുവാന്‍ ഗോപിമാര്‍-ഗോപരും
വന്നു നിറഞ്ഞിതു കാഴ്ച്ചയുമായ്
ഉണ്‍നിയ്ക്കു മംഗളം നേന്നുകൊണ്ടണ്‍ഗനെ
പെണ്ണുങ്ങള്‍ പാടിക്കളിച്ചു ചുറ്റും
നന്ദനും മോദേന പുത്രനെക്കണ്ടുടന്‍
ജാതകര്‍മ്മങ്ങളും ചെയ്തു വേഗം
കസനു കപ്പം കൊടുക്കുവാനായുടന്‍
പോയിനാന്‍ നന്ദന്‍ മധുരയ്ക്കായി
അന്നേരം പൂതന ബാലരെക്കൊല്ലുവാന്‍
വന്നെത്തി ഗോകുലദേശത്തിലും,
സുന്ദരീവേഷം ചമഞ്ഞുടന്‍ നന്ദന്റെ
മന്ദിരം തന്നിലും വന്നു ചേര്‍ന്നു
ഉണ്ണിയെക്കാണുവാന്‍ വന്നതാമെന്നോത്തി-
താരും തടഞ്ഞതുമില്ലവളെ
ഓരോരോ മന്ദിരം തന്നില്‍ നടന്നവള്‍
കാഴ്ച്ചകള്‍ കാണുകയെന്ന ഭാവാല്‍
തക്കവും പാര്‍ത്തു നടന്നവള്‍ ചെന്നെത്തി
കണ്ണന്‍ കിടക്കും മുറിയ്ക്കകത്തും
ആരുമടുത്തെങ്ങുമില്ലെന്നു കണ്ടുടന്‍
കണ്‍നന്റെ ശയ്യയ്ക്കരികിലെത്തി
കയുയുമുയര്‍ത്തീട്ട”ങ്ങെന്നെയെടുക്കാമോ?’
എന്നുള്ള ഭാവാല്‍ ചിരിച്ചു കണ്ണന്‍
മോഹനരൂ‍പനാമുണ്ണിയെക്കണ്ടിട്ടു
മോഹിച്ചു പോയിതു പൂതനയും
മന്ദമെടുത്തവള്‍ കണ്ണനെ തന്നുടെ
അങ്കേ കിടത്തീട്ടു മോദത്തോടെ
കാകോളം തേച്ചുള്ള തന്റെ മുലയതു
കണ്ണന്റെ വായിലായ് വച്ചിതവള്‍
നന്നായ് മുലയും വലിച്ചു കുടിച്ചിതു
കണ്ണനാമുണ്ണി ചിരിച്ചുകൊണ്ടു
പാലിനോടൊപ്പമായ് പൂതന തന്നുടെ
പ്രാണനും കണ്ണന്‍ വലിച്ചിതപ്പോള്‍
പ്രാണപരാക്രമമോടവളുണ്ണിയെ
തല്ലിനാന്‍, തള്ളിനാന്‍ വേദനയാല്‍
ആയതു കാരണം കണ്ണനും വിട്ടില്ല
പാണികള്‍ കൊണ്ടു പിടിച്ചു ബലാല്‍
പ്രാണപരാക്രമത്താലവളൊട്ടങ്ങു
പോയി വീണീടിനാള്‍ കാടു തന്നില്‍
ഘോരമാം മാമരം വീഴുന്നപോലവേ
രാക്ഷസീവേഷമായ് വീണിതവള്‍
ആയവള്‍ മാറത്തു വീഴാതെ കണ്ണനും
നന്നായ് പിടിച്ചു കിടന്നിതപ്പോള്‍
പൂതന വീണു പതിച്ചതിന്‍ ശബ്ദവും
ദാരുണമായൊരു രോദനവും
കേട്ടുടന്‍ ഗോപികാ-ഗോപസംഘമതും
കൂട്ടമായോടിത്തിരഞ്ഞവാറെ
ഓടിക്കിതച്ചിതു വന്നാള്‍ യശോദയും
കോടക്കാര്‍ വര്‍ണ്ണനെക്കാണാതെന്നായ്
രോദനം ചെയ്തിതു കേട്ടുടനേവരും
ആകുലത്തോടുടന്‍ തേടിയേവം
ഏവം നടന്നു തിരഞ്ഞവരേവരും
പൂതനതന്റെയരികിലെത്തി
പൂതന മാറില്‍ കിടന്നു കളിയ്ക്കുന്ന
പൈതലെ കണ്ടവര്‍ വിസ്മയിച്ചു
പൂതന തന്നുടെ ഘോരമാം രൂപവും
കണ്ടിട്ടവരുമേ ഭീതി പൂണ്ടാന്‍
വേഗം കുമാരനെ കയ്യിലെടുത്തിട്ടു
ദേവി യശോദ തന്‍ കയ്യിലേകി
തന്നുടെ പുത്രനെ മാറോടണച്ചിട്ടു
നന്നായ്ത്തഴുകി മുലയുമേകി
ഉണ്ണിയ്ക്കു പേടികള്‍ തട്ടാതിരിയ്ക്കുവാന്‍
ചെയ്തിതു രക്ഷാര്‍ത്ഥം ഗോപന്മാരും
ഗോധൂളി കൊണ്ടങ്ങു ഗോപിയുമിട്ടിതു
ഗോവിന്റെ വാലാലുഴിഞ്ഞുമിട്ടു
മൂര്‍ത്തികള്‍ മൂവരെ പ്രാര്‍ത്ഥിച്ചിതമ്മയും
കാത്തുകൊണ്ടീടുക പുത്രനേയും
നന്ദനും കംസനു കപ്പം കൊടുത്തിട്ടു
ചെന്നു സുഹൃത്തായ ശൌരി ഗേഹേ
ഉത്തമ ബന്ധുവെക്കണ്ടുടന്‍ ശൌരിയും
ഹസ്തം പിടിച്ചങ്ങിരുത്തി ചാരെ
സന്താന ദു:ഖം ഭവിച്ച സുഹൃത്തിനെ
സന്തതമാശ്വസിപ്പിച്ചു നന്ദന്‍
ചൊല്ലി വസുദേവനെന്നുടെ പുത്രനു-
മങ്ങ തന്‍ പുത്രനുമൊന്നു തന്നെ
വേഗേനപോകേണമങ്ങയും ഗോകുലെ
കാണുന്നു വല്ലാത്ത ദുര്‍ന്നിമിത്തം
ശൌരി തന്‍ വാക്കുകള്‍ കേട്ടുടന്‍ നന്ദനും
വേഗേന ഗോകുലം താനണഞ്ഞു
അപ്പോളവിടെ നടന്നോരു കാര്യങ്ങ-
ളെത്രയും ഗോപര്‍ പറഞ്ഞറിഞ്ഞു
പൂതന തന്നുടെ ദേഹവും കണ്ടിതു
ഭൂതലേ വിസ്മയപ്പെട്ടു രാജന്‍
നമ്മുടെയുണ്ണിയീ പൂതന തന്നെയും
കൊന്നുവെന്നുള്ളതു ചിത്രം തന്നെ
പൂതനാ ദേഹവും സത്വരം ഖണ്ഡിച്ചു
തീയതിലിട്ടങ്ങു ചുട്ടെരിച്ചു
തന്നെ വധിയ്ക്കുവാന്‍ വന്നൊരു ദുഷ്ടയ്ക്കു
കണ്ണനാമുണ്ണി കൊടുത്തു മോക്ഷം.

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ദേവി തന്‍ വാക്കുകള്‍ കേട്ടുടന്‍ കംസനും
ഭീതിയും താപവും പൂണ്ടു കൊണ്ടു
കാരാഗൃഹത്തിലും ചെന്നു വസുദേവ-
ദേവകിമാരെ നമിച്ചു ചൊല്ലി:

“ദുഷ്ടരാം ഞാനുമേ നിങ്ങള്‍ തന്‍ പുത്രരെ
നഷ്ടമാക്കിയതും കഷ്ടം തന്നെ.
ആകാശവാണികള്‍ കേട്ടു ഞാന്‍ ചെയ്തതു
പാതകമെത്രയുമായിപ്പോയി
തെറ്റുകളെല്ലാം പൊറുത്തുടന്‍ നിങ്ങളും
മാപ്പുനല്‍കീടണമിന്നെനിയ്ക്കു.”

ഏവം പറഞ്ഞു കരയുന്ന കംസനെ
ശൌരിയും ചെന്നങ്ങു ശാന്തനാക്കി
ആശ്വസിപ്പിച്ചു പറഞ്ഞയച്ചീടിനാന്‍,
“ഈശ്വരനിശ്ചയം മാറ്റാനാക.”
കംസനും ഭീതിയാല്‍ മന്ദിരം പുക്കുടന്‍
പാരം വിഷണനായ് മേവിയപ്പോള്‍
ഊണുമുറക്കവുമില്ലാതെ രാത്രിയും
ശത്രുവെയോര്‍ത്തു കഴിഞ്ഞു നേരം
നോക്കുന്ന ദിക്കാകെ കംസനു ദേവിയും
നില്‍ക്കുന്നുവെന്നങ്ങു തോന്നിയല്ലോ?
കാലത്തു തന്നെ സഭയൊന്നു കൂട്ടീട്ടു
ആലോചനചെയ്താന്‍ മന്ത്രിമാരായ്
പൂതനാ, ധേനുകന്‍ പിന്നെ പ്രബലനും
ചാണൂരന്‍, മുഷ്ടികനെന്നിവരായ്
ദുഷ്ടരാം മന്ത്രിമാര്‍ ചൊല്ലി ഭവാനുമേ
യിത്രയും ഭീതനായ് വന്നതെന്തേ?
സര്‍വ്വ ദു:ഖങ്ങളും തീര്‍ക്കുവാന്‍ ഞങ്ങളി-
ന്നങ്ങയോടൊപ്പമായുണ്ടിതല്ലോ?
പൂതന ചൊല്ലിനാന്‍ ഞാനും മുലയൂട്ടി
ബാലരെയൊക്കെയും കൊല്ലുന്നുണ്ടു.
കംസനോ പാരം പ്രസന്നനായിട്ടുടന്‍
ഹിംസയും ചെയ്തിതു സാധുക്കളെ

Monday, July 6, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 തുടര്‍ച്ച

ശൌരിയും ബാലനെ ആമോദാശ്രുക്കളാല്‍
നന്നായ് കുളിപ്പിച്ചങ്ങാശിസ്സേകി
പിന്നെക്കുമാരനെക്കൈത്താരിലേന്തീട്ടു
മന്ദം പുറപ്പെടാന്‍ നോക്കുംനേരം
കാലതില്‍ ബന്ധിച്ച ചങ്ങലക്കൂട്ടവും
പാറ്റെ മുറിഞ്ഞണ്‍ഗു വീണു ഭൂവില്‍
കാരാഗൃഹത്തിന്റെ വാതായനങ്ങളും
താനെ തുറന്നിതു പോകുവാനായ്
കണ്ണുകള്‍ കാണാതെ നിന്നിതു ശൌരിയും
നല്ല മഴയുമിരുട്ടും കൊണ്ടും
വന്നിതനന്തനും തന്റെ ഫണത്താലെ
നല്ല കുടയാക്കി നിന്നു പിന്നില്‍
നാഗത്തിന്‍ രത്നത്തിന്‍ ശോഭയാല്‍ മാര്‍ഗ്ഗവും
കാണായി ശൌരിയ്ക്കു പോകുവാനായ്
അദ്ഭുതപ്പെട്ടുടന്‍ ശൌരി നടന്നുടന്‍
കാളിന്ദി തന്നുടെ വക്കിലെത്തി
എങ്ങിനെ താനീ നദിയും കടന്നങ്ങു
ചെന്നെത്തും ഗോകുലേയെന്നതോര്‍ത്താന്‍
ഏവം നിനയ്ക്കവേ കാളീന്ദിയാം നദി
രണ്ടാകിമാര്‍ഗ്ഗവുമുണ്ടാകിനാന്‍
വേഗന്‍ നടന്നുടന്‍ ശൌരിയും ഗോകുലം
തന്നുടെ മുന്നിലും ചെന്നതപ്പോള്‍
ഗാഢമാം നിദ്രയിലമ്പാടിവാസികള്‍,
എങ്ങുമൊരൊച്ചയനക്കമില്ല
ഗോപുരവാതിലും വീടിന്റെ വാതിലും
താനെ മലര്‍ന്നു കിടന്നിടുന്നു
വേഗമകത്തു കടന്നു യ്യശോദ തന്‍
മെത്തയില്‍ ബാലകന്‍ തന്നെയാക്കി
ബാലികതന്നെയെടുത്തുടന്‍ വേഗത്തില്‍
തന്നുടെ മന്ദിരം തന്നിലെത്തി
ആനകദുന്ദുഭി വന്നതും പോയതു-
മാരുമറിഞ്ഞില്ല, ചിത്രം, ചിത്രം!
താനെയടഞ്ഞുതേ കാരാഗ്രഹമതും
ചങ്ങല വന്നുടന്‍ കാലിലായി
ദേവകി തന്നുടെ കയ്യിലെ കന്യക
വേഗം കരഞ്ഞിതുറക്കെത്തന്നെ
ഞെട്ടിയുണര്‍ന്നിതു കംസന്റെ കിങ്കരര്‍
കുട്ടി കരയുന്നൊരൊച്ച കേട്ടു
ഓടിയണഞ്ഞുടന്‍ കംസനോടോതിനാന്‍
ദേവകീദേവിയും പെറ്റിതെന്നായ്
കംസനുമോടിക്കിതച്ചു വന്നീടിനാന്‍
കാരാഗൃഹവും തുറന്നുകൊണ്ടു
കന്യയ്ക്കു സ്തന്യവും നല്‍കിക്കിടക്കുന്ന
തന്നുടെ സോദരിതന്നെക്കണ്ടു.
വേഗം കുമാരിക തന്നെയെടുത്തുടന്‍
പോകുവാനായി തുനിഞ്ഞനേരം
ദേവകി താനും കരഞ്ഞു പറഞ്ഞിതു
നല്‍കുക, സോദര പുത്രി തന്നെ
എത്രയോയെന്നുടെപുത്രരെക്കൊന്നു നീ
തന്നാലുമിന്നിവള്‍ തന്നെ ജ്യേഷ്ഠാ,
കന്യകയാമിവള്‍ നിന്നെ വധിയ്ക്കില്ല
തന്നാലുമെന്നുടെ പുത്രി തന്നെ
ഏവം സഹോദരി ചൊന്നതു കേള്‍ക്കാതെ
കുഞ്ഞിനെക്കയ്യിലെടുത്തു വേഗം
കാലില്‍പ്പിടിച്ചങ്ങു കല്ലിലടിയ്ക്കുവാന്‍
ചാലവേ കംസനുമോങ്ങുന്നേരം
ബാലികതാനുമുയര്‍ന്നങ്ങുപോയിട്ട-
ങ്ങാകാസദേശത്തു പോയി നിന്നു
ചാരുകിരീടവും ഭാരവും കങ്കണ-
ജാലം നിറഞ്ഞ കരങ്ങളെട്ടും
എട്ടു കരത്തിലും ദിവ്യായുധങ്ങളും
പട്ടുപുടവയും കാഞ്ചികളും
ദേവാധിദേവന്മാര്‍ സിദ്ധരും കിന്നര-
ഗന്ധര്‍വ്വശ്രേഷ്ഠരാല്‍ സേവ്യയായി
കംസനും ഭീതനായ് നില്‍ക്കുമ്പോള്‍ ദേവിയും
ചൊല്ലിനാല്‍ ഗംഭീരനാദത്തൊടെ

“മൂഢനാം കംസാ നീ കേള്‍ക്കുക,നിന്നുടെ
കാലനും ഭൂമിയില്‍ ജാതനായി.
ഇന്നുഞാന്നിന്നെയും കൊല്ലുന്നതില്ലല്ലോ
എന്നുടെ കാലു പിടിയ്ക്ക മൂലം
നിന്നുടെ കാലനെവിടെയെന്നുള്ളതും
നന്നായ് തിരഞ്ഞങ്ങു കണ്ടു കൊള്‍ക!”

ഏവം പറഞ്ഞുടന്‍ ദേവിയും ദേവരാല്‍
സേവിതയായി മറഞ്ഞുപോയി.

(തുടരും )

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം -1 തുടര്‍ച്ച

എന്തെന്നറിയാതെ രണ്ടുപേരുമുടന്‍
കണ്ണു തിരുമ്മീട്ടു നോക്കുന്നേരം
കാണുവാനായിതു ശ്രീ മഹാവിഷ്ണുവിന്‍
മോഹനമാകിയ രൂപമതും

പീലിയണിഞ്ഞുള്ള പൊന്നിന്‍ കിരീടവും
ഫാലത്തില്‍ നല്ലൊരു ഗോപിയതും
ചില്ലീയുഗളവുംഭക്തരില്‍ കാരുണ്യം
തുള്ളി വര്‍ഷിയ്ക്കുന്ന നേത്രങ്ങളും

മന്ദസ്മിതം തൂകും ചുണ്ടുകളും പിന്നെ
കുണ്ഡലശോഭയും കണ്ടിതവര്‍
മിന്നും ഗളതലേ നല്ല വനമാല
കൌസ്തുഭരത്നവും ഹാരങ്ങളും

കങ്കണജാലവും നാലുകരങ്ങളില്‍
ശംഖുചക്രഗദപദ്മങ്ങളും
ശ്രീ വത്സ ചിഹ്നം കലര്‍ന്നൊരാമാറിടം
കായാമ്പൂ വര്‍ണ്ണവും കാഞ്ചികളും

ആലില തോല്‍ക്കുന്ന നല്ലോരുദരവും
കാലിലണിയുന്ന പൊഞ്ചിലമ്പും
മിന്നുന്ന മഞ്ഞപ്പട്ടാടയതിന്മേലെ
പൊന്നരഞ്ഞാണവും കിങിണിയും

ഇങ്ങിനെയുള്ളൊരു മംഗള രൂപത്തെ
കണ്ടു വണങ്ങി സ്തുതിച്ചാരവര്‍

കൃഷ്ണ്ണ ജഗല്പതേ! വൃഷ്ണീകുലോത്തമാ!
വൃഷ്ണൊ, മുരാന്തകാ! പാഹി പാഹി!

എന്തൊരു ഭാഗ്യമീ ഞങ്ങളും ചെയ്തിതു
നിന്തിരുമേനിയെ ദര്‍ശിയ്ക്കുവാന്‍!
മായാമയാ ഹരേ!മാധവാശ്രീ പതേ!
മായയില്‍ നിന്നങ്ങു മുക്തനാക്കൂ!

എത്രയും ദുര്‍ഭാഗ്യയായൊരെന്‍ ഗര്‍ഭത്തില്‍
അദ്ഭുതവിഗ്രഹം നീയുണ്ടായി?
എന്നുടെ സോദരന്‍ ദുര്‍ന്നയന്‍ കംസനും
ഇന്നിതറിയുകില്‍ എന്തുണ്ടാവും?

കോമളമാകുമീ രൂപമതെപ്പോഴും
മാമക മാനസേ മിന്നേണമേ!
അദ്ഭുതമാകുമീ രൂപം മറച്ചു നീ
ചില്‍പ്പുമാ, നല്ലൊരു ബാലനാവൂ!

എന്നുടെ സംസാര ദു:ഖങ്ങള്‍ തീരുവാന്‍
നിന്നെയും ലാളിച്ചു, ധന്യയാക്കൂ!

ഇങ്ങിനെ ദേവകീ വാക്കുകള്‍ കേട്ടുടന്‍
മന്ദസ്മിതം തൂകി ദേവനോതി
“അമ്മേ, ഭവതിയും അച്ഛനും മുന്നമേ
എന്നെ ഭജിച്ചിതു, പുത്രനാവാന്‍.
പുണ്യവാന്മാരായ നിങ്ങള്‍ക്കു കാണുവാന്‍
എന്നുടെ രൂപവും കാട്ടിത്തന്നു.
ഇല്ലിനി നിങ്ങള്‍ക്കു യാതൊരു ദു:ഖവും
എല്ലാം കലയുന്നതുണ്ടു ഞാനും
ദുഷ്ടരെയാകവേ ശിഷ്ടിച്ചു ഞാനുമേ
ശിഷ്ടരേ പാലനം ചെയ്തീടുവാന്‍
വൃഷ്ണിവംശത്തിങ്കല്‍ നിങ്ങള്‍ തന്‍ പുത്രനായ്
കൃഷ്ണനെന്നുള്ളോരു പേരോടുമേ
താതാ, ഭവാനെന്നെക്കൊണ്ടുപോയ് നന്ദന്റെ
ഗോകുലം തന്നിലുംകൊണ്ടു ചെന്നു
എന്നെയവിടെ കിടത്തി യശോദ തന്‍
നന്ദിനി തന്നെയും കൊണ്ടു പോരൂ
യാതൊരു വിഘ്നവും കൂടാതെ താതനും
സാധിയ്ക്കുമീകാര്യ്ം മംഗളമായ്”

ഏവം പറഞ്ഞു തന്‍ രൂപം മറച്ചുടന്‍
കോമളരൂപനാം ബാലനായി
കാലും കരവും കുടഞ്ഞു കിടന്നൊരു
നീലാഭ കോലുന്ന രൂപവുമായ്
ദേവകീദേവിയും മോദേന ചെന്നെടു
ത്താദരാന്‍സ്തന്യവും നല്‍കിയല്ലോ?
പിന്നെപ്പുണര്‍ന്നങ്ങു ചുംബിച്ചു സ്നേഹേന
തന്നുടെ കാന്തന്റെ കയ്യിലേകി..

(തുടരും)

Wednesday, March 18, 2009

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ഏഴാമതുണ്ടായി ദേവിയ്ക്കു ഗര്‍ഭവും
മോദവും ഭീതിയും പൂണ്ടു ശൌരി
പിന്നെയും ദേവകി ഗര്‍ഭിണിയാണെന്നു
കേട്ടുടന്‍ കംസനും ഭീതിയാര്‍ന്നു

കാരാഗൃഹത്തിനു ചുറ്റുമായെത്രയോ
വീരരായുള്ളോരെ കാവലിട്ടു
അന്നേരം വൈകുണ്ഠവാസി മഹാവിഷ്ണു
മായാഭഗവതിയോടു ചൊല്ലി

“മായെ, നീ വേഗേന ഭൂതക്ലെ ചെന്നങ്ങു
ഞാന്‍ പറയുന്നതു ചെയ്തീടണം
ദേവകീ ഗര്‍ഭത്തിലുള്ളൊരു ബാലനെ
രോഹിണീ ഗര്‍ഭത്തിലാക്കീടണം

പിന്നെ നീ അമ്പാടി തന്നില്‍ യശോദ തന്‍
നന്ദിനിയായി പിറന്നു കൊള്‍ക!
കംസനെയൊന്നു നീ ഭീതിപ്പെടുത്തീട്ടു
വാസമാക്കീടുക ഭൂതലത്തില്‍

ഓരോതരമുള്ള പേരുകളോടുമാ-
യോരോരോ ക്ഷേത്രങ്ങള്‍ തന്നില്‍ വാഴ്ക!”
ദേവനന്രുള്‍ ചെയ്ത പോലവേ മായയും
കാര്യങ്ങളെല്ലാം നാത്തി പിന്നെ

നന്ദന്റെ ഭാമിനിയാകും യശോദ തന്‍
ഗര്‍ഭത്തില്‍ ചെന്നു ജനിയ്ക്കുവാനായ്
ദേവകീ ദേവി തന്‍ ഗര്‍ഭമലസിയെ-
ന്നേവറ്റും കേട്ടുടന്‍ ദു:ഖമാര്‍ന്നു

കംസനു ഹര്‍ഷവുമുണ്ടായി വന്നിതു
ദേവകീ ഗര്‍ഭവും പോയതിനാല്‍
ശ്രീ വാസുദേവനും ദേവകീ ഗര്‍ഭത്തി-
ലാവിര്‍ഭവിയ്ക്കുവാന്‍ തീര്‍ച്ചയാക്കി.

മോഹനമായൊരു തേജസ്സു വന്നങ്ങു
ദേവകീദേവിയില്‍ ചെന്നു ചേര്‍ന്നു
അഷ്ടമപുത്രനെക്കാത്തുടന്‍ കംസനും
എത്രയും ഭീതിയും പൂണ്ടു വാണു

നോക്കുന്ന ദിക്കതിലൊക്കവേ കംസനും
ശത്രുവെക്കണ്ടു ഭയന്നിരുന്നു
ഉണ്ണാനുറങ്ങുവാന്‍ വയ്യാതെ കംസനും
നന്നെ പരവശനായിത്തീര്‍ന്നു.

ദേവാധിദേവന്റെ കൃഷ്ണാവതാരത്തെ
ദേവകള്‍ കണ്ടങ്ങു സ്തോത്രം ചെയ്തു.
ബ്രഹ്മരുദ്രാദികള്‍, ഇന്ദ്രാദിദേവരും
ആകാശെ വന്നങ്ങു സ്തോത്രം ചെയ്തു.

ചിങ്ങമാസത്തിലെയഷ്ടമി രോഹിണി-
യര്‍ദ്ധരാത്രിയാകും നേരത്തിങ്കല്‍
ദേവകീദേവിയില്‍ നിന്നും ജനിയ്ക്കുവാന്‍
ദേവനും തത്ര തുനിഞ്ഞനേരം

മന്ദമായ് ശബ്ദിച്ചിതാകാശെ മേഘവും
വര്‍ഷവുമുണ്ടായി മന്ദമന്ദം
മൂഢരാം കംസന്റെ കിങ്കരരൊക്കെയും
ഗാഢമാം നിദ്രയിലാണ്ടു പോയി

പുണ്യമാം രോഹിണിയാകുന്ന നക്ഷത്രേ
ചിന്മയന്‍ താനു മവതരിച്ചു.
ആറ്റിനാന്‍ പാടിനാന്‍ ദേവഗന്ധര്‍വരും
പുഷ്പവര്‍ഷങ്ങളും തൂകി ദേവര്‍

കാരാഗൃഹമതില്‍ വന്നു നിറഞ്ഞിതു
മോഹനമായ പ്രകാസധാര
ദേവകീ ദേവിയും ശൌരിയും കണ്ടിതു
തങ്ങള്‍ തന്‍ മുന്നിലെ ദിവ്യരൂപം.

ദശമം (ശ്രീകൃഷ്ണാവതാരം)

ഭാഗം-1 (തുടര്‍ച്ച)

ഇങ്ങിനെ കൊല്ലവുമൊന്നു കഴിഞ്ഞപ്പോള്‍
ദേവകി പെറ്റിട്ടൊരുണ്ണിയുണ്ടായ്
കോമളനാകുമാ ബാലനെ കണ്ടുടന്‍
മോദവുംദു:ഖവുമാര്‍ന്നു ശൌരി

തനുടെ സത്യത്തെ പാലിച്ചുകൊള്ളുവാന്‍
ഉണ്ണിയെ കൈയ്യിലെടുത്തുകൊണ്ടു
കംസന്റെ മന്ദിരം തന്നിലണഞ്ഞുടന്‍
നല്‍കി കരമതില്‍ പുത്രനേയും

വിസ്മയത്തോടുടന്‍ കംസനും ശൌരിയെ
സസ്നേഃഅം നോക്കി പറഞ്ഞിതേവം
“സത്യത്തെ പാലിച്ചു തന്നല്ലോ പുത്രനെ,
എത്രയും ധന്യന്‍ നീയെന്നു ചൊല്ലാം

ഇന്നിവന്‍ തന്നെ ഞാന്‍ കൊല്ലുന്നതുമില്ല
കൊണ്ടുപോയാലും നീയുണ്ണി തന്നെ
അഷ്ടമ പുത്രനാണല്ലോ മമ വൈരി
എട്ടാമന്‍ തന്നെ നീ തന്നാല്‍ മതി”

എന്നു പറഞ്ഞു മരുമകന്‍ തന്നെയും
നന്നായ് പുണര്‍ന്നു കൊടുത്തു കൈയ്യില്‍
നന്ദനന്‍ തന്നെയും വാങ്ങി വസു ദേവന്‍
മന്ദിരം തന്നിലും ചെന്നു വാണു

അന്നേരം നാരദമാമുനി കംസന്റെ
മന്ദിരം തന്നിലും വനതപ്പോള്‍
പൂജിച്ചിരുത്തി മുനിയേയും കംസനും
സാദരം നാരദന്‍ ചൊല്ലിയേവം

“ദേവകി തന്നുടെ പുത്രനെക്കൊല്ലാതെ
നീയെന്തു വിട്ടങ്ങയച്ചു കംസാ?
നിന്നുടെ ശത്രുവാ അഷ്ടമനാണെന്ന-
തെങ്ങിനെ നിശ്ചയിയ്ക്കുന്നു രാജാ?

പിന്നെയും ദേവകള്‍ പറ്റിയ്ക്കുമെന്നതും
നിന്നുടെയോര്‍മ്മയിലുണ്ടാവണം
മിത്രണ്‍ഗളായവരൊക്കെയും നിന്നുടെ-
ശത്രുവായ് വന്നിടുമെന്നറിക

ആപത്തു വന്നങ്ങടുത്തു, നിനക്കെടോ
ഭൂപതേ, വേണ്ടതു ചെയ്തു കൊള്‍ക!
ഞാനും മടങ്ങുന്നു, നിന്നുടെ വൈരിയ-
താരെന്നു നോക്കിയറിഞ്ഞു കൊള്‍ക!”

ഇത്തരം നാരദന്‍ ഏഷണിയുമോതി
സത്വരമങ്ങു മറഞ്ഞുപോയി.
കംസനും കോപം മുഴുത്തുടന്‍ ദേവകീ-
നന്ദനന്‍ തന്നെയും കൊന്നു വേഗം.

ആറുകുമാരകന്മാരെയിതുവിധം
ഓരോരോ കൊല്ലത്തില്‍ കൊന്നു കംസന്‍
ദേവകീദേവി- വസുദേവന്മാരെയും
കാരാഗ്രഹത്തിലടച്ചു പൂട്ടി

തന്നുടെ മാതാപിതാക്കളെ കംസനും
കാരാഗ്രഹത്തിലങ്ങാക്കി വേഗം
ദുഷ്ടരാം മന്ത്രിമാര്‍ തന്നോടു കൂടവേ
സാധുജനത്തെയും ഹിംസിച്ചിതു.

കംസനില്‍ ഭീതിയും പൂണ്ടുടനേവരും
വാണിതു തങ്ങള്‍ തന്‍ മന്ദിരത്തില്‍....

ദശമം..(ശ്രീകൃഷ്ണാവതാരം)

ഭാഗം-1


ശ്രീ വാസുദേവന്റെ ലീലാവതാരങ്ങള്‍
ചാലെയെഴുതുന്നോരെന്നെയിപ്പോള്‍
ശ്രീ ഗണനാഥനും വാണിയാം ദേവിയും
വന്നു വിളങ്ങേണം നാവു തന്മേല്‍!

നാരദമാമുനി, വ്യാസനും , ശ്രീശുകന്‍
പാരാതെയെന്നെ തുണച്ചിടേണം.
തെറ്റുകള്‍ വല്ലതും വന്നു ഭവിച്ചാലും
കുറ്റം പറയല്ലേയാരുമെന്നേ!

അച്ചുതന്‍ തന്നുടെ സല്‍ക്കഥയെന്നോര്‍ത്തു
പുച്ഛിയ്ക്കുകയില്ല സജ്ജനവും
നാരായന ഹരേ! കൃഷ്ണാ മുരാന്തകാ
പാലനം ചെയ്കെന്നെയെന്നുമെന്നും!

കഥാരംഭം


ദുഷ്ടരാം കംസാദി ഭൂപര്‍ തന്‍ ഭാരത്താല്‍
കഷ്ടത പൂണ്ടുളള ഭൂമിദേവി
ഗോരൂപം പൂണ്ടുടന്‍ സത്യലോകത്തെത്തി
ഒക്കെ വിരിഞ്ചനോടോതി ദേവി.

ബ്രഹ്മനത് കേട്ടു, രുദ്രാദി ദേവനു-
മൊന്നിച്ചു പാലാഴി തീരം പുക്കു
ഭക്തിപുരസ്സരം ഭക്തപ്രിയനായ
ശ്രീ മഹാവിഷ്ണുവെ സ്തോത്രം ചെയ്തു.

ബ്രഹ്മസ്തുതി കേട്ടു പാരം പ്രസന്നനായ്
ചിന്മയന്‍ താക് ഷ്യങ്കലേറിയെത്തി
കൊണ്ടല്‍ നേര്‍വര്‍ണ്ണന്റെ ദിവ്യമാം രൂപത്തെ
കണ്ടു വണങ്ങിനാന്‍ ബ്രഹ്മദേവന്‍

മന്ദസ്മിതം തൂകി കാരുണ്യമോടുടന്‍
ഇന്ദിരാവല്ലഭന്‍ ചൊല്ലിയേവം
“എന്താണിന്നേവരുമിത്രയും ദു:ഖത്താല്‍
എന്നെയും കാണുവാന്‍ വന്നതിപ്പോള്‍?”

ബ്രഹ്മനും ഭൂമി തന്‍ ദു:ഖങ്ങള്‍ സര്‍വ്വതു-
മന്‍പോടുണര്‍ത്തിനാന്‍ ദേവനോടു,
“എല്ലാമറിയുന്ന നിന്തിരുമേനിയു-
മിന്നിനി ഭൂമി തന്‍ ഭാരം തീര്‍ക്കൂ!”

ദേവനരുള്‍ ചെയ്തു,”നിങ്ങള്‍ തന്‍ ദു:ഖത്തെ
വേഗേന തീര്‍ക്കുന്നതുണ്ടു ഞാനും
യാദവ വംശത്തില്‍ ശ്രീ വസുദേവന്റെ
പുത്രനായ് ഞാന്‍ വരും കൃഷ്ണനായി

എന്നുടെ ജ്യേഷ്ഠനായ് വന്നു ജനിച്ചിടും
പന്നഗശ്രേഷ്ഠന്‍ അനന്തമൂര്‍ത്തി
മായയാം ദുര്‍ഗ്ഗയുമെന്റെ സഹജയായ്
വന്നു ജനിച്ചിടും നന്ദഗേഹേ

ദേവകളാം നിങ്ങളെന്റെ സഹായിയായ്
വന്നു ജനിയ്ക്കുക ഭൂതലത്തില്‍”
എന്നു പറഞ്ഞങ്ങവരെക്കടാക്ഷിച്ചു
ചിന്മയന്‍ താനും മറഞ്ഞുപോയി.

സന്തോഷമാര്‍ന്നുടന്‍ ബ്രഹ്മാദിദേവരും
സ്വന്തം പുരിയതില്‍ ചെന്നു ചേര്‍ന്നു
ശ്രീ മധുരാപുരി വാഴുന്ന രാജനാം
ഉഗ്രസേനസുതനായ കംസന്‍

ദുഷ്ടരാം കൂട്ടുകാരൊത്തവനെത്രയോ
ശിഷ്ടരായുള്ളോരെ ദ്വേഷം ചെയ്തു
അഛനുമമ്മയെപ്പോലുമേ കംസനും
പുച്ഛമായ് തന്നെയേകണ്ടതുള്ളൂ

ഉഗ്രസേനന്റെ സഹജനാം ദേവകന്‍
തന്നുടെ പുത്രിയാം ദേവകിയെ
ശൂരസേനസുതന്‍ ശൌരിയും വേട്ടിതു
പാരം മഹോത്സവത്തോടുകൂടി.

സോദരീസ്നേഹത്താല്‍ കംസനും ദമ്പതി-
മാരെ തന്‍ തേരതിലേറ്റിക്കൊണ്ടു
വാദ്യഘോഷത്തൊടും സേനാസമേതനായ്
പോകുമ്പൊഴാകാശദേശെ നിന്നായ്

കേക്കായിയിങ്ങനെ നല്ലൊരശരീരി
മൂര്‍ഖനാം കംസനും കേള്‍ക്കുവാനായ്
“ദുഷ്ടനാം കംസാ! ഈ ദേവകിയ്ക്കുണ്ടാകു-
മഷ്ടമ പുത്രനാം നിന്റെ കാലന്‍”

ഈ വിധം വാക്കുകള്‍ കേട്ടുടന്‍ കംസനും
ദേവകിദേവിയെ വെട്ടുവാനായ്
വാളുമായെത്തവേ ചെന്നു തടുത്തിതു
ശൌരിയും, ഖേദേനയോതിയേവം

“ദുര്‍ന്നയം ചെയ്യല്ലേ മന്നവാ! നീയിപ്പോള്‍
നിന്നുടെ സോദരിയല്ലേയിവള്‍?
എന്തു പിഴച്ചിതു നിന്നോടിവളുമേ?
കന്യാവധമിതു യുക്തമല്ല.

കല്യാണം ചെയ്ത ദിനത്തിലിവളേയും
കൊല്ലുന്നതെത്രയും കഷ്ടം! കഷ്ടം! “
ഏവം വസുദേവ വാക്കുകള്‍ കേട്ടിട്ടും
കംസനുണ്ടായില്ല ഭാവഭേദം

പിന്നെയും ചൊല്ലിനാന്‍ ശൌരിയവനോടു,
“എന്നുടെ ഭാഷിതം കേള്‍ക്കു, കംസാ,
ഇന്നിവള്‍ക്കുണ്ടാവും പുത്രരെയൊക്കവേ
നിന്നുടെ കൈയില്‍ ഞാന്‍ നല്‍കുന്നുണ്ടൂ

സത്യം പറയുന്നു, വിശ്വസിച്ചീടുക,
വിട്ടു തന്നീടുകെന്‍ ഭാര്യ തന്നേ”
ശൌരി തന്‍ സത്യത്തെ കേട്ടുടന്‍ കംസനും
പാരം ബഹുമാനമാര്‍ന്നുകൊണ്ടു

ദേവകി തന്നെയും വിട്ടുടന്‍ വേഗേന
പോകുവാന്‍ സമ്മതം നല്‍കീടിനാന്‍
ഭാര്യയുമൊന്നിച്ചു മന്ദിരം പുക്കുടന്‍
ഭീതി കലര്‍ന്നു വസിച്ചു ശൌരി

ശൌരി തന്‍ ഭാര്യയും രോഹിണീദേവിയും
കംസനിലുള്ളോരു പേടി മൂലം
അമ്പാടി തന്നിലും ചെന്നു വസിച്ചിതു
അമ്പോടു വല്ലാത്ത ദു:ഖത്തൊടെ

(തുടരും)

Friday, February 27, 2009

കുറൂരമ്മ

ശ്രീഗുരുവായൂരപ്പന്റെ പാദഭക്തരായ പൂന്താനവും മേല്‍പ്പത്തൂരും വില്വമംഗലവും കുറൂരമ്മയുമൊക്കെ ഒരേ കാലത്തു ജീവിച്ചിരുന്നവരാണല്ലോ? അതില്‍ കുറൂരമ്മയെ നമുക്കൊന്നു അനുസ്മരിയ്ക്കാം. ഈ കഥയില്‍ കുറൂരമ്മയെപ്പറ്റി എന്റെ ഭാവനയ്ക്കനുസരിച്ചു മാത്രം എഴുതിയിട്ടുള്ളതിനാല്‍ കഥയില്‍ വ്യത്യാസം കണ്ടേയ്ക്കാം.





കുറൂരമ്മ വളരെ കുട്ടിക്കാലം തൊട്ടേ ശ്രീകൃഷ്ണ ഭക്തയായിരുന്നു.എല്ലാ മാസവും ഗുരുവായൂര്‍ പോയി ദര്‍ശനം കഴിയ്ക്കും. നമ്പൂതിരി ചെറുപ്പത്തിലേ മരിച്ചു. കുട്ടികളും ഉണ്ടായില്ല. ബന്ധുക്കളാണെങ്കില്‍ അവരെ ഒറ്റയ്ക്കാക്കി വേറിട്ടു താമസവുമായി. കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ള മുതലുണ്ടെങ്കിലും അതു നോക്കി നടത്താന്‍ ആളില്ലാതെ പോയി. പരിചാരികയായ ലക്ഷ്മിയും മകന്‍ മാധവനും കുറൂരമ്മയ്ക്കു തുണയായി ഉണ്ടായിരുന്നു. വളപ്പില്‍ പ്രയത്നിച്ചിട്ടു മാധവനും ലക്ഷ്മിയും പച്ചക്കറികളും മറ്റും ഉണ്ടാക്കും . അതു അവര്‍ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും . അങ്ങനെ അവര്‍ കഴിഞ്ഞു കൂടി.

കുറൂരമ്മ ദാസിയോടു പറയാറുണ്ടായിരുന്നു:

കുറൂരമ്മ: “ലക്ഷ്മീ...എനിയ്ക്കു വയസ്സായാല്‍ ആരാണു എന്നെ നോക്കുക? അമ്പാടിക്കണ്ണന്‍ എന്നെ ബുദ്ധിമുട്ടിയ്ക്കാതെ കൊണ്ടുപോയാല്‍ മത്യായിരുന്നു. ഞാനെത്ര മഹാപാപിയാണു, അല്ലെ? ഭര്‍ത്താവും പുത്രനും ബന്ധുക്കളുമില്ലാത്ത പാപി. കുറച്ചു കഴിഞ്ഞാല്‍ നിങ്ങളും എന്നെ ഉപേക്ഷിയ്ക്കില്ലെ?“

ലക്ഷ്മി: (സങ്കടത്തോടെ) അരുതു, തമ്പുരാട്ടീ. അങ്ങനെയൊന്നും വിചാരിയ്ക്കരുതു. ...അടിയനും മോനും തമ്പുരാട്ടിയെ വിട്ടു പോകില്ല. നമുക്കു സഹായത്തിനു ശ്രീ ഗുരുവായൂരപ്പനുണ്ടു. സമാധാനിയ്ക്കൂ!”

കുറൂരമ്മ: (ദീര്‍ഘനിശ്വാസത്തോടെ നെഞ്ചത്തു കൈ വച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട്) “ഉണ്ണിക്കൃഷ്ണാ...എനിയ്ക്കാരുമില്ലാ...അവിടുന്നല്ലാതെ....”

പശുക്കറവയുണ്ടായിരുന്നതിനാല്‍ കുറൂരമ്മ ദിവസവും ശ്രീലാകത്തു കണ്ണനു പാലും വെണ്ണയും നിവേദിയ്ക്കും, ദാസിയോടു പറയും:

“ഈ പാലും വേണ്ണയും തിന്നാന്‍ ഒരു കുട്ടി പോലും ഇവിടെയില്ലല്ലോ, ലക്ഷ്മീ....”
അപ്പോള്‍ ലക്ഷ്മി സമാധാനിപ്പിയ്ക്കും.

ഒരു ദിവസം മാധവന്‍ ചന്തയില്‍ നിന്നും വന്നപ്പോള്‍ ഒക്കത്തു അമ്പാടിക്കണ്ണനെപ്പോലെ സുന്ദരനായ ഒരു ബാലനും ഉണ്ടായിരുന്നു.

മാധവന്‍ :(സന്തോഷത്തോടെ) “അമ്മേ..തമ്പുരാട്ടീ, നോക്കൂ..ഇതാ എന്റെ കയ്യില്‍ ഒരു ഉണ്ണി. നമുക്കു ഗുരുവായൂരപ്പന്‍ തന്ന നിധിയാണു.”

കുറൂരമ്മയും ലക്ഷ്മിയും മാധവന്റെ കൈയ്യിലെ ഉണ്ണിയെ അത്ഭുതപൂര്‍വ്വം നോക്കി. കഷ്ടിച്ചു ഒന്നര വയസ്സേ തോന്നിയ്ക്കൂ! എന്തൊരു മുഖശ്രീ!

കുറൂരമ്മ: “മാധവാ...നിനക്കു എവിടെ നിന്നാണു ഈ കുട്ടിയെ കിട്ടിയതു? ഇതിന്റെ അച്ഛനുമമ്മയും ഇതിനെ കാണാഞ്ഞു വിഷമിയ്ക്കുകയാവും. എവിടെ നിന്നു കിട്ടിയോ അവിടെത്തന്നെ കൊണ്ടു ചെന്നാക്കൂ!”

മാധവന്‍: “ഇല്ല, തമ്പുരാട്ടീ..ഈ കുട്ടിയ്ക്കു ആരും തന്നെ ഇല്ലെന്നാണറിഞ്ഞതു. ഞാന്‍ പല ആള്‍ക്കാരോടും ചോദിച്ചു. ആര്‍ക്കും കുട്ടിയെ നഷ്ടപ്പെട്ടിട്ടില്ല. ഇതു തമ്പുരാട്ടിയ്ക്കു ദൈവം അറിഞ്ഞു തന്ന നിധിയാണു. നമുക്കിവനെ വളര്‍ത്താം. ആരെങ്കിലും വന്നാല്‍ തെളിവുകളുണ്ടെങ്കില്‍ കൊടുക്കാം.. അമ്മേ...ഈ കുട്ടിയെ നല്ല പോലെ കുളിപ്പിച്ചു ചരടും പട്ടു കോണകവുമുടുപ്പിയ്ക്കൂ!”

കുറൂരമ്മയ്ക്കു കുട്ടിയെ എടുത്തു മാറോടണയ്ക്കാന്‍ കൊതി തോന്നി. എന്നാലും ആരുടെ കുട്ടി, ഏതു ജാതി എന്നൊന്നും അറിയാതെ ഒന്നു തൊടാന്‍ പോലും വൈമനസ്യം! ലക്ഷ്മി മാധവന്റെ ഒക്കത്തിരുന്ന കുട്ടിയെ എടുത്തു കുളിപ്പിയ്ക്കാനൊരുങ്ങി. കുറൂരമ്മ ഉണ്ണിയെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ ഉണ്ണിയെ വാങ്ങി ഉമ്മ വച്ചു. വേഗം വെള്ളം ചൂടാക്കി എണ്ണ തേച്ചു കുളിപ്പിച്ചു, പട്ടു കോണകമുടുപ്പിച്ചു. എന്തൊരു സുന്ദരക്കുട്ടന്‍!

കുറൂരമ്മ ആനന്ദവും അത്ഭുതവും പൂണ്ടു നില്‍ക്കുമ്പോള്‍ മാധവന്‍ പറഞ്ഞു: “ തമ്പുരാട്ടി സംശയിക്കണ്ടാ...വേഗം ഉണ്ണിയ്ക്കു നിവേദിച്ച പാലും പഴവും വെണ്ണയും ഒക്കെ കൊടുക്കൂ. അതിനു നല്ല വിശപ്പുണ്ടാകും.”

കുറൂരമ്മ ഒന്നു മടിച്ചു നിന്നെങ്കിലും അമ്മയുടെയും മകന്റേയും നിര്‍ബന്ധത്തിനു വഴങ്ങി വേഗം പാലും പഴവും വെണ്ണയും കൊണ്ടു വന്നു ഉണ്ണിയുടെ മുന്നില്‍ വച്ചു.

(തുടരും)

Thursday, February 26, 2009

എന്റെ മോഹം

ഉണ്ണിക്കണ്ണനോടുള്ള ഭക്തിയിലലിഞ്ഞു എല്ലാം മറന്നു കണ്ണനില്‍ ലയിയ്ക്കാന്‍ , സായൂജ്യമടയാന്‍ മോഹിയ്ക്കുന്ന ഒരു ഭക്തയുടെ മോഹങ്ങള്‍ കേള്‍ക്കണോ?



ഒന്നു ഗുരുവായൂര്‍ ചെന്നു മുകുന്ദനെ
വന്ദിയ്ക്കാനുണ്ടൊരു മോഹം
പുണ്യമാം ക്ഷേത്രക്കുളത്തിലെ തീര്‍ത്ഥത്തില്‍
മുങ്ങാനുമുണ്ടൊരു മോഹം.
കൂപ്പുകൈയ്യോടെയെന്‍ കണ്ണന്‍ തിരുമുന്‍പില്‍
സര്‍വവും അര്‍പ്പിയ്ക്കാന്‍ മോഹം
കണ്ണന്റെ മൌലിയില്‍ ചൂടുന്നൊരു മയില്‍-
പ്പീലിയായ്ത്തീരുവാന്‍ മോഹം
മിന്നും തിരുനെറ്റി തന്നിലണിയുന്ന
ഗോപിയായ്ത്തീരാനും മോഹം
കന്‍ജവിലോചനന്‍ കണ്ണിലണിയുന്ന
അന്‍ജനമാകുവാന്‍ മോഹം
പുണ്ഡരീകാക്ഷന്റെ കാതില്‍ തിളങ്ങുന്ന
കുണ്ഡലമാവാനും മോഹം
കൊണ്ടല്‍ നേര്‍വര്‍ണ്ണന്റെ ചുണ്ടുകള്‍ രണ്ടിലും
ചുംബിയ്ക്കാനുണ്ടൊരു മോഹം
മന്ദസ്ന്മിതം തൂകും നന്ദകുമാരന്റെ
തിരുമുഖം കാണുവാന്‍ മോഹം
നീലക്കാര്‍വര്‍ണ്ണനണിയും പുലിനഖ
മാലയായ് തീരാനും മോഹം
അദ്ഭുതമാം തിരുമാറിലണിയുന്ന
കൌസ്തുഭമാകുവാന്‍ മോഹം
വനമാലി മാറിലണിയുന്ന നല്ലൊരു-
വനമാലയാകുവാന്‍ മോഹം
ശ്രീവാസുദേവന്റെ വക്ഷസ്സില്‍ മിന്നുന്ന
ശ്രീവത്സമാകുവാന്‍ മോഹം
പങ്കചലോചനന്‍ തന്‍ കരേ മിന്നുന്ന
കങ്കണമാവാനും മോഹം
കോടക്കാര്‍വര്‍ണ്ണനങ്ങൂതും മുരളി തന്‍
നാദമായ് തീരുവാന്‍ മോഹം
കാലിയെ മേയ്ക്കുന്ന കണ്ണന്റെ നല്ലൊരു
കോലായിത്തീരുവാന്‍ മോഹം
നന്ദകുമാരനരയിലണിയുന്ന
കിങ്ങിണിയാകുവാന്‍ മോഹം
ഭംഗിയില്‍ കണ്ണനുടുത്തോരഴകേറും
മഞ്ഞത്തുകിലാവാന്‍ മോഹം
ചഞ്ചലലോചനന്‍ കാലിലണിയുന്ന
പൊന്‍ ചിലമ്പാകുവാന്‍ മോഹം
വാതാലയത്തിലെ കണ്ണന്റെ മുന്‍പിലെ
വാതിലായ്ത്തീരാനും മോഹം
ഭക്തന്മാരര്‍പ്പിയ്ക്കും പാദപദ്മത്തിലെ
തൃത്താപ്പൂവാകുവാന്‍ മോഹം
ഗോപിമാര്‍ കൈകളിലേകുന്ന നല്ലൊരു
തൂവെണ്ണയാവാനും മോഹം
മാധവന്‍ തന്റെ കളിത്തോഴിയാകുന്ന
രാധികയാകുവാന്‍ മോഹം
പാര്‍ത്ഥന്റെ തേര്‍ത്തട്ടില്‍ മേവുന്ന കണ്ണന്റെ
ചാട്ടവാറാകുവാന്‍ മോഹം
കണ്ണന്റെ കാലിണ നക്കിത്തുടയ്ക്കുന്ന
കാലിക്കിടാവാകാന്‍ മോഹം
മോഹങ്ങളൊക്കെയും നിന്‍പാദപങ്കജേ
സാമോദം ഞാനും സമര്‍പ്പിയ്ക്കുന്നു
പാപങ്ങള്‍, പുണ്യങ്ങള്‍,ദു:ഖസുഖങ്ങളും
പാദാരവിന്ദത്തിലര്‍പ്പിയ്ക്കുന്നു.

എന്നെക്കുറിച്ചല്‍പ്പം....

ജനനം മഹാകവികുലമായ വെണ്മണി ഇല്ലത്തു. വിവാഹം കഴിച്ചെത്തിയതു പ്രസിദ്ധമായ മാടമ്പു ഇല്ലത്തു. 4 മക്കള്‍. ഭര്‍ത്താവു ഇന്നു ജീവിച്ചിരിപ്പില്ല. കുറച്ചെല്ലാം എഴുതി നോക്കി. എന്റെ മോഹം എന്ന കവിത ഭക്തപ്രിയയില്‍ അച്ചടിച്ചു വന്നതാണു. മറ്റു കൃതികള്‍ ഓരോന്നായി ഇവിടെയെഴുതാം. വിലയിരുത്തുമല്ലോ?